നടൻ ദിലീപിനെതിരെ സിനിമാനിർമാതാവും തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സംഭവത്തിൽ ദിലീപ് നടത്തിയ പരാമർശം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിയാക്കുന്നതിന് ലിബർട്ടി ബഷീർ അടക്കമുള്ളവർ ശ്രമിച്ചുവെന്ന് ദിലീപ് പറഞ്ഞുവെന്നും ഇത് തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നുമാണ് ലിബർട്ടി ബഷീർ നോട്ടീസിൽ പറയുന്നത്. വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടിയാണ് തന്നെ കേസിൽ ഉൾപ്പെടുക്കാൻ ബഷീർ ശ്രമിച്ചതെന്ന് ഹൈക്കോടതിയിൽ നൽകിയ ജാമ്യഹർജിയിലും അന്വേഷണോദ്യോഗസ്ഥരോടും ദിലീപ് പറഞ്ഞിരുന്നു.
പരാമർശന പിൻവലിച്ച് ദിലീപ് മാധ്യമങ്ങളിലൂടെ മാപ്പുപറയണമെന്നും അല്ലാത്തപക്ഷം നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിലുള്ളത്.