-
പ്ലാവിനായി വ്യാപാരികളും
http://www.mathrubhumi.com/polopoly_..._607/image.jpg
ആലപ്പുഴ: വ്യാപാരികള്‍* വീട്ടിലും നാട്ടിലും പ്ലാവിന്* തൈകള്‍* വച്ച് പിടിപ്പിക്കുന്നു. വീട്ടിലും നാട്ടിലും ഒരു പ്ലാവിടം എന്ന പദ്ധതി പൊതുമരാമത്ത്, രജിസ്*ട്രേഷന്* മന്ത്രി ജി.സുധാകരന്* ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ പത്തിന് കലവൂര്‍* സര്*വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി.
വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയാണ് പ്ലാവിടം പദ്ധതി നടപ്പിലാക്കുന്നത്. വീട്ടുവളപ്പിലും പൊതുനിരത്തിലും ഓരോ പ്ലാവിന്* തൈകളാണ് നടുന്നത്.
ഇത്തരത്തില്‍* വ്യാപാരികള്‍* ജില്ലയിലൊട്ടാകെ ഇരുപതിനായിരത്തോളം തൈകളാണ് വച്ചുപിടിപ്പിക്കുന്നത്. സാമൂഹിക വനവത്കരണവിഭാഗമാണ് തൈകള്‍* നല്*കുന്നത്.
-
'കുമ്പാടി'യില്‍* നിറയെ ചക്കയുമായി ജാക്ക് അനില്‍*
ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ് എന്നീ രീതികള്‍* പ്രയോജനപ്പെടുത്തി പുതിയ തലമുറയിലെ പ്ലാവിന്* തൈകള്‍* ഉത്പാദിപ്പിക്കുകയാണ് അനില്‍*
#+
http://www.mathrubhumi.com/polopoly_..._607/image.jpg
എത്രതരം ചക്കകള്‍* കേരളത്തിലുണ്ട്? ജാക്ക് അനിലിനെ സമീപിച്ചാല്‍* ചക്ക മാഹാത്മ്യം ശരിക്കും മനസ്സിലാക്കാം. ചുവന്ന തേന്‍* വരിക്കയും പാത്താമുട്ടം വരിക്കയും കുള്ളന്‍* പ്ലാവുകളുമായി പയ്യന്നൂരില്‍* നടക്കുന്ന മാതൃഭൂമിയുടെ കാര്‍*ഷിക മേളയില്‍* ജാക്ക് അനില്‍* ഒരുക്കിയിരിക്കുന്നത് വൈവിധ്യമാര്*ന്ന പ്ലാവിന്റെ തൈകളുടെ ശേഖരമാണ്. പ്ലാവുകളുടെ വ്യത്യസ്ത ഇനങ്ങള്‍* കണ്ടെത്തി ബഡ്ഡിങ്ങിലൂടെ സംരക്ഷിക്കുകയാണ് അനില്‍*. കൊല്ലം പാരിപ്പള്ളി സ്വദേശിയാണ് ജാക്ക് അനില്‍*. കേന്ദ്ര സര്*ക്കാര്* രാജ്യം മുഴുവന്‍* നടപ്പാക്കുന്ന പ്ലാവ് സംരക്ഷണ പദ്ധതിയുടെ ശക്തമായ പ്രചാരകനാണ് അനില്‍*.
'ഇടുങ്ങിയ സ്ഥലത്ത് കൃഷി ചെയ്യാന്‍* കഴിയുന്ന കുള്ളന്‍* പ്ലാവുകള്‍* ഇവിടത്തെ പ്രധാന ആകര്*ഷണമാണ്. നേരത്തെ തന്നെ ചക്കയുണ്ടാകുന്നതും ഉയരത്തില്‍* വളരുന്നതുമായ ഓഫ് സീസണ്* പ്ലാവുകള്‍* ചക്കയില്ലാത്ത കാലത്തും കായ്ക്കും. ചക്ക കൂടുതല്‍* ഉണ്ടാകുമെന്നതാണ് കുമ്പാടിയുടെ പ്രത്യേകത. ചക്കകള്‍* കൊണ്ടുള്ള വിഭവങ്ങള്‍* ഉണ്ടാക്കാന്‍* ഉപയോഗിക്കുന്നതാണ് കുമ്പാടി. മുട്ടം വരിക്കയും സദാനന്ദ വരിക്കയും പ്രദര്*ശനത്തിനൊരുക്കിയിട്ടുണ്ട്. ' പ്രദര്*ശനം കാണാനെത്തുന്നവരോട് പ്ലാവിന്റെ പ്രത്യേകതകള്‍* പറഞ്ഞു മനസ്സിലാക്കാന്‍* പാടുപെടുകയാണ് അനില്‍*.
കേരള കാര്‍*ഷിക സര്*വകലാശാലയ്ക്കു വേണ്ടി, കൃഷി മന്ത്രിയുടെ പ്രത്യേക നിര്*ദ്ദേശ പ്രകാരം അമ്പലവയലിലെ റീജിയണല്‍* അഗ്രികള്*ച്ചറല്* റിസര്*ച്ച് സ്റ്റേഷന്റെ മേധാവിയായ രാജേന്ദ്രന്റെ നേതൃത്വത്തില്‍* ഒരു ലക്ഷം പ്ലാവിന്* തൈകള്‍* ബഡ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അനില്‍* ഇപ്പോള്‍*.
അപൂര്*വവും വ്യത്യസ്തതവുമായ ഇനം പ്ലാവുകളെ കണ്ടെത്തി അവയുടെ തൈകളില്‍* നിന്ന് ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ് എന്നീ രീതികള്‍* ഉപയോഗപ്പെടുത്തി പുതിയ തലമുറയിലെ പ്ലാവിന്* തൈകള്‍* ഉത്പാദിപ്പിച്ചാണ് കാര്‍*ഷികമേളയില്* പ്രദര്*ശനത്തിനെത്തിച്ചിരിക്കുന്നത്. കൂടകളില്‍* വളര്*ത്തുന്ന പ്ലാവിന്* തൈകളെ ഒട്ടിച്ചെടുക്കാവുന്നതാണ്.
വര്*ഷത്തില്* രണ്ടു പ്രാവശ്യം കായ്ക്കുന്ന ഇനങ്ങളാണ് ലാല്‍*ബാഗ് മധുര, ബൈര ചന്ദ്ര എന്നിവ. ചെമ്പരത്തി വരിക്ക എന്ന ഒരിനം ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പതിമൂന്നോളം ഇനങ്ങള്‍* അനിലിന്റെ കൈയിലുണ്ട്.
നന്നായി മഴ കിട്ടുന്ന പ്രദേശങ്ങളില്‍* വളരുന്ന ചെമ്പരത്തി വരിക്കയായ മംഗള റെഡ്(ഡാര്*ക്ക്*റെഡ്), രാമചന്ദ്ര, ഹേമചന്ദ്ര, പ്രകാശചന്ദ്ര, ജി.കെ.വി.കെ, ബാംഗ്ലൂരിന്റെ KT13 (അശോക റെഡ്) എന്നിവ ചെമ്പത്തി വരിക്കയിനത്തിലെ പ്രധാന താരങ്ങളാണ്.
ബഡ് ചെയ്യുന്ന തൈകള്‍* ഒരു വര്*ഷം സംരക്ഷിച്ച് വളര്*ത്തിയ ശേഷമാണ് കൃഷിക്കാര്‍*ക്ക് നല്*കുന്നത്. നാല്-അഞ്ച് വര്*ഷത്തിനുള്ളില്* ബഡ്ഡ്പ്ലാവുകള്* ഫലം തന്നു തുടങ്ങും. മാതൃവൃക്ഷത്തിന്റെ ഗുണങ്ങള്‍* തൈകള്‍*ക്കും ഉണ്ടാകും.
-
തേനല്ല; ഇത് വര്*ണവരിക്ക
http://images.mathrubhumi.com/images...089_473014.jpgകൊട്ടാരക്കര: തേന്‍*വരിക്ക എന്ന് കേട്ടാലേ നാവില്‍* തേനൂറും. മധുരം കിനിയുന്ന വരിക്കച്ചക്കയ്ക്ക് അസ്തമയ സൂര്യന്റെ നിറംകൂടി ആയാലോ...കാണുന്ന മാത്രയില്‍* തിന്നാന്‍* തോന്നും. കൊട്ടാരക്കര സദാനന്ദപുരത്തുള്ള കാര്‍*ഷിക സര്*വകലാശാലയിലെ കൃഷി ഗവേഷണകേന്ദ്രത്തിലാണ് (എഫ്.എസ്.ആര്*.എസ്.) നിറവും രുചിയും കലര്*ന്ന വരിക്കച്ചക്ക വിളയുന്ന പ്ലാവുള്ളത്.
അപൂര്*വമായ ചെമ്പരത്തി വരിക്ക എന്ന നാടന്‍* പ്ലാവിനത്തില്*നിന്ന് ഗ്രാഫ്റ്റ് ചെയ്*തെടുത്ത പുതിയ പ്ലാവിന് 'സിന്ധൂര്‍*' എന്നാണ് പേരിട്ടിരിക്കുന്നത്. ഓറഞ്ച് നിറത്തില്‍* മാംസളമായ ചുളകളുള്ള ഈ വരിക്കച്ചക്ക തീന്*മേശയിലെ ആകര്*ഷകമായ ഇനമാവുകയാണ്.
