നാടന്* താറാവ് മുതല്* സുവര്*ണ ചകോരം വരെ
''അതാണു കുഞ്ഞേ ജീവിതം. എപ്പം എന്താ സംഭവിക്ക്യാന്ന് പറയാനൊക്കത്തില്ല''
#
ജീവിതം
ജയരാജിന്റെ 'ഒറ്റാല്*' സിനിമയിലെ നായകനെ അവതരിപ്പിച്ച വാസവന്റെ അസാധാരണ ജീവിതം
കായല്*ക്കൈത്തോടുകള്* ഉറങ്ങാന്*കിടന്ന ഒരു നട്ടപ്പാതിരക്കാണ് വാസവന്* എന്ന പതിന്നാലുകാരന്* നാടുവിട്ടത്. കുമരകം കൊച്ചിടവട്ടത്ത് പുളിക്കീല്* അച്ചന്* കുഞ്ഞിന്റെയും നാരായണിയുടെയും മകനായ വാസവന്* എന്ന വാസു ആനപ്പാപ്പാനാകാന്* വേണ്ടിയാണ് പുറപ്പെട്ടത്. അവന്* നാടുവിടുന്നത് അത് മൂന്നാംതവണയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ആരും അവനെ തിരഞ്ഞുപോയതുമില്ല. വാസു പോയത് ഇടമലയാറ്റിലെ കൂപ്പിലേക്കായിരുന്നു. പതുക്കെ അവന്* പാമ്പാടി സുന്ദരന്*, പാപ്പാലപ്പറമ്പ് ബ്രഹ്മദത്തന്*, ചന്ദ്രശേഖരന്* തുടങ്ങിയ ഗജവീരന്*മാരുടെ രണ്ടാം പാപ്പാനായി. വര്*ഷത്തില്* വല്ലപ്പോഴും വീട്ടില്*വന്നാലായി. അങ്ങനെ ഇരുപതോളം വര്*ഷങ്ങള്* പലനാട്ടില്* പല ആനകള്*ക്കൊപ്പം അലഞ്ഞു. 35ാം വയസ്സില്* അച്ഛന്* മരിച്ചവിവരമറിഞ്ഞ് വീട്ടിലെത്തുമ്പോള്* അച്ചന്*കുഞ്ഞിന് കുഴിവെട്ടുകയായിരുന്നു നാട്ടുകാര്*. ചളികലങ്ങിയ കായല്*വെള്ളം ഊറിനിറഞ്ഞ ആ കുഴിയിലേക്കിറക്കിക്കിടത്തുമ്പോള്*, അച്ഛന്റെ ചിമ്മാത്ത കണ്ണുകളിലേക്ക് ചളിവെള്ളം ചെന്നു കയറുന്നതുകണ്ട് നാരായണി വാസുവിനെപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അന്നാദ്യമായി ഉപ്പുറവകളുടെ മണ്ണിനെ അയാള്* വെറുത്തു.
മുപ്പത്തിയഞ്ചു തികഞ്ഞ വാസുവിനെ വടപറമ്പില്* രാജമ്മയെക്കൊണ്ട് കല്ല്യാണം കഴിപ്പിക്കാന്* നാരായണി തീരുമാനിച്ചു. പക്ഷേ, കല്യാണത്തീയതിക്കു മുമ്പേ കായല്*ത്തോട് കടന്ന് മരണം അടുത്ത വേട്ടയ്*ക്കെത്തി. അപ്രാവശ്യം അമ്മ നാരായണിയെത്തന്നെയായിരുന്നു മരണത്തിനാവശ്യം. വെള്ളക്കുഴിയില്* അമ്മയെ അടക്കരുതെന്ന കൊതിയില്* വാസുവും സഹോദരനും കായല്*ക്കരമുഴുവന്* നടന്ന് വിറകേറ്റി അമ്മയ്ക്ക് തുരുത്തില്* ചിതയൊരുക്കി. അമ്മയ്ക്കുകൊടുത്ത വാക്ക് തെറ്റിക്കാതിരിക്കാന്* രാജമ്മയെ ജീവിതത്തിലേക്കു കൂട്ടിയെങ്കിലും, ദൂരവാസവും ആനപ്പൂതിയും വാസു ഒഴിവാക്കിയില്ല. എന്നാല്*, മൂത്തമകളുണ്ടായതോടെ, സന്ധ്യകഴിയുമ്പോള്* ഇരുട്ടിലൊറ്റയ്ക്കായ തന്റെ വീട്ടില്*, അച്ഛനെക്കാത്തിരിക്കുന്ന മകളെയോര്*ത്ത് അയാള്*ക്കു മനസ്സുനോവാന്* തുടങ്ങി. തന്നെക്കാണാതെ മരിച്ച അച്ഛന്റെ ശവത്തിലെ അടയാത്ത കണ്ണുകളും അയാളെ കുറ്റബോധത്തിലേക്കു ചവിട്ടിവീഴ്ത്തി.