12 വര്ഷം നടിച്ചു, പ്രതിഫലം ബിഗ് ശൂ......
മനോജ് വിജയരാജ്
Posted on: Friday, 31 August 2012
എന്റെ മുഖം ആർക്കും പരിചിതമല്ല. നാലു സിനിമയിൽ അഭിനയിച്ച ഞാനും നടിയാണ്. സിനിമയുടെ ഭാഷയിൽ ഡ്യൂപ്പ്. മുഖം പ്രദർശിപ്പിക്കാതെ ഗ്*ളാമർ സിനിമകളിൽ അഭിനയിക്കുന്നവരാണ് ഞങ്ങൾ ഡ്യൂപ്പുകൾ. നാലു സിനിമയിൽ വേഷമിട്ടിട്ടും ഒരു രൂപ പ്രതിഫലം ലഭിച്ചില്ല. പന്ത്രണ്ട് വർഷത്തെ സിനിമാജീവിതത്തിൽ നിന്നുള്ള സമ്പാദ്യം പൊലിഞ്ഞ സ്വപ്നങ്ങൾ മാത്രം. കാമറയ്ക്ക് മുന്നിലേക്ക് വന്നിട്ട് ഏഴുവർഷമായി. സിനിമയുടെ ഗ്*ളാമറിൽ പൊലിഞ്ഞ ഈയാംപാറ്റകളിൽ ഒരാൾ എന്ന വിശേഷണമാണ് എനിക്ക് അനുയോജ്യം. ജീവിക്കാൻ പുതിയ തൊഴിൽ കണ്ടെത്തിയ ഞാൻ ഇപ്പോൾ സംതൃപ്തയാണ്.
സിനിമസ്വപ്നം കണ്ട നാളുകളായിരുന്നു അത്. സല്ലാപം സിനിമയിൽ മഞ്ജുവാര്യരെ കണ്ടപ്പോൾ അഭിനയമോഹം വല്ലാതെ ഉണർന്നു. അവരെപോലെയാവണമെന്ന ചിന്തയും ആഗ്രഹവും. സിനിമയുടെ പ്രൊഡക്ഷൻമാനേജർമാരുടെ ഫോൺനമ്പർ തരപ്പെടുത്തി ചാൻസ് ചോദിക്കും. നിരാശയാണ് ഫലം. ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകളാൽ ഭർത്താവിനും എനിക്കും യോജിച്ചുപോവാൻ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങൾ വേർപിരിഞ്ഞു. എന്നാൽ ഞാൻ ഇപ്പോൾ ഇരുമെയ്യുകളെ ഒന്നിപ്പിക്കുന്ന വിവാഹദല്ലാളിന്റെ കുപ്പായം അണിയുന്നു. മാസം ഒന്നോ രണ്ടോ വിവാഹം നടക്കും. കമ്മിഷനായി ചെറിയ തുക ലഭിക്കും.
വിവാഹബന്ധം വേർപ്പെടുത്തുമ്പോൾ എനിക്ക് 23 വയസ്. മോൾക്ക് മൂന്നുവയസും. എനിക്ക് മൂന്നാം ക്*ളാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ. നായികയായി സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ച് പല സംവിധായകരോടും ചാൻസ് ചോദിച്ചു. നായികയാവാൻവേണ്ട സൗന്ദര്യമില്ല എന്നാണ് മിക്കയിടത്തുനിന്നും കേൾക്കുക. അല്ലെങ്കിൽ നായികയ്ക്ക് ഇത്രയും പ്രായം വേണ്ട. മോളെ കൂട്ടിയുള്ള ആ യാത്രകൾ എന്നെ വല്ലാതെ മടുപ്പിച്ചു. മകളെ വളർത്തണം. വീട്ടിലെ സാഹചര്യമാണെങ്കിൽ ദയനീയവും. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം ഒരു ദിവസം അഭിനയിക്കാൻ അവസരം ലഭിച്ചു. ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസം. ഉണ്ണിശിവപാൽ നായകനായി അഭിനയിക്കുന്ന പ്രേംകുമാർ എന്ന സിനിമയിൽ നായികവേഷം. ഈ സിനിമയിൽ 49 നായികമാരുണ്ട്. നായകൻ ഒരാളും. കോളേജിൽ
ടീഷർട്ടുംനിക്കറും ധരിച്ച് ഷട്ടിൽ കളിക്കുന്ന സീൻ . ആ ഒരു സീൻ മാത്രം. ചെറിയവേഷമായിട്ടും വലിയ പ്രതീക്ഷ പുലർത്തി. പക്ഷേ ആ സിനിമ ഇതുവരെ റിലീസ് ചെയ്തില്ല. വലിയ ദു:ഖവും നിരാശയും നിറഞ്ഞ നാളുകൾ. വീണ്ടും പ്രൊഡക്ഷൻ മാനേജർമാരെ വിളിച്ചു തുടങ്ങി. പതിവ് മറുപടി തന്നെ. മകളെ നന്നായി വളർത്തണമെന്ന ചിന്തയാണ് അപ്പോഴും മനസിൽ. പക്ഷേ സിനിമ എന്ന ഗ്*ളാമർ ലോകം ഇവിടെ തന്നെ തുടരാൻ ഭ്രമിപ്പിക്കുന്നു. മലയാളത്തിൽ ഷക്കീല സിനിമ തരംഗം ഉയർത്തുന്ന സമയം.
