ജനപ്രിയതാരം ജയറാമിന് കരിയറിൽ എവിടെയാണ് പാളിയത് ?
mollywood October 26, 2017
390ShareTweet
SHARES
കഴിഞ്ഞ മുപ്പതോളം വർഷങ്ങളായി കുതിച്ചും കിതച്ചും മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി നിൽക്കുന്ന നടനാണ് ജയറാം. ഒരു കാലത്ത് മമ്മുക്കയുടെയും ലാലേട്ടന്റെയുമൊക്കെ ചിത്രങ്ങൾക്കൊപ്പം ഒരേ സമയം ഒന്നിലധികം ചിത്രങ്ങൾ പുറത്തിറക്കി അവയെല്ലാം സൂപ്പർഹിറ്റും മെഗാഹിറ്റുമൊക്കെ ആക്കി മാറ്റിയിരുന്ന നടൻ.അവർക്കു മാത്രം അവകാശപ്പെടാനാവുമായിരുന്ന ഇനിഷ്യൽ പുള്ള് പോലും ഒരു കാലത്ത് ജയറാമേട്ടന്റെ ചിത്രങ്ങൾക്കും ലഭിച്ചിരുന്നു.(അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കൺമണി, കഥാനായകൻ, സൂപ്പർമാൻ, ദി കാർ,വീണ്ടും ചില വീട്ടുകാര്യങ്ങൾ, കളിവീട്, മയിലാട്ടം തുടങ്ങി അനവധി ഉദാഹരണങ്ങളുണ്ട്)തമാശ രംഗങ്ങളിലൊക്കെ അപാരമായ ടൈമിംഗ് പുലർത്തിയിരുന്ന നടൻ.
രഞ്ജിത്ത്, സത്യൻ അന്തിക്കാട്, സിബി മലയിൽ, രാജസേനൻ, കമൽ, റാഫി മെക്കാർട്ടിൻ തുടങ്ങിയ കലാകാരന്മാരെല്ലാം ശക്തരായത് ജയറാമെന്ന നടനെ നായകനാക്കി ചെയ്ത ചിത്രങ്ങളിലൂടെയാണ്.( നേരേ തിരിച്ചും പറയാം). എന്നിട്ടും എവിടെയാണ് ഈ നടന് പിഴച്ചത്?
എന്തു കൊണ്ടാണ് ഈ പിഴവുകൾ സംഭവിച്ചത്?കൃത്യമായി പറഞ്ഞാൽ 2004 ഡിസംബറിൽ അമൃതം എന്ന സിനിമ റിലീസാവുന്നതു മുതലാണ് ജയറാമേട്ടന്റെ കരിയർ മാറിത്തുടങ്ങുന്നത്.അതു വരെ ഒരു മോശം സിനിമ ഇറങ്ങിയാൽ പോലും അതിനെയൊക്കെ ഒരു ആവറേജ് ഹിറ്റെങ്കിലും ആക്കാൻ കെൽപ്പുണ്ടായിരുന്ന ജയറാമേട്ടന് അടിപതറിത്തുടങ്ങിയത് അമൃതം എന്ന സിനിമ മുതലാണ്. കേരളം മുഴുവൻ സുനാമി എന്ന ദുരന്തത്തിൽ വിറങ്ങലിച്ചു പോയ സമയത്താണ് അമൃതം റിലീസാവുന്നത്.(അമൃതം പുറത്തിറങ്ങി രണ്ടു ദിവസങ്ങൾക്കു ശേഷമായിരുന്നു സുനാമി).
തെറ്റില്ലാത്തൊരു സിനിമയായിരുന്നിട്ടും അമൃതം പരാജയമായി.
തൊട്ടു പിന്നാലെ വന്നത് സിദ്ദിക്ക് ലാൽ ദ്വയത്തിലെ സിദ്ദിഖ് രചിച്ച ഫിംഗർപ്രിന്റ് എന്ന സിനിമയായിരുന്നു.
മോശമല്ലാത്ത ഇനിഷ്യൽ ലഭിച്ചിട്ടും എല്ലാ പ്രതീക്ഷകളും തകർത്ത് ഫിംഗർപ്രിന്റ് വൻ പരാജയമായി.
അടുത്തു വന്ന ആലിസ് ഇൻ വണ്ടർലാന്റും പരാജയപ്പെട്ടതോടെ കരിയർ പ്രതിസന്ധിയിലായി.
