തലശേരി ലിബർട്ടി പാരഡൈസ് 28/12/2013 11.30 മണി ഷോ
ഇന്ന് പടം വീണ്ടും കണ്ടു നൂൺ ഷോ ഹൗസ്ഫുൾ ആണെന്ന് പ്രത്യേകം പറയണ്ടല്ലോ. ഇത്തവണ ധാരാളം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു.ദൃശ്യവിസ്മയത്തിൻറ്റെ പ്രഭാവം ഇനിയും അവസാനിച്ചിട്ടില്ല പടം കണ്ടുകഴിഞ്ഞപ്പോഴേക്കും ആദ്യ കണ്ടപ്പോഴുണ്ടായ അതേ മാനസികാവസ്ഥയിൽ തന്നെയെത്തി. ജീത്തു ജോസഫ് എന്ന സംവിധായകനെ ശരിക്കും അഭിനന്ദിച്ചേ മതിയാകൂ.ഫാസ്റ്റ് കട്ട്, സ്ലോ മോഷൻ , ട്രോളി ഷോട്ട് ക്രെയിൻ ഷോട്ട് ഗ്രാഫിക്സ് എഡിറ്റിങ്ങ് ജിമ്മിക്കുകൾ തുടങ്ങി എത്രയെത്ര പുത്തൻ സങ്കേതങ്ങൾ ഉണ്ട് ഇതൊക്കെ ആവശ്യത്തിനു മാത്രം സന്ദർഭോചിതമായി മാത്രം ഉപയോഗിക്കുക ഇതാണ് ജീത്തു ചെയ്തത്. ആവശ്യത്തിനും അനാവശ്യത്തിനും ഫാസ്റ്റ് കട്ടും സ്ലോ മോഷനും ഒരു സീനിനു തന്നെ കാക്കത്തൊള്ളായിരും ഷോട്ട്സും മറ്റും എടുക്കുന്ന സംവിധായകർ കണ്ടു പഠിക്കട്ടെ.അടിപിടി വെടി പുക ചേസിങ്ങ് രംഗങ്ങൾ ഇതൊന്നുമില്ലാതെ ഒരു എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലർ എടുത്ത നിങ്ങൾ ശരിക്കും ഒരു അദ്ഭുതമാണ് ജീത്തു ജോസഫ്. അനാവശ്യമായ ഒരു രംഗം പോലും ഈ ചിത്രത്തിൽ ഇല്ല. ഉദാഹരണത്തിനു പറയാം.സാധാരണ മദ്യപാനരംഗങ്ങളെ സ്ഥാപനവൽക്കരിക്കുന്ന ഏർപ്പാടാണല്ലോ നമ്മൾ മലയാള സിനിമയിൽ കാണാറുള്ളത്.എന്നാൽ ഈ സിനിമയിൽ ഒരു മദ്യപാനരംഗം പോലും ഇല്ല ഒരേയൊരു ബീഡിവലി രംഗം ഉള്ളത് തികച്ചും ചിത്രത്തിൻറ്റെ കഥാഗതിയ്ക്കിണങ്ങും വിധം പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്.പടം കണ്ടിറങ്ങുമ്പോൾ പുറത്തു സ്ത്രീകളുടെ വൻതിരക്ക് കൂടാതെ വൻ ട്രാഫിക്ക് ബ്ലോക്കും സമീപകാലത്തൊന്നും ഈയൊരു ദൃശ്യം കണ്ടിട്ടില്ല.തിരക്കഥയാണ് സിനിമയിലെ ശരിയായ നായകനെന്നും പ്രതിഭാധനരായ എഴുത്തുകാരും സംവിധായകരുമാണ് സിനിമയിൽ ചരിത്രം സൃഷ്ടിക്കുന്നതുമെന്ന യാഥാർത്ഥ്യം ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിക്കുകയാണ് ദൃശ്യം എന്ന ചിത്രം.
ജിത്തു അല്ല ജീത്തുവാണ് താരം