താന്* നോക്കുന്ന ആന ഉത്സവപ്പറമ്പിലിട്ട് ഒരാളെ ചവിട്ടിയരയ്ക്കുന്നതുകണ്ട ദിവസം, ആനക്കൂപ്പുകളെ വിട്ട് വാസു കായല്*ക്കരയിലെ വീട്ടിലേക്ക് തിരികെവന്നു. അവസാനമായി ആനയെ തലോടിയ കൈ കായല്*വെള്ളത്തില്* കഴുകുമ്പേള്* അമ്മ മരിച്ച ദിവസത്തേതുപോലെ കരഞ്ഞു വാസു. പിറ്റേന്ന് അയാള്* ജ്യേഷ്ഠന്റെ ഒരു പഴയ വീശുവല തപ്പിയെടുത്തു. കായലിടനാഴികളും മീനനക്കങ്ങളും സൂക്ഷ്മമായറിയാവുന്ന ഒരു കൊഞ്ചുവീശുകാരനായി അയാള്* പിന്നീടുള്ള ഇരുപത് വര്*ഷങ്ങള്* മറ്റൊരു ജീവിതത്തിലേക്കു പ്രവേശിച്ചു.
പാതിരാത്തോപ്പുകായലിലും റാണിക്കായലിലുംവെച്ച് പലവട്ടം വള്ളം മറിഞ്ഞ് തനിക്കുണ്ടായ ആവര്*ത്തിച്ചുള്ള അപകടങ്ങളും ഒന്നൊഴികെയുള്ള തന്റെ മുഴുവന്* കൂടപ്പിറപ്പുകളുടെ മരണവും പതുക്കെ വാസുവിനെ തളര്*ത്തിക്കൊണ്ടിരുന്നു. അയാളില്* പ്രായത്തിന്റെ അവശതകള്* വന്നണഞ്ഞു. തോള്*കഴപ്പും ഊരവേദനയും വാസുവിന്റെ 70ാം വയസ്സിനെ വളഞ്ഞിട്ടാക്രമിച്ചു. പക്ഷേ, ജീവിതത്തിന്റെ കളികള്* തീര്*ന്നിട്ടുണ്ടായിരുന്നില്ല.
ആയിടെയാണ് ഒരുദിവസം കോട്ടയം ജില്ലാ ആസ്പത്രിയില്*നിന്ന്, ഊരയ്ക്കു ബെല്*റ്റിട്ട് അഡ്മിറ്റാവാന്* ഡോക്ടര്* കൊടുത്ത ശീട്ടും പോക്കറ്റിലിട്ട് വാസു വീട്ടിലേക്കു പോരുന്നത്. അന്നും വേദനകളെ വകവെക്കാതെ വാസു വീശാനിറങ്ങി. കായല്*ത്തുടക്കത്തില്* വലവീശിനില്*ക്കുമ്പോള്* ദൂരെയൊരു വള്ളം തന്നെ പിന്തുടരുന്നതായി ഒരു തോന്നല്*! അയാള്* മെല്ലെത്തുഴഞ്ഞ് കരയിലെത്തുമ്പോഴേക്കും പിന്തുടരുന്ന വള്ളവും ഒപ്പമെത്തിക്കഴിഞ്ഞിരുന്നു. 'സിനിമയിലഭിനയിക്കാന്* താന്* ഈ മീശ വെട്ടുമോ?', ഒരാള്* വിളിച്ചു ചോദിച്ചു. 'അതിന് ഞാന്* മരിക്കണം!', എന്ന് പറഞ്ഞ് ദേഷ്യത്തില്* കരയിലേക്കു കയറിപ്പോകുമ്പോള്* വാസുവിനോടവര്* ഫോണ്* നമ്പര്* ചോദിച്ചു. പക്ഷേ കാണാതെ അറിയില്ലായിരുന്നു വാസുവിന് വീട്ടിലെ നമ്പര്*.