ഇത്തരം പ്രതിസന്ധികളൊക്കെ എല്ലാ നടന്മാരുടെ അഭിനയജീവിതത്തിലും സംഭവിച്ചിട്ടുള്ളതായിരുന്നെങ്കിലും ജയറാമേട്ടന് ഈ തിരിച്ചടിയിൽ നിന്ന് ഉടൻ കരകയറാൻ പറ്റാതെ പോയി.ഒരു നിലവാരവുമില്ലാത്ത കുറേയധികം ചിത്രങ്ങൾ തുടർച്ചയായി വന്നും പോയുമിരുന്ന കാഴ്ച തീർത്തും അവിശ്വസനീയമായിരുന്നു. കുറേയധികം ചിത്രങ്ങൾ delayed ആയി. വൈകി വന്ന ചിത്രങ്ങളിൽ ചിലതൊക്കെ നല്ല പടങ്ങളായിരുന്നു. വിന്ററും, മൂന്നാമതൊരാളും ഒക്കെ വിജയിക്കേണ്ട ചിത്രങ്ങളായിരുന്നു…
മലയാളത്തിൽ ഇന്നു കാണുന്ന ഡിജിറ്റൽ യുഗത്തിന് നാന്ദി കുറിച്ചത് V. K പ്രകാശ് സംവിധാനം ചെയ്ത മൂന്നാമതൊരാൾ എന്ന ചിത്രമായിരുന്നു. വൈഡ് റിലീസ് എന്ന ആശയം മുന്നോട്ടു വച്ച് കൊണ്ട് പുറത്തു വന്ന ഈ ചിത്രത്തിന് A class തീയറ്ററുകാർ എതിരായിരുന്നു. അവരുടെ നിസ്സഹകരണത്താൽ ഈ ചിത്രവും ബോക്സോഫീസിൽ തകർന്നു വീണു.തുടർച്ചയായ മൂന്നര വർഷത്തെ പരാജയ പരമ്പരകൾക്കു ശേഷം ജയറാമേട്ടന് ഒരു പുനർജ്ജന്മം ലഭിച്ചത് 2008 ൽ വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെയാണ്. ആ വർഷം ഓഗസ്റ്റിൽ പുറത്തിറങ്ങിയ ചിത്രം ഓണത്തിനും, അതിനു ശേഷം ഒക്ടോബറിൽ പുറത്തിറങ്ങിയ Twenty20 ക്കും ഒക്കെ കടുത്ത വെല്ലുവിളി ഉയർത്തി ജയറാമേട്ടന്റെ പ്രതാപകാലം വിളിച്ചോതിയ ചിത്രമായി മാറി. വെറുതെ ഒരു ഭാര്യ നൽകിയ ഊർജ്ജത്തിൽ നിന്ന് മാന്യമായൊരു തിരിച്ചുവരവ് തന്നെയായിരുന്നു ജയറാമേട്ടന്റേത്..
ഹാപ്പി ഹസ്ബന്റ്സും, ഭാഗ്യദേവതയും, കഥ തുടരുന്നുവും, സീനിയേർസും, മേക്കപ്പ്മാനും, സ്വപ്ന സഞ്ചാരിയുമടക്കം ഒരു പറ്റം വമ്പൻ ഹിറ്റുകൾ തന്നെ ലഭിച്ചിരുന്നു ഈ തിരിച്ചുവരവിൽ.
എന്നാൽ, എന്തുകൊണ്ടോ നല്ല ചിത്രങ്ങൾ വീണ്ടും ജയറാമേട്ടനിൽ നിന്നും അകന്നു നിൽക്കാൻ തുടങ്ങി.
ഇവിടെ ജയറാമേട്ടനെ പൂർണ്ണമായും പഴിചാരാൻ കഴിയുകയും ഇല്ല. സിബി മലയിലിന്റെയും, ഷാജി എൻ കരുണിന്റെയും, കമലിന്റെയുമൊക്കെ ചിത്രങ്ങൾ ലഭിച്ചുവെങ്കിലും അവയൊന്നും ശ്രദ്ധേയമായില്ല.
കമൽ സംവിധാനം ചെയ്ത നടൻ എന്ന ചിത്രത്തിൽ ഗംഭീര പെർഫോമൻസായിരുന്നിട്ടും… അതൊരു നല്ല സിനിമ ആയിരുന്നിട്ടും തീയറ്ററിൽ ആളെ ആകർഷിക്കാൻ ചിത്രത്തിനായില്ല. നല്ല സിനിമ ആയാൽ മാത്രം പോരാ, proper marketing ഉം വേണം എന്നതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു ഈ ചിത്രം.