തീന്*മേശയെ അലംകൃതമാക്കുന്ന മധുരമൂറുന്ന വ്യത്യസ്തമായ ചക്കപ്പഴം തേടിയുളള ഗവേഷണം തുടങ്ങിയത് 1994 -95 കാലത്താണ്. കൊല്ലം ജില്ല ഒട്ടാകെ നടത്തിയ സര്*വേയില്‍* ചിറ്റുമലയിലെ പേരയം പഞ്ചായത്തില്‍*നിന്നാണ് നല്ലയിനം ചെമ്പരത്തി വരിക്ക കണ്ടെത്തിയത്. ഇതില്‍*നിന്നുള്ള മുകുളങ്ങള്‍* ശേഖരിച്ച് ഗവേഷണകേന്ദ്രത്തിലെ മാതൃസസ്യത്തില്‍* ഗ്രാഫ്റ്റ് ചെയ്തായിരുന്നു പരീക്ഷണം.
അസ്തമയസൂര്യന്റെ നിറവും തേന്‍*വരിക്ക തോല്*ക്കുന്ന രൂചിയുമുള്ള ചുളകളോടു കൂടിയ ചക്കകള്‍* വിളയുന്ന പ്ലാവുകള്‍* ഇവിടെ വളരാന്‍* തുടങ്ങി. ഗ്രാഫ്റ്റിങ് വിജയകരമായതോടെ ഇവിടെനിന്നുളള സിന്ധൂര്‍* തൈകള്‍* തേടി വിദേശികള്‍*വരെ എത്താന്‍* തുടങ്ങി. പ്രതിവര്*ഷം 7,500 തൈകള്‍*വരെ ഇവിടെ വിറ്റുപോകുന്നു. ആവശ്യക്കാര്‍*ക്ക് കൊടുക്കാനുള്ള തൈകളില്ലെന്നതാണ് വസ്തുത.
നാലുവര്*ഷത്തിനുള്ളില്* കായ്ക്കും. വര്*ഷം മുഴുവനും ചക്കകള്‍* ലഭിക്കും. അധികം ഉയരത്തില്‍* പോകാതെ പടര്*ന്ന് വളരുന്നതിനാല്‍* വീട്ടുമുറ്റത്തും വളര്*ത്താമെന്ന് ഗവേഷണവിഭാഗം മേധാവി ബിനി സാം പറയുന്നു. 20കിലോയിലധികം ഭാരമുളള ചക്കകള്‍* ഉണ്ടാകും. സദാനന്ദപുരത്തെ ഗവേഷണകേന്ദ്രത്തില്‍* മാത്രമാണ് ഇതിന്റെ ഗ്രാഫ്റ്റ് തൈകളുള്ളത്.
കേരളത്തിലാണ് ചക്കപ്പഴം ധാരാളമായി ഉണ്ടാകുന്നതെങ്കിലും തമിഴ്*നാട്ടിലും മുംബൈയിലുമാണ് ചക്കപ്പഴത്തിന് ഏറെ പ്രിയം. മുംബൈയില്‍* വരിക്കച്ചച്ചയുടെ ഒരു ചുളയ്ക്ക് 20രൂപവരെ വിലയുണ്ട്. വാണിജ്യാടിസ്ഥാനത്തി ല്‍* സിന്ധൂര്‍* പ്ലാവുകള്‍* കൃഷി ചെയ്താല്‍* വലിയ വാണിജ്യസാധ്യതയാണുള്ളതെന്നും ഹോട്ടലുകളിലും വീടുകളിലും തീന്*മേശയിലെ രുചിയൂറും പഴമായി ഇത് മാറുമെന്നും ഗവേഷകര്‍* പറയുന്നു.
-
ഊത്ത പിടിത്തം: 60 ഇനം നാടന്‍* മീനുകള്‍* ഉന്മൂലനത്തിന്റെ വഴിയില്‍*
തൃശ്ശൂര്‍*: പ്രജനനകാലത്ത് പാടത്തും പുഴയിലും നടക്കുന്ന ഊത്ത പിടിത്തം പലയിനം നാടന്‍* മീനുകളുടെയും ഉന്‍*മൂലനത്തിനു വഴിവെക്കുന്നതായി പഠനം. 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളാണ് ഇത്തരത്തില്‍* നാശത്തിന്റെ വക്കിലെന്നാണ് ജൈവവൈവിധ്യ ബോര്*ഡിനു വേണ്ടി ഡോ. സി.പി ഷാജി നടത്തിയ പഠനത്തില്‍* പറയുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത 19 ഇനം മത്സ്യങ്ങള്‍* ഇതിനുപുറമെയാണ്. മത്സ്യങ്ങള്‍*ക്കു പുറമെ തവള, ആമ, കൊക്ക് തുടങ്ങിയവയും ഭീഷണി നേരിടുന്നുണ്ട്.
ഊത്തയിളക്കമെന്ന പേരില്‍* പുതുമഴയോടൊപ്പം പ്രജനനത്തിനായി വരുന്ന മത്സ്യങ്ങളെ വ്യാപകമായി പിടിക്കുന്നതാണ് മത്സ്യസമ്പത്ത് എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍* വഴിയൊരുക്കുന്നത്. വെള്ളമൊഴുകുന്ന വഴികളെല്ലാം അടച്ച് ഒരു മത്സ്യം പോലും രക്ഷപ്പെടാത്തരീതിയിലുള്ള കെണികളാണ് ഇവയ്ക്കായി ഒരുക്കുന്നത്. ഓരോ കോള്‍*പടവുകളില്‍* നിന്നും ഊത്തപിടിത്തത്തിലൂടെ നാലും അഞ്ചും ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. തൃശ്ശൂര്‍*, കണ്ണൂര്‍*, വയനാട്, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് പഠനം നടത്തിയത്.
വാള, വരാല്*, സ്വര്*ണ്ണവാലന്*, പുവ്വാലി പരല്‍*, കൂരല്*തു ടങ്ങി അറുപതു ഇനം മത്സ്യങ്ങളെയാണ് ഊത്തയിളക്കത്തിനിടയില്‍* വ്യാപകമായി പിടിക്കുന്നതെന്നാണ് കണ്ടെത്തല്‍*. തൊണ്ടിപോലുള്ള ഭക്ഷ്യയോഗ്യമല്ലാത്ത 19 ഇനം മത്സ്യങ്ങളും ഇതിനിടയില്‍* നശിക്കുന്നു. കോള്‍*പടവുകളിലെ ഒരുകിലോമീറ്റര്‍* ദുരത്ത് ഇതിനായി നാല്*പ്പതും അമ്പതും വലകളാണ് സ്ഥാപിക്കുന്നത്. തോടുകളിലെ സ്ഥതിയും മറിച്ചല്ല . അടക്കംകൊല്ലിവലകള്*, മീന്‍*പത്തായങ്ങള്‍*, അടിച്ചില്‍* എന്നറിയപ്പെടുന്ന കെണികള്‍*, കൂടുകള്‍* മുതലായവയ്ക്ക് പുറമേ വൈദ്യുതി ഉപയോഗിച്ചും നഞ്ചു കലക്കിയും മീനുകളെ കൂട്ടത്തോടെ പിടിക്കുകയാണ്. ഇത്തരം മീനുകളുടെ വരവ് 70 ശതമാനത്തോളം കുറഞ്ഞുവെന്നാണ് പഴമക്കാര്‍* പറയുന്നത്. ഊത്തപിടിത്തതിനു പുറമെ പാടങ്ങള്‍* കുറഞ്ഞതും തോടുകള്‍* ഇല്ലാതായതും പുഴ മലിനമായതുമെല്ലാം ഇവയെ ബാധിക്കുന്നുണ്ട്. മത്സ്യങ്ങള്‍* പാടത്ത് നിക്ഷേപിക്കുന്ന മുട്ടകള്‍* പൂര്*ണ്ണമായും വിരിയുന്നില്ല. രാസവളങ്ങളുടെയും മറ്റും അമിത ഉപയോഗമാണ് കാരണം.
പ്രജനനകാലത്ത് ഇണയെ ആകര്*ഷിക്കാനായി ഉണ്ടാക്കുന്ന ശബ്ദം വെച്ചാണ് തവളകളെ പിടികൂടുന്നത്. ഇവയെ പിടിക്കുന്നതിനിടയില്‍* നിരവധി ആമകളും പിടിയിലാകുന്നുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്തവയെപ്പോലും കൊല്ലുകയാണ് പതിവ്. കോള്‍*പടവുകളില്‍*നിന്ന് നിരവധി കൊക്കുകളെയും പിടികൂടുന്നുണ്ട്. എയര്‍*ഗണ്ണും വലയും ഉപയോഗിച്ചാണ് ഇവയെ വേട്ടയാടുന്നത്.