ഷക്കീല നായികയായ വേഴാമ്പൽ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അവസരം പ്രതീക്ഷിച്ച് ഞാൻ വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന സമയത്താണ് വീട്ടുജോലിക്കാരുടെ വേഷം എത്തുന്നത്. കഥാപാത്രം എന്താണെന്ന്* പോലും ചോദിച്ചില്ല. നായികാമോഹങ്ങൾക്ക് കട്ട് പറഞ്ഞ് മുഖത്ത് ചായം തേച്ചു. പ്രേക്ഷകർ വേഴാമ്പലെന്ന സിനിമയെ കൈനീട്ടി സ്വീകരിച്ചു. ഷൂട്ടിംഗ് പാക്കപ്പായപ്പോഴും സിനിമ വലിയ വിജയം നേടിയപ്പോഴും പ്രതിഫലം തന്നില്ല. കൂലി മൂന്നുനേരം ഭക്ഷണം മാത്രം. വേഴാമ്പൽ കഴിഞ്ഞ് അഗ്രഹാരം, ശേഷം തേൻതുള്ളി. രണ്ടു സിനിമയിലും നായിക ഷക്കീല. എന്റെ വേഷത്തിന് മാറ്റമില്ല. രണ്ടു സിനിമയിലും സൗജന്യസേവനായിരുന്നു എന്റേത്. പ്രതിഫലം ലഭിക്കുമെന്ന് ഇത്തവണയും പ്രതീക്ഷിച്ചു. നാലാമത് അഭിനയിച്ച സാന്ദ്ര എന്ന സിനിമയിലും നായിക ഷക്കീല. എന്റെ വേഷം പഴയതുതന്നെ ഈ സിനിമയിൽ ചില കിടപ്പറരംഗങ്ങളിൽ മുഖം കാട്ടാതെ അഭിനയിക്കേണ്ടിവന്നു. പ്രേക്ഷകർക്ക് അറിയില്ലല്ലോ ഈ രംഗത്ത് അഭിനയിക്കുന്നത് നായികയല്ല മറിച്ച് ഡ്യൂപ്പാണെന്ന്.
വെള്ളിത്തിര സ്വപ്നം കണ്ട് ഇറങ്ങിയിട്ട് ഒന്നുമായിത്തീരുന്നില്ലെന്ന അവസ്ഥയിൽ മറ്റു മാർഗ്ഗമില്ല. പണം പ്രതീക്ഷിച്ചാണ് അതിന് തയ്യാറായത്. സാമ്പത്തികബുദ്ധിമുട്ട് നേരിട്ട് 'സാന്ദ്ര’ പൂർത്തിയായി. യൂണിറ്റിന് ഭക്ഷണം നൽകാൻപോലും നിർമ്മാതാവിന്റെ കൈയിൽ പണമില്ല. എനിക്ക് ആകെ ലഭിക്കുന്നത് ഭക്ഷണമാണ്. നാലാമത് സിനിമയിൽനിന്ന് അതും കിട്ടിയില്ല. ഷക്കീല,മറിയ, സിന്ധു എന്നിവരുടെ സിനിമകളുടെ മാർക്കറ്റ് നഷ്ടപ്പെട്ടപ്പോൾ അത്തരം ചിത്രങ്ങൾ പിന്നീട് വന്നില്ല.