അവിടംമുതല്* കഥ മാറുകയായിരുന്നു. ആന്റണ്* ചെക്കോവിന്റെ 'വാന്*ക' എന്ന ചെറുകഥയെ 'ഒറ്റാല്*' എന്ന സിനിമയാക്കാന്* എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ് പറ്റിയ നായകനെത്തേടി നടക്കുകയായിരുന്ന സംവിധായകന്* ജയരാജായിരുന്നു മീശച്ചോദ്യവും ഫോണ്*നമ്പറും ചോദിച്ചത്. കാലങ്ങളായി തിരയുന്ന തന്റെ നായകനെ കണ്ടെത്തിയായിരുന്നു അന്ന് ജയരാജ് മടങ്ങിയതും. ദിവസങ്ങള്*ക്കുശേഷം കൊച്ചിടവട്ടത്തെ പുളിക്കീല്*വീട്ടിലേക്ക് ഒരു ചെറുപ്പക്കാരന്* വന്നു; ജയരാജിന്റെ സഹായി. പിറ്റേന്ന് വാസു ഫോട്ടോഷൂട്ടിന് പോയി!
''മടങ്ങിവന്നിട്ട് വിവരമൊന്നും കിട്ടാഞ്ഞപ്പോള്*ക്കരുതി ഞാന്* അഭിനയിക്കാന്* കൊള്ളത്തില്ലെന്ന്. അങ്ങനെയിരിക്കെ ഒരു ദിവസം സാറ് വിളിച്ചുപറഞ്ഞു, പടത്തിന്റെ പൂജ നാളെയാണ്, കാറയയ്ക്കാമെന്ന്. അന്നു രാത്രി എനിക്കുറക്കം തടഞ്ഞില്ല. ഒരുതരം പേടി! വെളുപ്പിന് വള്ളംതുഴഞ്ഞ് റോഡില്*ക്കയറിയപ്പോള്* അതാ സാറയച്ച കാറ് റെഡി!'' വാസു ഓര്*ക്കുന്നു. അയാളുടെ ആ യാത്ര കായലും കടന്ന് മറ്റൊരു ലോകത്തേക്കായിരുന്നു. ഇന്ത്യയിലെ 2014ലെ ഏറ്റവും മികച്ച നടനെ തിരഞ്ഞെടുക്കാനുള്ള ജൂറി കണ്ടെത്തിയ അവസാന മൂന്നുപേരിലൊരാളായി വാസു മാറുന്നതുവരെയെത്തി ആ യാത്ര! എങ്ങനെ അവിടംവരെയെത്തിയെന്നു ചോദിച്ചാല്* വാസുപറയും: ''ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് നായകന്* ഞാനാണെന്നറിയുന്നത്. ആനയുടെ മുന്നില്*നിന്നപോലെ ക്യാമറയുടെ മുന്നിലങ്ങ് നിന്നു. പിന്നെ എനിക്കൊന്നും പുതിയയായി ചെയ്യേണ്ടിവന്നിട്ടില്ല. കായലും കഷ്ടപ്പാടും നിരാശയും സങ്കടങ്ങളും രോഗവും... എന്റെ ജീവിതംതന്നെയായിരുന്നു വല്യപ്പച്ചായി എന്ന ആ കഥാപാത്രത്തിനും. കൊഞ്ചുവീശലിനുപകരം താറാവുതെളിക്കാരനാണെന്നുമാത്രം. ആരുമില്ലാത്ത ഒരു കൊച്ചനുമുണ്ട് കൂട്ടിന്. കരി, പത്തുപങ്ക് തുടങ്ങിയ ഇവിടത്തെ കായലിലൊക്കെയായിരുന്നു പടംപിടിത്തം. നല്ല താഴ്ചയുള്ള കായലിലൂടെ പത്തയ്യായിരം താറാവിനെയും തെളിച്ച് ഈ കൊച്ചനേം മടിയിലിരുത്തിവേണം അഭിനയിക്കാന്*. താറാവിനെ കൊണ്ടുവന്നവര്*ക്ക് അതിനെ കായലില്* തെളിക്കാനറിയത്തില്ല. ഞാന്* പറഞ്ഞു, സാറേ, ഇതുങ്ങളെ ഞാന്* നോക്കാന്ന്. പടത്തിന് ശബ്ദം അപ്പത്തന്നെ റെക്കോഡ് ചെയ്യുകയായിരുന്നു. ഷൂട്ടിങ്ങിനിടയില് പലരും തെറ്റിക്കുമ്പോള്* സാറ് അവരെ പറഞ്ഞുവിടും. എനിക്കും പേടിയുണ്ടായിരുന്നു, എന്നേം പറഞ്ഞുവിടുമോന്ന്. പക്ഷേ, തെറ്റുമ്പോള്* എനിക്ക് ഒരു ചായ വാങ്ങിത്തരും ജയരാജന്* സാറ്. അതൂതിക്കുടിച്ചാല്*പ്പിന്നെ ഞാന്* റെഡിയായിരിക്കും. ഞാനറിയാതെ സാറെന്നെ വല്യപ്പച്ചായിയാക്കി മാറ്റിക്കളഞ്ഞു!'' ഒറ്റാലിന്റെ പ്രിവ്യു കാണുമ്പോള്* കൈരളി തിയേറ്ററില്* ജയരാജ് വാസവനേയും ഒപ്പമിരുത്തി. പ്രിവ്യു കണ്ടപ്പോഴാണ് പടത്തിന്റെ കഥ മനസ്സിലായത്. 'എന്റെ കൊച്ചനെ പടക്കക്കമ്പനിക്കാര്*ക്ക് വിറ്റെന്നറിഞ്ഞപ്പോള്* ഉള്ളു കിടുങ്ങിപ്പോയി!''
2014ലെ ഇന്ത്യന്* സിനിമാ അവാര്*ഡ് പ്രഖ്യാപിച്ചപ്പോള്* 'ഒറ്റാല്*' മികച്ച പരിസ്ഥിതിചിത്രമായി. അധികംവൈകാതെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്*ഡും നേടി ഒറ്റാല്*. അതോടെ ജീവിതത്തിന്റെ കളി വാസു ശരിക്കുമറിഞ്ഞു. ഇതൊക്കെക്കണ്ട് തുരുത്തിലുള്ളവര്* കണ്ണുമിഴിച്ചു. മാധ്യമപ്പടയും ആള്*ക്കൂട്ടവും മന്ത്രിമാരും തുരുത്തിലെ കൊച്ചിടവട്ടത്ത് പുളിക്കീല്*വീട്ടിലേക്ക് ഇടവിടാതെ വന്നു. അപ്പോള്* വീണ്ടും വാസുവിന് ഒരു ഞെട്ടലുണ്ടായി. ഇത്രയുംപേര്*ക്ക് ഒരു ലിറ്റര്* കുപ്പിക്ക് 20 രൂപവെച്ച് വാങ്ങിയ മിനറല്*വാട്ടര്*കൊണ്ടുവേണം കാപ്പിയുണ്ടാക്കാന്*. ചുറ്റിലും വെള്ളമാണെങ്കിലും കുടിക്കാന്* ഒരുതുള്ളി ശുദ്ധജലംപോലുമില്ലാത്ത, ചോറുവെക്കാന്* കടയില്*പ്പോയി മിനറല്*വാട്ടര്* വാങ്ങുന്ന, മരിക്കാന്*നേരത്ത് കുപ്പിവെള്ളം തൊണ്ടയിലിറ്റിച്ചുകൊടുക്കുന്ന വേമ്പനാടന്* കായല്*ത്തുരുത്തിലെ ജീവിതം ഈ ആഘോഷങ്ങള്*ക്കിടയില്* ആരും വാസുവിനോടു ചോദിച്ചില്ല. അനുമോദിക്കാന്* വന്നവരൊക്കെ നടന്നുവന്നത്, മുറ്റത്തെ 400 തേങ്ങകായ്ക്കുന്ന തെങ്ങ് അന്നുരാവിലെ മുറിച്ച് തോടിനു കുറുകെയിട്ട പാലത്തിലൂടെയാണെന്ന് വാസു ആരോടും പറഞ്ഞതുമില്ല. സുവര്*ണചകോരംനേടി രാജ്യാന്തരശ്രദ്ധനേടിയ ഒരു സിനിമയിലെ നായകന്റെ മാത്രം വറുതികളല്ലിത്. കുമരകത്തെ മനുഷ്യര്* വഴിക്കും കുടിവെള്ളത്തിനുവേണ്ടി പറഞ്ഞുമടുത്ത അജീവനാന്തസങ്കടങ്ങള്*!