മുട്ടയിടാനെത്തുന്ന മീനുകളെ പിടിക്കാന്‍* അനധികൃത ഉപകരണങ്ങള്‍* സ്ഥാപിക്കുന്നത് കുറ്റകരമാണ്. 15000 രൂപ വരെ പിഴയും കുറ്റം ആവര്*ത്തിക്കുകയാണെങ്കില്* ആറ് മാസം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍* പരിസ്ഥിതി പ്രവര്*ത്തകര്* പലയിടത്തും ശ്രദ്ധയില്‍* പെടുത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല.
-
കൊക്കോയുടെ ബന്ധുവായ 'കുപ്പാസു'
16 അടിയിലേറെ ഉയരത്തില്‍* വളരുന്ന സസ്യമാണ് കുപ്പാസു
#
http://www.mathrubhumi.com/polopoly_..._607/image.JPG
ആമസോണ്‍* മഴക്കാടുകളില്‍* കാണപ്പെടുന്ന കൊക്കോയുടെ ബന്ധുവായ സസ്യമാണ് 'കുപ്പാസു'. ഇതിന് കേരളത്തില്‍* പ്രചാരമേറുകയാണ്. കൊക്കോയുടെ രൂപഭാവങ്ങളോടെ വളരുന്ന ഇവയില്‍* കായ്കള്‍* ഉണ്ടാകുന്നത് ശാഖകളിലാണ്. കായ്കളുടെ പുറംതോട് കട്ടികൂടിയതാണ്.
പഴുത്ത കായ്കള്‍* മുറിച്ച് ഉള്ളിലെ മധുരവും പുളിയും കലര്*ന്ന പള്*പ്പ് കഴിക്കാം. പള്*പ്പില്‍* ഫാറ്റി ആസിഡ് സമൃദ്ധമായുണ്ട്. കുപ്പാസു പഴത്തിന്റെ പള്*പ്പ് കഴിച്ചാല്‍* രോഗപ്രതിരോധശേഷി ഉണ്ടാകുമെന്ന് ബ്രസീലുകാര്‍* വിശ്വസിക്കുന്നു.
കട്ടികുറഞ്ഞ തായ്ത്തടിയോടെ 16 അടിയിലേറെ ഉയരത്തില്‍* ഇവ വളരാറുണ്ട്. കായ്ക്കുള്ളില്‍* കാണുന്ന വിത്തുകളാണ് നടീല്‍*വസ്തു. വിത്തുമുളച്ചുണ്ടാകുന്ന തൈകള്‍* ഇടത്തരം വെയില്* ലഭിക്കുന്ന സ്ഥലങ്ങളില്‍* കൃഷിചെയ്യാം.
-
പൊന്‍*മുട്ടയിടുന്ന വാത്തകള്‍*
http://3.bp.blogspot.com/-ad0z8_VvIm...esztes_001.jpg
അലങ്കാര ജലപക്ഷികളായ വാത്തകള്‍* മനുഷ്യരുമായി നന്നായി ഇണങ്ങി വളരുമെന്ന് ആദ്യം മനസ്സിലാക്കിയത് നാലായിരം വര്*ഷങ്ങള്*ക്കുമുമ്പ് ഈജിപ്റ്റുകാരാണ്. അവിടുന്നിങ്ങോട്ട് ലോകമെമ്പാടും അവ പ്രചരിച്ചു. പാശ്ചാത്യരാജ്യങ്ങളില്‍* ക്രിസ്തുമസ്സ് പോലെയുള്ള ആഘോഷവേളകളില്‍* തീന്*മേശയിലെ ഇഷ്ടവിഭവങ്ങളില്‍* ഒന്നായിരുന്നു വാത്തയിറച്ചി. കുറഞ്ഞ ചെലവില്‍* മാംസാവശ്യങ്ങള്‍*ക്കായി വളര്*ത്തിയെടുക്കാവുന്ന പക്ഷിയായിരുന്നിട്ടും കോഴികള്‍*ക്കു ലഭിച്ചത്ര പ്രചാരം ഇവയ്ക്ക് ലഭിച്ചില്ല. കൊഴുപ്പുകൂടിയ മാംസം, കുറഞ്ഞ മുട്ടയുല്പാദനം, പ്രജനന പരിപാലന പ്രക്രിയയിലെ സങ്കീര്*ണ്ണതകള്*, ചെറുസംഘമായി ജീവിക്കുന്ന സാമൂഹ്യവ്യവസ്ഥ, ആക്രമണ സ്വഭാവം ഇവയൊക്കെ കാരണങ്ങളായി നിരത്താനാകും.
വിവിധ രാജ്യക്കാര്‍* വാത്തകളെ വിഭിന്നരീതിയിലാണ് സ്വീകരിച്ചത്. സമൃദ്ധിയുടെ പ്രതീകമായ വാത്തകള്‍* ഗ്രീക്ക്കാര്‍*ക്ക് ദിവ്യപക്ഷിയായിരുന്നു. വാത്തകള്‍*ക്ക് പരീശീലനം നല്*കി വാത്തപ്പോര് നടത്തുന്നത് റഷ്യക്കാരുടെ പ്രിയ വിനോദമായിരുന്നു. ഇതിപ്പോള്‍* നിരോധിച്ചിട്ടുണ്ട്. ഐശ്വര്യവും സമൃദ്ധിയും നല്*കുമെന്ന സങ്കല്പത്തില്* നിന്നാവാം പ്രസിദ്ധമായ ഈസോപ്പ് കഥകളിലൂടെ പൊന്‍*മുട്ടയിടുന്ന വാത്തയുടെ കഥ ലോകത്തിനു ലഭിച്ചത്.
മാംസം, കൊഴുപ്പ്, മുട്ട, തൂവല്‍*, എന്നീ ആവശ്യങ്ങള്‍*ക്കായി വളര്*ത്താറുണ്ടെങ്കിലും പ്രധാനമായും അലങ്കാര അരുമ പക്ഷി പ്രദര്*ശനങ്ങള്*ക്കും വിശ്രമവേളകളിലെ വിനോദമായും നായ്ക്കളെപ്പോലെ പരിശീലിപ്പിച്ച് കാവല്‍* ജോലികള്‍*ക്കുമായാണ് വാത്തകളെ ഉപയോഗിക്കാറ്. നിറം, ശരീരതൂക്കം, വിപണനസാധ്യത എന്നിവ പരിഗണിച്ച് ചൈനീസ്, എംഡന്*, ടൗലൗസ്, റോമന്‍*, ആഫ്രിക്കന്‍*, സെബസ്റ്റോപോള്‍* ഇനങ്ങള്‍* തെരഞ്ഞെടുക്കാം. തൂവെള്ള തൂവലും ഓറഞ്ച് നിറമാര്*ന്ന ചുണ്ടും കാലുകളുമുള്ള ഇനങ്ങള്‍*ക്കാണ് നമ്മുടെ നാട്ടില്‍* പ്രിയം.
കുഞ്ഞുങ്ങളെ വളര്*ത്തി അവയില്‍*നിന്നും ബ്രീഡിംഗ് സ്റ്റോക്കിനെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഒരാണും മൂന്നു പെണ്ണും ചേരുന്നതാണ് ഒരു ബ്രീഡിംഗ് സെറ്റ്. താരതമ്യേന വലുപ്പം കുറഞ്ഞ ഇനങ്ങളില്‍* അഞ്ചുപെണ്ണുവരെയാകാം. പരസ്പരം പരിചിതരാകാതെ വാത്തകള്‍* ഇണചേരാറില്ല. അതിനാല്‍* ബ്രീംഡിംഗ് സീസണ് കുറഞ്ഞത് രുമാസം മുമ്പെങ്കിലും ബീഡിംഗ് സെറ്റിനെ ഒരുമിച്ച് വളര്*ത്തണം.
