പ്രേംനസീറിന്റെ ഓർമയ്ക്ക് ജന്മനാട്ടിൽ സാംസ്കാരികകേന്ദ്രം; വർഷങ്ങളായുള്ള ആഗ്രഹപൂർത്തീകരണത്തിനു കളമൊരുങ്ങി
ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിനു സമീപമുള്ള മലയാളം പള്ളിക്കൂടവും അനുബന്ധ മന്ദിരസമുച്ചയവും. ഇവിടെയാണു സാംസ്കാരികവകുപ്പിന്റെ നേതൃത്വത്തിൽ, പ്രേംനസീറിന്റെ പേരിലുള്ള സാംസ്കാരികനിലയം നിർമിക്കുന്നതിനു സർക്കാർ അനുമതി നൽകിയിട്ടുള്ളത്.ചിറയിൻകീഴ്∙അനശ്വര നടൻ പ്രേംനസീറിനു ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമുയരുന്നു. സ്ഥലം എംഎൽഎ കൂടിയായ നിയമസഭ ഡപ്യൂട്ടി സ്പീക്കർ വി.ശശിയുടെ പ്രത്യേക ഇടപെടലിനെത്തുടർന്നു പ്രേംനസീറിന്റെ പേരിൽ സാംസ്കാരികനിലയം സ്ഥാപിക്കുന്നതിനു ഇക്കുറി ബജറ്റിൽ ഒരുകോടി രൂപ നീക്കിവച്ചതോടെയാണു ചിറയിൻകീഴുകാരുടെ വർഷങ്ങളായുള്ള ആഗ്രഹപൂർത്തീകരണത്തിനു കളമൊരുങ്ങിയത്.
ശാർക്കര ദേവീക്ഷേത്രത്തിനു പിന്നിലായി സർക്കാർ യുപി സ്കൂളായി പ്രവർത്തിച്ചുവന്നിരുന്ന നൂറുവർഷത്തിലേറെ പഴക്കമുള്ള മലയാളം പള്ളിക്കൂടവും ഒരേക്കറോളം സ്ഥലവുമാണു സാംസ്കാരിക കേന്ദ്രമാക്കുന്നത്. വർഷങ്ങൾക്കു മുൻപു സ്ഥലം എംപിയായിരുന്ന വർക്കല രാധാകൃഷ്ണൻ ചിറയിൻകീഴിൽ പ്രേംനസീർ സ്മാരകം വേണമെന്ന നാട്ടുകാരുടെ ആവശ്യം മാനിച്ചു പ്രാഥമിക പ്രവർത്തനങ്ങൾക്കായി എട്ടുലക്ഷം രൂപ അനുവദിച്ചിരുന്നു.അന്നു കടകത്ത് പ്രധാന പാതയ്ക്കരികിൽ സ്ഥലം കണ്ടെത്തി ശിലയിട്ടു. എന്നാൽ സ്മാരകത്തിനു കണ്ടെത്തിയ സ്ഥലത്തിന്റെ പേരിൽ വ്യാപകമായ പ്രതിഷേധം ഉയരുകയും മരാമത്ത് വകുപ്പ് കെട്ടിടനിർമാണത്തിനു അനുമതി നിഷേധിക്കുകയും ചെയ്തതോടെ പദ്ധതി അകാലചരമമടയുകയായിരുന്നു. ആധുനിക രീതിയിൽ ചലച്ചിത്രങ്ങളെയും കലകളെയും പരിപോഷിപ്പിക്കുന്ന തരത്തിൽ ചലച്ചിത്രമ്യൂസിയം, ഓപ്പൺ എയർ ഓഡിറ്റോറിയം, ആർട്ട് ഗാലറി, ലോകസിനിമയെക്കുറിച്ചു പഠിക്കാൻ ഡിജിറ്റലൈസ്ഡ് ലൈബ്രറി എന്നിവ പ്രേംനസീർ സാംസ്കാരിക കേന്ദ്രത്തിലുണ്ടാവുമെന്നു ഡപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു. അഞ്ചുകോടി രൂപയാണു സർക്കാരിൽ നിന്നും ആവശ്യപ്പെട്ടത്.
നിലവിൽ അനുവദിച്ച ഒരുകോടി രൂപ ആദ്യഗഡുവെന്ന നിലയിൽ പ്രാരംഭപ്രവർത്തനങ്ങൾക്കായി ചെലവഴിക്കുമെന്നും രണ്ടാം ഘട്ടത്തിൽ ശേഷിച്ച തുക സർക്കാരിൽ നിന്നോ മറ്റു പദ്ധതികളിലുൾപ്പെടുത്തിയോ ലഭ്യമാക്കി സമയബന്ധിതമായി പൂർത്തീകരിക്കുകയാണു ലക്ഷ്യമെന്നും വി.ശശി പറഞ്ഞു. വിദ്യാഭ്യാസവകുപ്പിനു കീഴിലായിരുന്ന മലയാളം പള്ളിക്കൂടത്തിന്റെ സ്ഥലവും അനുബന്ധ മന്ദിരങ്ങളും ഇതിനകം സാംസ്കാരികവകുപ്പിനു കൈമാറിക്കഴിഞ്ഞു.
ഒഴിഞ്ഞുകിടക്കുന്ന മന്ദിരസമുച്ചയത്തിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇപ്പോൾ വിവിധ കലകളിൽ പരിശീലനം നൽകിവരുന്നു. മലയാളം പള്ളിക്കൂടത്തിനു കലാഗ്രാമമെന്ന പേരുനൽകി പ്രേംനസീർ അടക്കം മൺമറഞ്ഞുപോയ കലാകാരൻമാരായ ഭരത്ഗോപി, ശോഭന പരമേശ്വരൻ നായർ, ജി.ശങ്കരപ്പിള്ള എന്നിവരുടെ സ്മരണയ്ക്കായി ശിൽപ്പങ്ങൾ ആലേഖനം ചെയ്ത കോൺക്രീറ്റ് സ്തൂപവും സ്ഥാപിച്ചിട്ടുണ്ട്.