ഒരിക്കലും നടിയാവാൻ കഴിയില്ലെന്ന തിരിച്ചറിവ് തോന്നിത്തുടങ്ങി. വെറുതേ ജീവിതം പാഴാക്കുന്നു. കഥയ്ക്കും കഥാപാത്രത്തിനും അനുയോജ്യമല്ലാത്ത രൂപമാണെന്ന് കേൾക്കുമ്പോൾ കണ്ണുനിറയും. ഒരു സംവിധായകൻപോലും ഭാഗ്യപരീക്ഷണം നടത്താൻ തയ്യാറായില്ല. മുഖത്ത് ചായം തേച്ചാൽ ഞാൻ നല്ല ആർട്ടിസ്റ്റാവുമെന്ന് ബോധ്യമുണ്ട്. പക്ഷേ ആര് പരീക്ഷിക്കും?നിർഭാഗ്യമാണെന്ന് സ്വയം തിരിച്ചറിഞ്ഞു. എല്ലാവർക്കും വെള്ളിത്തിരയിൽ മിന്നിത്തിളങ്ങാൻ കഴിയില്ല. സിനിമയിൽ മുഖം കാട്ടാൻ എല്ലാവർക്കും അവസരം ലഭിക്കില്ല.
പൊലിഞ്ഞ സ്വപ്നങ്ങൾ എന്നെ ഉണർത്തി. സിനിമ എന്നെ നശിപ്പിക്കുന്നു. ഒടുവിൽ അഭിനയം ഉപേക്ഷിക്കാൻ തീരുമാനിച്ചു. എനിക്കും മോൾക്കും ജീവിക്കണം. സിനിമ അഭിനയിച്ചപ്പോൾ ലഭിച്ചത് ഭക്ഷണം മാത്രമാണ്. ഏഴു വർഷമായി വിവാഹദല്ലാളിന്റെ ജോലി തുടങ്ങിയിട്ട്. പരിചിതമല്ലാത്ത മേഖലയിലേക്ക് വന്നെങ്കിലും ഇപ്പോൾ അപരിചിതത്വമില്ല. പുതിയ സിനിമയിൽ വേഷമുണ്ടെന്ന് അറിയിച്ച് പ്രൊഡക്ഷൻ മാനേജർമാർ വിളിക്കാറുണ്ട്. അഭിനയമോഹം ഉള്ളിൽ ഇപ്പോഴുമുണ്ട്. ഈ തൊഴിൽ ഉപേക്ഷിച്ച് ചെന്നാൽ ചെറിയ വേഷം ലഭിക്കും. സിനിമയിൽനിന്ന് പ്രതിഫലം ലഭിക്കാനുള്ള അർഹത എനിക്കില്ലേ? മരിക്കുന്നതിന് മുൻപ് ഒരു സിനിമയിൽ പ്രതിഫലം വാങ്ങി അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നു.
ജീവിക്കാൻ ഒരു വരുമാനമായതിനാൽ ചാൻസ് ചോദിച്ച് ആരെയും വിളിക്കാറില്ല. ജീവിതത്തിലേക്ക് ഇതുവരെ എത്തിയില്ലെന്ന് വിശ്വസിക്കുന്നു. ഡ്യൂപ്പ് എന്ന മുദ്ര മാത്രമാണ് സിനിമ തന്നത്. മകൾക്ക് പതിനഞ്ചുവയസായി.സിനിമയിൽ അഭിനയിക്കാൻ മോൾക്ക് താത്പര്യമുണ്ട്. ചാൻസ് തരാമെന്ന് പറഞ്ഞ് പ്രൊഡക്ഷൻ മാനേജർമാർ വിളിക്കുന്നു. മകൾ നായികയായി വരുമ്പോൾ ഞാൻ കണ്ട സ്വപ്നങ്ങൾ സഫലമാവും.ആ കാഴ്ച കാണാൻ വേഴാമ്പലിനെപോലെ കാത്തിരിപ്പിലാണ്.
കടപ്പാട് കേരളകൗമുദി ആഴ്ചപ്പതിപ്പ്