പക്ഷികളുടെ എണ്ണവും സ്ഥല ലഭ്യതയും കണക്കിലെടുത്ത് കൂടുനിര്*മ്മാണവും വളര്*ത്തുന്ന രീതിയും തീരുമാനിക്കാം. പകല്‍* സമയം തുറന്നുവിട്ട് വൈകുന്നേരം കൂടണയുന്ന രീതിയാണ് നമ്മുടെ നാട്ടില്‍* അവലംബിക്കാറ്. ചെലവ് കുറഞ്ഞ രീതിയില്‍* കൂടുനിര്*മ്മിക്കാം. അഞ്ചുവാത്തകള്*ക്ക് രുചതുരശ്രമീറ്റര്‍* വിസ്തൃതിയില്‍* നല്ല വായു സഞ്ചാരമുള്ളതും തറയില്‍* ഈര്*പ്പം തങ്ങി നില്*ക്കാത്ത രീതിയിലും കൂട് തയ്യാറാക്കണം. നാലിഞ്ച് കനത്തില്‍* തറയില്‍* ലിറ്റര്‍* വിരിക്കുന്നത് നല്ലതാണ്. തെരുവ് നായ്ക്കള്‍*, പെരുച്ചാഴി എന്നിവയുടെ ഉപദ്രവം ഉണ്ടാകരുത്. രാത്രികാലത്ത് ധാരാളം വെള്ളം കുടിക്കുന്ന ശീലമുള്ളതിനാല്‍* കൂട്ടില്‍* ശുദ്ധജലം സദാസമയവും ലഭ്യമാക്കണം. കൂടിനകം വൃത്തിയും വെടിപ്പുമുള്ളതാകണമെന്നത് വാത്തകള്‍*ക്ക് നിര്*ബന്ധമാണ്. വൈകുന്നേരം കൂടണയാന്‍* മടിച്ചാല്‍* കൂടിനകം വാസയോഗ്യമല്ലെന്ന് അനുമാനിക്കാം. ബ്രീഡിംഗ് സീസണില്‍* മുട്ടയിടുന്നതിനുള്ള സംവിധാനം നല്*കണം. 75 സെ.മീ. x 50 സെ.മീ. x 25 സെ.മീ. അളവിലുള്ള നെസ്റ്റ് ബോക്*സുകള്* 3 പെണ്* വാത്തകള്‍*ക്ക് ഒരെണ്ണം വീതം വൈയ്*ക്കോല്‍* നിറച്ച് വയ്ക്കാം. ആറുമാസം പ്രായമാകുബോള്‍* ആദ്യമുട്ടയിടും. എന്നാല്‍* രണ്ടു വയസ്സു മുതല്‍* പ്രായമായ പെണ്ണും മൂന്നു വയസ്സുമുതല്‍* പ്രായമുള്ള ആണും ചേരുന്ന ബ്രീഡിംഗ് സെറ്റില്‍* നിന്നുള്ള മുട്ടകളാണ് വിരിയിക്കുന്നതിന് നല്ലത്. ഒരു സീസണില്‍* പരമാവധി 30 മുട്ടകള്‍* ലഭിക്കും. മുട്ടയിടല്‍* കാലയളവിന് 130 ദിവസത്തോളം ദൈര്*ഘ്യമുണ്ടാകും. കോഴിമുട്ടയുടെ ഇരട്ടിയിലധികം വലുപ്പമുള്ള വാത്തമുട്ടക്ക് 140 ഗ്രാം തൂക്കം വരും.
രാത്രി 9 മണിക്കും രാവിലെ 5 മണിക്കുമിടയിലാണ് സാധാരണയായി മുട്ടയിടുന്നത്. എന്നാല്‍* പകല്‍* സമയത്തും മുട്ടയിടാറുണ്ട്. അതിനാല്‍* ദിവസവും ഒരുനേരം മുട്ടകള്‍* ശേഖരിക്കണം. വിരിയിക്കാനായി ഉപയോഗിക്കുന്ന മുട്ടകള്‍* 12° സെല്‍*ഷ്യല്* മുതല്‍* 20° സെല്‍*ഷ്യസ് വരെയുള്ള ചൂടില്‍* പത്തുദിവസംവരെ കേടുവരാതെ സൂക്ഷിക്കാം. റഫ്രിജറേറ്ററിലെ ഊഷ്മാവ് ഇതിലും താഴ്ന്ന നിലയിലായതിനാല്‍* അടവയ്ക്കാനുള്ള മുട്ടകള്‍* ഫ്രിഡ്ജില്‍* വയ്ക്കുന്നത് അഭികാമ്യമല്ല. മുട്ടകള്‍* ദീര്*ഘനാള്* നിശ്ചലമായി വച്ചാല്‍* ഭ്രൂണത്തിന് കേടുവരാനിടയു്ണ്ട്. അതിനാല്‍* മുട്ടയുടെ വായു അറയുള്ള ഭാഗം അതായത് വ്യാസംകൂടിയ വശം അല്പം മുകളിലേക്ക് വരത്തക്ക രീതിയില്‍* തിരശ്ചീനമായി മുട്ടകള്‍* സൂക്ഷിക്കുകയും എല്ലാ ദിവസവും അനക്കി വയ്ക്കുന്നതും കൂടുതല്‍* എണ്ണം മുട്ടകള്‍* വിരിഞ്ഞുകിട്ടുന്നതിന് സഹായിക്കും. വാത്തകള്‍* അടയിരിക്കാറുണ്ടെങ്കിലും മുട്ട വിരിയിക്കുന്നതിന് ഇന്‍*കുബേറ്ററും ഉപയോഗിക്കാം. താറാമുട്ട വിരിയിക്കുന്നതിന് സമാനമായ ക്രമീകരണമാണ് ഇന്‍*കുബേറ്ററില്* വേണ്ടത്. 27 മുതല്‍* 32 ദിവസം ആകുമ്പോള്‍* മുട്ട വിരിഞ്ഞുകിട്ടും. ശരാശരി 30 ദിവസം. എന്നാല്‍* വാത്ത 12 മുതല്‍* 14 മുട്ടകള്‍*ക്ക് അടയിരിക്കും. വാത്തയെ അടയിരുത്തുന്നില്ലെങ്കില്‍* കോഴി, മസ്*കവി താറാവ്, ടര്‍*ക്കി ഇവയിലേതിനെയെങ്കിലും അടയിരുത്താം. നാലോ അഞ്ചോ മുട്ടകള്‍* വിരിയിക്കാന്‍* കോഴിയെ അടയിരുത്താമെങ്കിലും വലുപ്പമുള്ള മുട്ടകളായതിനാല്‍* ദിവസവും അനക്കിവച്ചുകൊടുക്കേണ്ടിവരും.
https://thumbs.dreamstime.com/z/goose-farm-23607481.jpg
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍* ആദ്യ ദിവസംതന്നെ തീറ്റ തേടാന്‍* പ്രാപ്തരായിരിക്കും മൂന്നാഴ്ചക്കാലം നല്ല പരിചരണം നല്*കണം. ആദ്യ ആഴ്ച ബ്രൂഡറില്‍* കോഴിക്കുഞ്ഞുങ്ങള്‍*ക്കുള്ള സ്റ്റാര്‍*ട്ടര്* തീറ്റ നല്*കി 33° സെല്‍*ഷ്യസ് ചൂടും ആവശ്യാനുസരണം വെള്ളവും വെളിച്ചവും ക്രമീകരിക്കണം. മൃദുവായ പുല്ലരിഞ്ഞത് നല്*കാം. രണ്ടാമത്തെ ആഴ്ച മുതല്‍* കൃത്രിമചൂട് വേണ്ടിവരാറില്ല. മൂന്നാഴ്ചയോടെ തുറന്നുവിട്ടു വളര്*ത്താം. മിതമായ അളവില്‍* ഗ്രോവര്‍* തീറ്റ നല്*കിത്തുടങ്ങാം. അല്ലെങ്കില്‍* വേവിച്ച മത്സ്യം, അരി തവിട്, നുറുക്കിയ അരി, സോയ, ചോളം എന്നിവയും ആവശ്യത്തിന് നല്*കാം. മാംസാവശ്യത്തിനുള്ള വാത്തകള്‍*ക്ക് നന്നായി തീറ്റ നല്*കിയാല്‍* 8-10 ആഴ്ചയാകുമ്പോള്‍* 4-6 കിലോ തൂക്കം വരും. 10-12 ആഴ്ചയോടെ ഇറച്ചിയ്ക്കായി വില്‍*ക്കാം. ബ്രീഡിംഗിനായി വളര്*ത്തുന്ന വാത്തകള്‍*ക്ക് മുട്ടക്കോഴിക്കായുള്ള തീറ്റ ചെറിയ അളവില്‍* നല്*കാം. മുട്ടയിടുന്ന വാത്തകള്‍*ക്ക് കക്കാതോട് പൊടിച്ചുനല്*കുന്നത് നല്ലതാണ്. നമ്മുടെ നാട്ടില്‍* അടുക്കളയിലെ ഭക്ഷണ അവശിഷ്ടങ്ങള്‍* നല്*കിയാണ് വാത്തയെ വളര്*ത്തുന്നത്. എന്നാല്‍* സസ്യാഹാരികളായ വാത്തകളുടെ പ്രധാന ആഹാരം പച്ചപുല്ലാണ്. വീട്ടുപരിസരത്തും കൃഷിയിടങ്ങളിലും മേഞ്ഞുനടന്ന് പുല്ല് കൊത്തിതിന്നാന്‍* ഇവ ഇഷ്ടപ്പെടുന്നു. ഉയരം കുറഞ്ഞ് മൃദുവായ പുല്ലും കുറ്റിച്ചെടികളുമാണ് പ്രിയം. ചെമ്മരിയാടുകളെക്കാള്‍* വിദഗ്ധമായി പുല്ലുതിന്നുമത്രെ. ഏഴു വാത്തകള്‍* ചേര്*ന്നാല്* ഒരു പശുവിന് ആവശ്യമുള്ളത്ര പുല്ലുതിന്നും എന്ന പ്രയോഗം അതിശയോക്തിയാണെങ്കിലും തീറ്റയില്‍* പുല്ലിന്റെ പ്രാധാന്യം വെളിവാക്കുന്നു. വ്യാവസായികാടിസ്ഥാനത്തില്‍* വളര്*ത്തുമ്പോള്* ശരീരതൂക്കം കൂടുന്നതിന് വിറ്റാമിനുകള്‍*, മാംസ്യം, ധാതുലവണങ്ങള്‍* എന്നിവ ശരിയായ തോതില്‍* അടങ്ങിയ തീറ്റ നല്*കണം.