ഓൺലൈൻ മാദ്ധ്യമങ്ങളിലൊക്കെ ഏറെ വിമർശനങ്ങളും പരിഹാസങ്ങളുമൊക്കെ ലഭിച്ചിരുന്നുവെങ്കിലും ആടുപുലിയാട്ടവും, അച്ചായൻസും ഒക്കെ വിജയിച്ച ചിത്രങ്ങളാണ്. അപ്പൊഴും ജയറാമേട്ടനെ സ്നേഹിക്കുന്ന പ്രേക്ഷകർ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്: ഇതല്ല ഞങ്ങൾക്കു വേണ്ട ജയറാം.
എന്നാൽ, ജയറാമേട്ടന്റെ സ്വന്തം പ്രേക്ഷകർ ആഗ്രഹിച്ച തരത്തിലുള്ള കഥാപാത്രവുമായി ആകാശ മിഠായി എന്ന ചിത്രത്തിലൂടെ അദ്ദേഹം വീണ്ടുമെത്തിയപ്പൊഴോ… അതിദാരുണമായ മാർക്കറ്റിലൂടെ സ്വയം വിളിച്ചു വരുത്തിയ തകർച്ചയിലേക്ക് നീങ്ങുകയാണ് ചിത്രം.
കേരളത്തിൽ ആകെയുള്ള തിയറ്ററുകളുടെ എണ്ണത്തിൽ ബഹുഭൂരിഭാഗവും മാസങ്ങൾക്കു മുൻപു തന്നെ ബ്ലോക്ക് ചെയ്യപ്പെട്ട, (മെർസൽ വില്ലൻ) രണ്ടു വമ്പൻ ചിത്രങ്ങളുടെ ഇടയിലേക്ക് ചിത്രം പുറത്തിറങ്ങി എന്ന് പ്രേക്ഷകനെ അറിയിക്കാൻ പോലും മിനക്കെടാതെ അണിയറക്കാർ തീയറ്ററിൽ എത്തിച്ചിരിക്കുകയാണ് ആകാശ മിഠായി. കണ്ടവരെല്ലാം നല്ലഭിപ്രായം പറഞ്ഞിട്ടും ശുഷ്കമായ പ്രേക്ഷകർക്കു മുന്നിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കയാണ് ആകാശ മിഠായി.
ഇവിടെ ആരാണ് തെറ്റുകാരൻ?
ജയറാമെന്ന നടൻ എന്തു പിഴവാണ് വരുത്തിയത്.
ശരാശരിക്കു മുകളിൽ ഒരൊറ്റ പടം പോലും ഉയരാതിരുന്ന ഓണക്കാലത്തു പുറത്തിറങ്ങിയിരുന്നെങ്കിൽ പോലും നല്ലൊരു result ആകാശ മിഠായി എന്ന ചിത്രത്തിന് ഉണ്ടാക്കാൻ സാധിക്കുമായിരുന്നു.
മലയാള സിനിമയിൽ തന്റേതായ ഒരു സ്പേസ് ജയറാമേട്ടന് ഇപ്പൊഴും ഉണ്ട്.
അത് വീണ്ടെടുക്കണമെങ്കിൽ ആദ്യം അദ്ദേഹം ഒരൽപം വലിയ പ്രോജക്ടുകളുടെ ഭാഗമായി മാറണം.
ഇനി വരാനിരിക്കുന്ന പിഷാരഡിയുടെ ചിത്രവും,സലിം കുമാർ ചിത്രവും പ്രതീക്ഷയുണർത്തുന്നവയാണ്.
നല്ല ചിത്രങ്ങളാണെങ്കിൽ, കൃത്യമായ പ്ലാനിങ്ങോടെ തീയറ്ററിലെത്തിച്ചാൽ അവ വിജയ ചിത്രങ്ങളാവും.
തുടർന്നുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, അത് എത്ര വലിയ സംവിധായകന്റെ പടമാണെങ്കിലും കാലഹരണപ്പെട്ടു പോയ വിഷയങ്ങളാണെങ്കിൽ reject ചെയ്യാനുള്ള guts കാണിക്കുക.
പുതിയ ആൾക്കാരുടെ കഥകൾ കേൾക്കാനുള്ള മനസ്സ് കാണിക്കുക.
ഇന്നത്തെ എല്ലാ പ്രധാന നടന്മാരും ശക്തരായ നിലയിലെത്തി നിൽക്കുന്നത് പുതിയ ചിന്തകൾക്ക് ഒപ്പം നിൽക്കുന്നതു കൊണ്ടാണ്; ജയറാമേട്ടനൊഴിച്ച്. ഇത്രയും കാര്യങ്ങളൊക്കെ ഒന്നു മനസ്സു വച്ചാൽ മലയാളത്തിന് ആ മികച്ച നടനെ തീർച്ചയായും തിരികെ ലഭിക്കും.
കടപ്പാട്: മഹേഷ് ഗോപാൽ സിനിമാ തിരക്കഥാക്കൃത്ത്