കെ.എസ്.ആർ.ടി.സിക്ക് ദിവസം ആറു കോടി നഷ്ടം
കൊച്ചി: മലയാളിയുടെ ആനവണ്ടിയായ കെ.എസ്.ആർ.ടി.സിക്ക് നഷ്ടക്കണക്ക് പുതുമയല്ല. എന്നാൽ, കോവിഡും നിയന്ത്രണവും എടുത്താൽപൊങ്ങാത്ത സാമ്പത്തിക നഷ്ടമാണ് കോർപറേഷന് വരുത്തിവെച്ചത്. ദിവസം ശരാശരി ആറര കോടിയോളം വരുമാനം കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രതിദിന നഷ്ടം ആറു കോടി! ആറര കോടി കിട്ടിയപ്പോഴും നഷ്ടം നികത്തിപ്പോകാൻ പാടുപെട്ട കെ.എസ്.ആർ.ടി.സിയെ ഇന്നത്തെ അവസ്ഥയിൽനിന്ന് എങ്ങനെ കരകയറ്റുമെന്നതിൽ അധികൃതർക്കും വ്യക്തതയില്ല. 2019 ജൂലൈ 29ന് വരുമാനം 6,43,39,000 രൂപയായിരുന്നു.
എന്നാൽ, കഴിഞ്ഞ തിങ്കളാഴ്ച കിട്ടിയതാകട്ടെ വെറും 48 ലക്ഷം. നിലവിൽ ശരാശരി പ്രതിദിന വരുമാനം 45-50 ലക്ഷമാണ്. മാസങ്ങളായി ഇതാണ് അവസ്ഥ. പെൻഷനും ശമ്പളവും ഇന്ധനച്ചെലവുമെല്ലാം നടന്നുപോകണമെങ്കിൽ കിലോമീറ്ററിന് 58 രൂപെയങ്കിലും വരുമാനം വേണം. പെൻഷൻ തുക ഉൾപ്പെടുത്താതിരുന്നാൽ 50 കിട്ടിയാൽ ലാഭവും നഷ്ടവുമില്ലാതെ പോകാം. ഇതിൽ 19.63 രൂപ ഡീസലിനു മാത്രം ചെലവാകും.
നേരേത്ത ദിവസം ആറര കോടിയോളം വരുമാനം കിട്ടുേമ്പാൾ 4700ഓളം ബസുകൾ സർവിസ് നടത്തിയിരുന്നു. ഇപ്പോൾ ഓടുന്നത് 1050 എണ്ണം മാത്രം. അതിലാകട്ടെ യാത്രക്കാർ വിരലിലെണ്ണാവുന്നവർ.
2019 മേയിലെ കണക്ക്് പ്രകാരം കെ.എസ്.ആർ.ടി.സിയുടെ ചെലവ് 233.28 കോടിയും വരുമാനം 202.14 കോടിയുമാണ്. നഷ്ടം 31.14 കോടി. പ്രതിമാസം സർക്കാർ സഹായമായി ലഭിക്കുന്ന 20 കോടികൊണ്ടാണ് ശമ്പളവും പെൻഷനും നൽകിയിരുന്നത്. ആയിരത്തിലധികം ബസുകൾ സർവിസ് നടത്തുേമ്പാൾ സാധാരണ ഗതിയിൽ ലഭിക്കേണ്ട വരുമാനംപോലും ഇപ്പോഴില്ല. കോവിഡ് ഭീതിയൊഴിഞ്ഞ് യാത്രക്കാരെ തിരിച്ചുകിട്ടിയാലേ കെ.എസ്.ആർ.ടി.സിക്ക് പഴയ അവസ്ഥയിലെത്താനാകൂ.
കേന്ദ്രത്തിന് കത്തെഴുതി; മറുപടിയില്ല ഗതാഗത മന്ത്രി
കൊച്ചി: പ്രതിസന്ധിയിൽനിന്ന് കരകയറാൻ കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ഇന്ധനവില കുറക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രത്തിന് രണ്ടു മാസം മുമ്പ് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ മാധ്യമത്തോട് പറഞ്ഞു. കേന്ദ്രം സഹായിക്കുമെന്ന പ്രതീക്ഷ ഇനിയില്ല.
വിഷയം ധനമന്ത്രി ടി.എം. തോമസ് ഐസക്കുമായി ചർച്ച ചെയ്തിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം പ്രതിസന്ധി പരിഹരിക്കാൻ വിശദമായ നിർദേശങ്ങൾ തയാറാക്കാൻ കെ.എസ്.ആർ.ടി.സി എം.ഡിയോട് നിർദേശിച്ചിട്ടുണ്ട്. കോവിഡ് അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഈ ഘട്ടത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.