ജലപക്ഷികളായതിനാല്‍* ജലാശയസൗകര്യം ഒരുക്കണോ എന്ന ആശങ്ക തോന്നാം. ഒരു ചെറിയ ടാങ്കില്‍* തലമുങ്ങി നിവരുന്നതിനാവശ്യമായ വെള്ളം ലഭ്യമാക്കിയാല്‍* വാത്തകള്‍* സന്തുഷ്ടരാണ്. ഇണചേരലും പ്രത്യുല്പാദനവും ഫലപ്രദമാകാന്‍* ജലസാന്നിദ്ധ്യം നല്ലതാണെങ്കിലും ഇതിനായി വെള്ളം അനിവാര്യതയല്ല.
https://previews.123rf.com/images/pa...tock-Photo.jpg
ആണ്*പെണ്* വാത്തകളെ വേര്*തിരിക്കുന്നതിന് വിരിഞ്ഞിറങ്ങുമ്പോള്‍* ലൈഗിംഗാവയവങ്ങളുടെ പരിശോധന നടത്താം. ഒരുമാസം പ്രായമാകുമ്പോള്‍* ശരീരവലിപ്പം, ഘടന, പെരുമാറ്റം എന്നിവ നിരീക്ഷിച്ചും കണ്ടെത്താനാവും. പെണ്*വാത്തകള്‍* പൊതുവെ പതിഞ്ഞ പ്രകൃതക്കാരാണ്. ആണ്* വാത്തകള്‍*ക്ക് ശരീരവലിപ്പം കൂടുതലാണ്. കൂടാതെ വലിയ ശബ്ദത്തില്‍* ഭയമില്ലാതെ ദൃഢമായി പ്രതികരിക്കും.
വാത്തകള്‍*ക്ക് നല്ല രോഗപ്രതിരോധശേഷിയുണ്ട്. നന്നായി പരിചരിച്ചാല്‍* രോഗസാധ്യത നന്നേ കുറവാണ്. എന്നിരുന്നാലും കോക്*സീഡിയോസിസ്, സാല്*മൊണെല്ലോസിസ്, കോളറ, പാര്*വോ രോഗം മുതലായവ പിടിപെടാം. വിരബാധ തടയുന്നതിന് മരുന്ന് നല്*കണം. പച്ച മത്സ്യം, ചോറ് എന്നിവ സ്ഥിരമായി കൂടിയ അളവില്‍* നല്*കിയാല്‍* വൈറ്റമിന്‍* ബി1 അഥവാ തയമിന്റെ അഭാവം വരാനിടയുണ്ട്. കഴുത്തിലെ നാഡികളും മാംസപേശികളും തളര്*ന്ന് രണ്ടു കാലില്‍* നില്*ക്കാനാകാതെ തല മാനത്തേക്ക് തിരിച്ച് നക്ഷത്രങ്ങളെനോക്കി പതുങ്ങിയിരിക്കുന്നതാണ് രോഗലക്ഷണം. നില്*ക്കാന്‍* ശ്രമിച്ചാല്‍* കരണം മിറഞ്ഞ് നിലത്തു വീഴും. തയമിന്‍* അടങ്ങിയ മരുന്നുകള്‍* 3-4 ദിവസം നല്*കിയാല്‍* രോഗം ഭേദമാകും.
വാത്തകള്‍*ക്ക് സാമാന്യം ദൈര്*ഘ്യമുള്ള ആയുസ്സു്. 12-14 വയസ്സുവരെ പ്രജനനത്തിനായി ഉപയോഗിക്കാമെങ്കിലും 40 വര്*ഷത്തിലധികം ജീവിച്ചിരിക്കാറു്. പ്രായം കൂടുന്നതിനനുസരിച്ച് മുട്ടകളുടെ എണ്ണം കുറയും. ആണ്* വാത്തകള്‍* കൂടുതല്‍* ആക്രമണകാരികളാകും.
വാത്തകള്‍* ബുദ്ധിശക്തിയുള്ള പക്ഷികളാണ്. വളര്*ത്തുപക്ഷികളില്* വച്ച് ഏറ്റവും ആക്രമണ സ്വഭാവമുള്ളവയും. പരിശീലനം നല്*കി കാവല്‍* ജോലിക്കായി ഇവയെ നിയോഗിക്കാറുണ്ട്. ഭവന ഭേദനം, നുഴഞ്ഞു കയറ്റം എന്നിവ മുന്നറിയിപ്പു നല്*കാനും, 'NASA' (നാസ) പോലെയുള്ള തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ പരിസരം നിരീക്ഷിക്കുന്നതിനും സുരക്ഷാ ഏജന്*സികള്‍* വാത്തകളെ ആശ്രയിക്കാറുണ്ട്.
https://www.youtube.com/watch?v=6QzhHKzOwfo
വാത്തകള്‍* ബഹളക്കാരാണെന്നാണ് പൊതുവെ ധാരണ. എന്നാല്‍* അപരിചിതരോ മറ്റ് മൃഗങ്ങളോ സമീപിച്ചാല്‍* വാത്തകള്‍* ഉച്ചത്തില്‍* ശബ്ദമുണ്ടാക്കും. ആണ്* വാത്തകള്‍* ആക്രമിക്കും. ബ്രീഡിംഗ് സീസണില്‍* ഇണയെ ആകര്*ഷിക്കാന്* ചെവി തുളയ്ക്കുമാറുച്ചത്തില്‍* നിലവിളിക്കാറുണ്ട്. ഇതൊഴിച്ചാല്‍* വാത്തകള്‍* ശാന്തരാണ്. പക്ഷേ മൂന്നു സ്ത്രീകളും ഒരു വാത്തയും ചേര്*ന്നാല്* ഒരു ചന്തയായി എന്ന ചൊല്ല് ഇപ്പോഴും പ്രയോഗത്തിലുണ്ട്.
വാത്തകളെ സ്വന്തമാക്കാന്‍* ആഗ്രഹിക്കുന്നവര്‍*ക്ക് ആവശ്യാനുസരണം അവ ലഭിക്കാത്ത അവസ്ഥയാണ്. കേരള വെറ്ററിനറി സര്*വ്വകലാശാലയുടെ മണ്ണുത്തി, പൂക്കോട് പൗള്‍*ട്രി ഫാമുകളില്‍* പഠന ഗവേഷണങ്ങള്‍*ക്കായി വാത്തകളെ വളര്*ത്തുന്നുണ്ട്. കേരളത്തിലെ മറ്റ് സര്*ക്കാര്* ഫാമുകളില്‍* വാത്തകള്‍* ലഭ്യമല്ല. വിപണിയില്‍* ക്ഷാമം നേരിടുന്നതിനാല്‍* വാത്തകള്‍*ക്ക് വിലയും കൂടുതലാണ്. വിരിയിക്കാനുപയോഗിക്കുന്ന മുട്ടയ്ക്ക് 40 രൂപയും ഒരു ദിവസം പ്രായമായ കുഞ്ഞിന് 100 രൂപയും അഞ്ചുമാസം പ്രായമുള്ള വാത്തയ്ക്ക് 700 രൂപയുമാണ് വെറ്ററിനറി സര്*വ്വകലാശാല ഫാമിലെ നിരക്ക്. സ്വകാര്യഫാമുകളില്‍* ഇതിന്റെ ഇരട്ടിയിലധികം വില നല്*കേണ്ടി വരും. പുമുഖമുറ്റത്ത് സൗന്ദര്യവും ശക്തിയും തെളിയിച്ച് തലയെടുപ്പോടെ നില്*ക്കുന്ന വാത്തകള്‍* വീട്ടുടമയ്ക്ക് അളവറ്റ സന്തോഷവും അഭിമാനവും നല്*കും. ഒപ്പം ചിറകുള്ള കാവല്‍*ക്കാരായ വാത്തകളുടെ നിരീക്ഷണത്തില്‍* വീടും പരിസരവും എന്നും സുരക്ഷിതമായിരിക്കും.
-
ട്രിവാൻഡ്രം ഡ്രാഗൺ
http://www.manoramaonline.com/conten...ge.784.410.jpg വിളവെടുക്കാറായ ഡ്രാഗൺ പഴങ്ങൾ
പത്തു വർഷം മുമ്പ് ഔദ്യോഗിക കാര്യത്തിനു മലേഷ്യയിലെത്തിയ വിജയൻ വിരുന്നുമേശയിൽ അപരിചിതമായൊരു പഴവും അതിന്റെ ജ്യൂസും രുചിച്ചു. ഹൃദ്യമായ നിറവും രുചിയുമുള്ള പഴത്തിന്റെ പേര് ഡ്രാഗൺ ഫ്രൂട്ട് എന്ന് ആതിഥേയൻ. ശരിയാണ്, പഴം മൊത്തത്തിൽ നോക്കുമ്പോൾ എവിടെയൊക്കെയോ ഒരു വ്യാളീഛായ. മുറിച്ചപ്പോൾ ചേതോഹരമായ പർപ്പിൾ നിറം.
ഔദ്യോഗികത്തിരക്കിന്റെ ഇടവേളയിൽ സുഹൃത്ത് മലേഷ്യയിലെ ഒരു വിശാലമായ ഡ്രാഗൺ ഫ്രൂട്ട് തോട്ടത്തിലേക്കു വിജയനെ കൂട്ടിക്കൊണ്ടുപോയി. കള്ളിച്ചെടി ഇനത്തിൽപ്പെട്ട ഡ്രാഗൺ ചെടിയുടെ തോട്ടം മനോഹരമായ കാഴ്ചയായിരുന്നു. കൈതയിലെപ്പോലെ മുള്ളുകളുണ്ടെങ്കിലും അടിമുടി പച്ചപ്പാർന്ന ചെടികളിൽ നിറയെ പിങ്ക് നിറമണിഞ്ഞ പഴങ്ങള്‍*. പിത്തായ എന്നാണ് പഴത്തിന്റെ മെക്സിക്കൻ നാമം.
http://www.manoramaonline.com/conten...ge.784.410.jpg ഡ്രാഗൺ ഫ്രൂട്ട്
മലേഷ്യയിൽനിന്നു മടങ്ങുമ്പോൾ തിരുവനന്തപുരം പാങ്ങോട് തണ്ണിച്ചാലിലെ സ്വന്തം വീടായ വൈശാഖിലേക്ക് ഡ്രാഗൺ ചെടിയുടെ ഒരു തണ്ടുകൂടി വിജയൻ കൊണ്ടുവന്നു. പത്തു വർഷത്തിനു ശേഷം ഇന്ന് വീടിനു മുന്നിലുള്ള കുന്നിലെ മൂന്നേക്കറിൽ വിശാലമായ ഡ്രാഗൺ തോട്ടം.*
അന്നു വീട്ടിലെത്തിച്ച തൈ ഭാര്യ ശോഭനയെ ഏൽപിച്ച് വിജയൻ ജോലിത്തിരക്കിലേക്കു മുങ്ങി. ശോഭന അത് ടെറസിലെ ചെടിച്ചട്ടിയിൽ പരിപാലിച്ചു. വർഷമൊന്നു പിന്നിട്ടപ്പോൾ അതിൽനിന്ന് ആദ്യത്തെ പഴം ലഭിച്ചു. മലേഷ്യയിൽ പരിചയിച്ച അതേ നിറം, അതേ രുചി. ഡ്രാഗൺ ഫ്രൂട്ടിനെക്കുറിച്ച് ഇന്റർനെറ്റിൽ പരതിയപ്പോൾ പോഷകഗുണങ്ങളുടെ കാര്യത്തിൽ ചില്ലറക്കാരനല്ലെന്നു മനസ്സിലായി. പല്ലിനും എല്ലിനും മുതൽ കണ്ണിനും കരളിനും നാ*ഡീവ്യൂഹത്തിനുമെല്ലാം സംരക്ഷകനത്രെ ഡ്രാഗൺ.
മെക്സിക്കൻ വംശജനായ ഡ്രാഗൺ വളർന്നതും പടർന്നതും തായ്*ലൻഡ്, വിയറ്റ്നാം, ഇസ്രായേൽ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ്. വിയറ്റ്നാമാണ് കൃഷിയിലും വിപണിയിലും മുന്നിൽ. ട്രോപ്പിക്കൽ ഇനമായതിനാൽ 20–30 ഡിഗ്രി സെല്‍*ഷ്യസ് താപനിലയും തരക്കേടില്ലാത്ത മഴയുമുള്ള കാലാവസ്ഥ യോജ്യം. മിതമായ നന മതി. പരിപാലനം എളുപ്പം. ഏക്കറിൽ 1700 ചെടികൾ* നടാം. വർഷം 5–6 ടൺ വിളവ്. മികച്ച വില.
അതോടെ ചെടിക്ക് വീട്ടിൽ കൂടുതൽ പരിഗണന കിട്ടിത്തുടങ്ങി. വളർന്നപ്പോൾ കമ്പുകൾ വേരുപിടിപ്പിച്ച് പുതിയ തൈകൾ ഉണ്ടാക്കി. ഏതാനും വർഷങ്ങൾ പിന്നിട്ടതോടെ നമ്മുടെ നാട്ടിലെ ചില ഷോപ്പിങ് മാളുകളിലെ ഹൈപ്പർ മാർക്കറ്റുകളിലേക്ക് വിയറ്റ്നാമിൽനിന്നു ഡ്രാഗൺ പഴം വന്നു തുടങ്ങി. വില കിലോയ്ക്ക് 200–250 രൂപ. ഡ്രാഗൺ മാത്രമല്ല, റമ്പുട്ടാനും പുലോസാനും മാംഗോസ്റ്റിനുംപോലുള്ള വിദേശികൾക്കെല്ലാം സ്ഥിരവിപണി കേരളത്തിൽ രൂപപ്പെടുന്നതു വിജയൻ കണ്ടു. ഒപ്പം കൃഷിയും പ്രചാരം നേടുന്നു. അതേസമയം വാണിജ്യാടിസ്ഥാനത്തിൽ ഡ്രാഗൺ ചെയ്യുന്നവരാരും വിജയന്റെ അറിവിലില്ല. വിശദമായി തിരഞ്ഞപ്പോൾ പൂണെയിൽ ഒരാളെ കണ്ടെത്തി. അതു പക്ഷേ, കാമ്പിനു വെളുത്ത നിറമുള്ള പഴമാണ്. പർപ്പിളിനെ അപേക്ഷിച്ച് വിളവു കൂടുമെങ്കിലും വില കുറയും.
http://www.manoramaonline.com/conten...ge.784.410.jpg ഭാര്യ ശോഭനയ്*ക്കൊപ്പം വിജയൻ കൃഷിയിടത്തിൽ
ജോലിയിൽനിന്നു വിരമിച്ചതോടെ ഇനിയങ്ങോട്ട് ഡ്രാഗൺ ഉൾപ്പെടെയുള്ള പഴവര്*ഗക്കൃഷിയിൽ ഒരു കൈ നോക്കാമെന്നു വിജയൻ ഉറപ്പിച്ചു. വീടിനു സമീപമുള്ള കുന്നിലെ മൂന്നേക്കറിൽ ആയിരത്തോളം തൈകൾ നട്ട് കൃഷിയിലിറങ്ങുമ്പോൾ മലേഷ്യയിൽ കണ്ട തോട്ടമായിരുന്നു മനസ്സിൽ.
കോൺക്രീറ്റു കാലിലാണ് ചെടികൾ കയറ്റുന്നത്. സിമന്റു തൂണിനു മുകളില്‍* X എന്ന ആകൃതിയിൽ നീണ്ടുനില്*ക്കുന്ന കമ്പിയില്‍* പഴയ ടയർ വയ്ക്കുന്നു. ടയറിനുള്ളിലെ ദ്വാരത്തിലൂടെ കയറുന്ന ചെടി പുറത്തേക്കു ചായും. ഇങ്ങനെ വളയുന്ന ഭാഗത്തുനിന്ന് പുതിയ ചിനപ്പുകള്‍* വന്നാണ് ചെടി വളരുന്നത്. സിമന്റ് കാലുകൾ തമ്മിലുള്ള അകലം, കാലിന്റെ ഉയരം, ചെടികൾ തമ്മിലുളള അകലം തുടങ്ങിയവയൊന്നും കൃത്യമായി നിശ്ചയമില്ലാത്തതിനാൽ മനോധർമംപോലെ ചെയ്തു. സിമന്റ് കാലുകൾ വാർത്തെടുത്തു. ഒന്നിന് 50 രൂപ നിരക്കിൽ പഴയ ടയറുകൾ* വാങ്ങി. പകുതിയും കാറിന്റെ ടയറുകൾ. ചെടി നട്ട് വളർന്നുവന്നപ്പോഴാണ് കോൺക്രീറ്റ് കാലിന് ഉയരം കൂടുതലാണെന്നും അതു വിളവെടുപ്പിനു പ്രയാസമുണ്ടാക്കുമെന്നും മനസ്സിലായത്. കാറിന്റെയല്ല ബൈക്കിന്റെ ടയറാണ് യോജിച്ചതെന്നും തെളിഞ്ഞു. ചെടികൾക്കിടയിലൂടെ നടന്ന് മുള്ളു കൊള്ളാതെ വിളവെടുക്കാൻ 8X6 അടി യോജിച്ച അകലമെന്നും മനസ്സിലാക്കി. പിന്നീട് വാര്*ത്തെടുത്ത കാലുകളെല്ലാം ആറടി ഉയരത്തിലായി. ഒരടി മണ്ണിൽ താഴ്ത്തിയിടും.
നിലവിൽ മൂന്നു വര്*ഷം പിന്നിട്ട 1500 ചെടികളാണ് വിജയന്റെ തോട്ടത്തിലുള്ളത്. പുരയിടത്തിൽ 2500 ചെടികൾ പുതുതായി നട്ടുവരുന്നു.
ആദ്യ ബാച്ച് ചെടികൾ ഒന്നര വർഷം പ്രായമെത്തിയപ്പോൾ ഫലം നൽകിത്തുടങ്ങി. ഏപ്രിലിൽ വേനൽമഴ കഴിയുന്നതോടെയാണ് പൂവിടൽ*. 30–ാം ദിവസം പഴം വിളവെടുക്കാം. 300– 400 ഗ്രാം ശരാശരി തൂക്കം. പത്തു ദിവസം വരെ സൂക്ഷിപ്പുകാലം ലഭിക്കും. തോട്ടത്തിലെ എല്ലാ ചെടികളും ഒന്നിച്ചാണ് പൂവിടുക. നവംബർ വരെ 4–5 ഘട്ടങ്ങളായി പൂവിടൽ തുടരും. മൂന്നു വർഷം പ്രായമെത്തിയ ഒരു ചെടിയിൽനിന്നു വർഷം ശരാശരി 12 കിലോ പഴം ലഭിക്കും. വിളവെടുപ്പു കഴിയുന്നതോടെ തൈകൾക്കായുള്ള കട്ടിങ്ങുകൾ മുറിച്ചെടുക്കും. ഇത് ഗ്രോബാഗിൽ വേരുപിടിപ്പിച്ചാണ് തൈകൾ തയാറാക്കുന്നത്.
http://www.manoramaonline.com/conten...ge.784.410.jpg പുതുതായി കൃഷി ചെയ്തിരിക്കുന്ന തോട്ടം
കഴിഞ്ഞ വർഷം 4000 കിലോയിലേറെ പഴം വിജയൻ വിപണിയിലെത്തിച്ചു. തിരുവനന്തപുരത്തെ മുൻനിര സൂപ്പർമാർക്കറ്റുകളില്‍* മികച്ച സ്വീകാര്യതയാണ് ഡ്രാഗൺ നേടിയത്. കിലോയ്ക്ക് 175 രൂപയും ലഭിച്ചു. പഴത്തിന്റെ നല്ല പങ്കും തോട്ടത്തിൽനിന്നു തന്നെ വിറ്റുപോകും. കുന്നിൻചെരുവിലുള്ള റോഡിലൂടെ കടന്നുപോകുന്ന ആരുടെയും കണ്ണിൽ വിസ്മയം നിറയ്ക്കും 200 മീറ്റർ നീളത്തിൽ കുന്നിനെ പൊതിയുന്ന പച്ചപ്പും പഴങ്ങളും. വണ്ടി നിർത്തും, പഴങ്ങൾ വാങ്ങി യാത്ര തുടരും.
ഡ്രാഗണിനൊപ്പം റമ്പുട്ടാൻ ഉൾപ്പെടെ വിദേശപ്പഴങ്ങളുടെ വാണിജ്യകൃഷിയിലും വിജയൻ സജീവം. ഇക്കൊല്ലവും ഈ കുന്നിൻചെരിവ് തന്റെ പോക്കറ്റു നിറയ്ക്കുമെന്നതിൽ വിജയനു സംശയമില്ല.
-
അപൂർവ നെൽവിത്തുകളുടെ കാവലാൾ
http://www.manoramaonline.com/conten...ge.784.410.jpg പി.എൻ. ചന്ദ്രശേഖരൻ ബ്ലാക്ക് ജീര എന്ന നെൽച്ചെടിക്കരികിൽ
അന്യംനിന്നുപോകുമെന്ന് ആശങ്കയുണർത്തുന്ന, പ്രാചീന പാരമ്പര്യത്തനിമയുള്ള നെല്ലിനങ്ങളുടെ വീണ്ടെടുപ്പും സംരക്ഷണവും ജീവിതലക്ഷ്യമാക്കി ഒരു കർഷകൻ. മലപ്പുറം ജില്ലയിൽ തിരൂരങ്ങാടിക്കടുത്ത് പന്താരങ്ങാടിയിൽ താമസിക്കുന്ന പി.എൻ.ചന്ദ്രശേഖരനാണ് അപൂർവ നെൽവിത്തിനങ്ങളുടെ സംരക്ഷകനായി പ്രവർത്തിക്കുന്നത്. പുതുതലമുറ കേട്ടിട്ടുപോലുമില്ലാത്ത വിത്തിനങ്ങൾ, പഴയ തലമുറ ഓർമയിൽ സൂക്ഷിക്കുന്ന ചില വിത്തുകൾ, നെൽവിത്തിനങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ ഈ ഭൂമിയിൽനിന്നു മാഞ്ഞുപോയതായി വിശ്വസിച്ചുപോന്ന ചില ഇനങ്ങൾ – ചന്ദ്രശേഖരന്റെ കൈകളാൽ സംരക്ഷിക്കപ്പെട്ടതും വീണ്ടെടുക്കപ്പെട്ടതും അങ്ങനെയുള്ള ചില ഇനങ്ങളാണ്.
രക്തശാലി, കുങ്കുമശാലി, കാക്കശാലി, ബ്ലാക്ക് ജീര, ബ്ലാക്ക് സുഗന്ധ തുടങ്ങി പുതിയ തലമുറ കേട്ടിട്ടുപോലുമില്ലാത്ത എത്രയോ ഇനങ്ങൾ ഇന്നു ചന്ദ്രശേഖരന്റെ കൃഷിയിടത്തിൽ വളരുന്നു. ഛത്തീസ്ഗഡിലെ നസർബാത്ത് എന്ന അപൂർവ ഇനവും കേരളത്തിന്റെ തനതുവിത്തിനങ്ങളിൽ ഒന്നായ തവളക്കണ്ണനും ഈ കർഷകന്റെ ശേഖരത്തിലുണ്ട്. നാട്ടറിവും കേട്ടറിവും ഒക്കെ സംയോജിപ്പിച്ചു പല നെൽവിത്തിനങ്ങളും വർഷങ്ങളുടെ അന്വേഷണത്തിനും തിരച്ചിലിനും ശേഷമാണു കണ്ടെത്തിയത്. രക്തശാലിയും കാക്കശാലിയും കുങ്കുമശാലിയുമൊക്കെ ഔഷധഗുണങ്ങൾകൂടിയുള്ള നെൽവിത്തുകളാണ്. തികച്ചും ജൈവരീതിയിൽ കൃഷിചെയ്ത് ഉപയോഗിച്ചാൽ രോഗപ്രതിരോധശേഷികൂടി കൈവരുമെന്നു ചന്ദ്രശേഖരൻ സാക്ഷ്യപ്പെടുത്തുന്നു.
വർഷങ്ങളേറെയായി ഈ കർഷകൻ വയൽച്ചേറിലിറങ്ങി നെൽക്കൃഷിയെ പുണർന്നിട്ട്. 2000 മുതൽ 2010 വരെ ബസ്മതി വ്യാപകമായി കൃഷിചെയ്തിരുന്നു. ബസ്മതി നെല്ലു കുത്തി അരിയാക്കാൻ പ്രത്യേക യന്ത്രസംവിധാനം ആവശ്യമുണ്ട്. അതും ചന്ദ്രശേഖരൻ സ്ഥാപിച്ചു. ഇന്നും ചന്ദ്രഗിരി മിൽ പന്താരങ്ങാടിയിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ ബസ്മതിയിൽനിന്നു മാറി പുതിയ നെല്ലിനങ്ങളുടെ പരിപാലനവും സംരക്ഷണവും ലക്ഷ്യമിട്ടു പ്രവർത്തിക്കുകയാണ്. രക്തശാലിയുടെയും കുങ്കുമശാലിയുടെയും ഒക്കെ വിത്തു ചിലപ്പോൾ ഒരുപിടിയാണ് ആദ്യം ലഭിക്കുക. അതു വളരെ സൂക്ഷ്മതയോടെ ചെടിച്ചട്ടികളിൽ നട്ടുവളർത്തി പരിപാലിച്ചാണു കൂടുതൽ വിത്തു സ്വന്തമാക്കിയത്. ചിലപ്പോൾ ഒരുപിടി വിത്തിൽനിന്ന് ഒരു മണിയായിരിക്കും മുളയ്ക്കുക – ചന്ദ്രശേഖരൻ പറഞ്ഞു.
കുങ്കുമശാലി സ്ത്രീജന്യരോഗങ്ങൾക്കും കാക്കശാലി, ബ്ലാക്ക് ജീര തുടങ്ങിയവ കാൻസർപോലുള്ള രോഗങ്ങൾക്കും പ്രതിരോധം തീർക്കുന്നവയാണെന്നു ചന്ദ്രശേഖരൻ പറയുന്നു. രക്തശാലി നിത്യയൗവനം പ്രദാനം ചെയ്യും. എന്നാൽ, ഇത്തരം ഇനങ്ങളുടെ ഔഷധഗുണങ്ങളെ ശാസ്ത്രീയമായി പരിശോധിച്ചു റിപ്പോർട്ട് നൽകാനുള്ള സംവിധാനം ഇവിടെയില്ല. രക്തശാലിയും ആരോറൂട്ടും മിക്സ് ചെയ്തു ഹെൽത്ത് ഡ്രിങ്ക് ആയി ഉപയോഗിക്കാം. ഇവയിൽ പലതും അവിൽ രൂപത്തിൽ ആക്കിയാൽ ഓട്സിനു പകരം അതിലും ഗുണമേറിയ ഭക്ഷ്യവസ്തുവാക്കാം എന്ന മെച്ചവുമുണ്ട്. ചന്ദ്രഗിരി എന്ന ബ്രാൻഡ് നെയിമിൽ ഇന്നു തന്റെ പല നെൽവിത്തിനങ്ങളും അവയുടെ ഉൽപന്നങ്ങളും ചന്ദ്രശേഖരൻ വിപണിയിലിറക്കിയിട്ടുണ്ട്. രക്തശാലി, നവര അരികൾ, വിവിധ ഇനം അരിപ്പൊടികൾ. അവിൽ രൂപത്തിലും ഹെൽത്ത് ഡ്രിങ്ക്സ് രൂപത്തിലുമുള്ള ഉൽപന്നങ്ങൾ എന്നിവയും വിപണിയിലുണ്ട്.
ഇപ്പോഴും ചന്ദ്രശേഖരന്റെ വീട്ടുമുറ്റത്തും പാടത്തിനരികിലും ചട്ടികളിൽ പല അപൂർവ നെൽവിത്തിനങ്ങളുടെയും ചെടികൾ വളരുന്നു. നെല്ലോലമുതൽ നെൽവിത്തുവരെ വയലറ്റ് നിറത്തിലുള്ള ബ്ലാക്ക് ജീര ആരെയും അത്ഭുതപ്പെടുത്തും. ചന്ദ്രശേഖരൻ തന്റെ യാത്ര തുടരുകയാണ്; കേരളത്തിന്റെ തനിമ പേറുന്ന, അന്യംനിന്ന നെൽവിത്തിനങ്ങൾ തേടി. ഏതെങ്കിലും ഒരു ചെറുഗ്രാമത്തിൽ ഒരു പഴയ തനതു വിത്തിനം പാരമ്പര്യത്തനിമ വിട്ടുപോകാതെ വളരുന്നുണ്ടെങ്കിൽ അവിടേക്ക് ഓടിയെത്താൻ ഇന്നും ചന്ദ്രശേഖരൻ തയാറാണ്; അവയെ പുതുതലമുറയ്ക്കുവേണ്ടി കാത്തുസൂക്ഷിക്കാൻ.
-
കിഴങ്ങു വർഗങ്ങളുടെ കേദാരം
http://www.manoramaonline.com/conten...ge.784.410.jpg കൃഷിയിടത്തിൽ വിളഞ്ഞ കാച്ചിലുമായി ഷാജി. കിഴങ്ങ് വർഗങ്ങളുടെ സംരക്ഷണമാണ് യുവകർഷകനായ വയനാട് ആറാട്ടുതറ ഇളപ്പുപാറ വീട്ടിൽ എൻ.എം. ഷാജിയുടെ ജീവിതം. കൃഷിയിടങ്ങളിൽനിന്നു പടിയിറങ്ങിയതും വനങ്ങളിലും അപൂർവമായി മാത്രം കണ്ടുവരുന്നതും അടക്കം നൂറിലേറെ കിഴങ്ങ് സ്വന്തം കൃഷിയിടത്തിൽ സംരക്ഷിക്കുകയും ഇവയുടെ വിത്തുകൾ കൃഷിയെ സ്നേഹിക്കുന്നവർക്ക് കൈമാറുകയും ചെയ്യുന്നതാണ് ഷാജിയുടെ ശീലം. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്കാരവും കേന്ദ്ര സർക്കാരിന്റെ ബഹുമതിയും ഈ യുവകർഷകനെ തേടി എത്തി.
കേന്ദ്ര സർക്കാറിന്റെ പ്ലാന്റ് ജീനോം സേവ്യർ അവാർഡ് (ഒന്നര ലക്ഷം രൂപ) ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രിയിൽനിന്ന് കഴിഞ്ഞ വർഷം ഷാജി ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നു സംസ്ഥാന അവാർഡും സ്വീകരിച്ചു. ഒന്നര ഏക്കർ വരുന്ന സ്വന്തം കൃഷിയിടവും പാട്ടത്തിനെടുത്ത ഭൂമിയും ഇന്നു കിഴങ്ങ് കൃഷിയാൽ സമ്പന്നമാണ്. കേദാരമെന്നാണ് കൃഷിയിടത്തിനു ഷാജി നൽകിയ പേര്.
വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് അപൂർവ ഇനം കിഴങ്ങ് വർഗങ്ങളുടെ വിത്തുകൾ ശേഖരിച്ചത്. കാപ്പിയും, കുരുമുളകും വിളയുന്ന കൃഷിയിടം ഇന്നു ജൈവ സമ്പുഷ്ടമാണ്. മീൻ, ആട്, കോഴി, പശു എന്നിവയെ വളർത്തി ആദായമുണ്ടാക്കുന്നതിനൊപ്പം ഇവയിലൂടെ ലഭിക്കുന്ന ജൈവ വളവും കൃഷിയിടത്തിൽ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിച്ചിട്ടില്ലാത്ത മണ്ണ് മണ്ണിരകളാൽ സമ്പുഷ്ടമാണ്.
എട്ടിനം കപ്പ, 24 ഇനം ചേമ്പ്, ആറ് ഇനം ചേന, 30 ഇനം കാച്ചിൽ എന്നിവ ഇവിടെയുണ്ട്. നീണ്ടിക്കാച്ചിൽ, കിന്റൽ കാച്ചിൽ, ഇറച്ചിക്കാച്ചിൽ, നീലക്കാച്ചിൽ, ചോരക്കാച്ചിൽ, കരിക്കാച്ചിൽ, കുറ്റിക്കാച്ചിൽ, തൂങ്ങൻ കാച്ചിൽ, ഗന്ധകശാലക്കാച്ചിൽ, ഇഞ്ചിക്കാച്ചിൽ, ഉണ്ടക്കാച്ചിൽ, മൊരട്ട് കാച്ചിൽ, വെള്ളക്കാച്ചിൽ, മാട്ട്കാച്ചിൽ, കടുവാക്കയ്യൻ, പരിശക്കോടൻ തുടങ്ങിയ ഇനങ്ങളാണ് ഉള്ളത്.
ആദിവാസികൾ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന അരിക്കിഴങ്ങ്, പുല്ലത്തിക്കിഴങ്ങ് എന്നിവയും ശ്വാസം മുട്ടലിനു ചികിത്സക്കായി മുതുവനാ വിഭാഗത്തിലെ ആദിവാസികൾ ഉപയോഗിക്കുന്ന കോതക്കിഴങ്ങ്, നിലമ്പൂരിലെ ഇരുള വിഭാഗത്തിൽപ്പെട്ട ആദിവാസികൾ വനത്തിൽനിന്നും ശേഖരിച്ച് ഉപയോഗിച്ചിരുന്ന നോപ്പൻ കിഴങ്ങ്, മരുന്നിന് ഉപയോഗിക്കുന്ന അടപൊതിയൻ കിഴങ്ങ്, ച്യവനപ്രാശത്തിൽ ഉപയോഗിക്കുന്ന ചെങ്ങഴനീർ കിഴങ്ങ് തുടങ്ങിയവയും ഇവിടെയുണ്ട്.
നീലക്കൂവ, കരിമഞ്ഞൾ, കസ്തൂരി മഞ്ഞൾ, പ്രമേഹ ചികിത്സക്കായി ഉപയോഗിക്കുന്ന വീയറ്റ്*നാം പാവൽ, എരിവ് കൂടിയ ഇനം കാന്താരിയായ മാലി മുളക്, മുല്ലമൊട്ട് കാന്താരി, കച്ചോലം, സുഗന്ധ ഇഞ്ചി, മാങ്ങ ഇഞ്ചി തുടങ്ങിയവയും വളർത്തുന്നുണ്ട്. ചൊറിയൻ ചേമ്പ്, വെട്ട് ചേമ്പ്, കുഴിനിറയൻ ചേമ്പ്, വെളിയൻ ചേമ്പ്, കുടവാഴ ചേമ്പ് തുടങ്ങിയ ഇനങ്ങളും ശ്രദ്ധേയമാണ്.
അ*ഞ്ചു സെന്റ് സ്ഥലത്തെ പടുതാ കുളത്തിൽ മത്സ്യകൃഷിയും നടത്തി വരുന്നു. ചെമ്പല്ലി, കട്*ല, കരിമീൻ, ഗ്രാസ്*കാർപ്പ്, ഗ്രോവ് തുടങ്ങിയ മത്സ്യ ഇനങ്ങളെ ജൈവരീതിയിൽ തന്നെയാണ് വളർത്തുന്നത്. കുളത്തിന് മുകളിൽ പന്തലിട്ട് ഫാഷൻ ഫ്രൂട്ട്, നാടൻ കോവൽ എന്നിവയും കൃഷിചെയ്യുന്നു. ചെറുതേൻ, ഞൊടിയൻ എന്നീ രണ്ടിനം തേനുകളും ഉണ്ട്.
മാതാപിതാക്കളായ ഇളപ്പുപാറ ജോസും മേരിയും ഭാര്യ ജിജിയും മക്കളായ ഇമ്മാനുവേലും ആൻമരിയയും കൃഷിയിടത്തിൽ സജീവമാണ്. കിഴങ്ങ് വർഗങ്ങളുടെ പ്രാധാന്യം പൊതുസമൂഹം വേണ്ട വിധം തിരിച്ചറിഞ്ഞിട്ടില്ലെന്നും ഭക്ഷ്യ സുരക്ഷയിൽ ഇവയ്ക്ക് വലിയ പങ്കാണ് ഉള്ളതെന്നുമാണ് ഷാജിയുടെ അഭിപ്രായം.
-