ഒറ്റാല്* തിയേറ്ററിലെത്തിയപ്പോള്* വാസുവിന് കാണാന്*പറ്റിയില്ല. പിന്നീട് പടം കാണുന്നത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്*നിന്നാണ്. ജയരാജിനൊപ്പം വിമാനത്തില്*ക്കയറിയപ്പോള്*മുതല്* തന്റെ കായലും ആനക്കൂപ്പും ഈ ആകാശത്തിനു ചുവട്ടില്* എവിടെയാകും വരികയെന്നായിരുന്നു വാസുവിന്റെ ആലോചന. ഗോവന്* മേളയില്* ഒരു പുരസ്*കാരവും ലഭിക്കാത്തതിന്റെ നിരാശയുണ്ടായിരുന്നു, ഇക്കഴിഞ്ഞ നവംബര്* ഒന്നിന് നേത്രശസ്ത്രക്രിയക്ക് കോട്ടയം ജില്ലാ ആസ്പത്രിയില്* കിടക്കുമ്പോഴും ഇദ്ദേഹത്തിന്. െഎ.എഫ്.എഫ്.കെ പുരസ്*കാരങ്ങള്* പ്രഖ്യാപിച്ചയുടനെ ആഹ്ലാദത്തിന്റെ ഒരു വേമ്പനാടന്* കായലപ്പാടെ വാസുവിന്റെ നെഞ്ചില്*നിന്ന് പുറത്തേക്കു തേമ്പി. ചലച്ചിത്രമേളയുടെ ചരിത്രത്തിലാദ്യമായി സുവര്*ണചകോരമുള്*പ്പെടെ നാല് അവാര്*ഡുകള്* നേടുന്ന മലയാളസിനിമയായി ഒറ്റാല്*. ഒപ്പം വാസുവിനും അഷാന്ത് ഷായ്ക്കും ഇതിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്*ശവും കിട്ടി.
''അതാണു കുഞ്ഞേ ജീവിതം. എപ്പം എന്താ സംഭവിക്ക്യാന്ന് പറയാനൊക്കത്തില്ല. ഏത് കഷ്ടകാലത്തിന്റെ അങ്ങേത്തലയ്ക്കലാ നല്ലകാലം കാത്തിരിക്കുന്നതെന്നാര്*ക്കറിയാം. ഇതൊന്നും എനിക്കു വിശ്വസിക്കാന്* പറ്റുന്നില്ല... ഒക്കെയൊരു നിമിത്തമാണ്. അന്നു വൈകുന്നേരം ജയരാജ് സാറിനെ കണ്ടിരുന്നില്ലെങ്കില്* ഞാനൊരു നടനാകുമായിരുന്നോ! ഇനി ഞാന്* ചത്താലും വേണ്ടപ്പെട്ടോര്*ക്ക് സ്*ക്രീനില്* വല്യപ്പച്ചായിയായി എന്നെക്കാണാലോ. അതുവിചാരിക്കുമ്പോള്* കണ്ണുനനയും. നമ്മളെ നമ്മളായിട്ട് മറ്റുള്ളവര്* അംഗീകരിക്കു2മ്പൊക്കിട്ടുന്ന ഒരു സുഖമുണ്ട് സാറേ... പറഞ്ഞറിയിക്കാനൊക്കത്തില്ലത്. ഇപ്പോഴും എന്റെ ജോലി കൊഞ്ചുവീശല്*തന്നെയാ. നമ്മക്ക് ഉള്ള കഴിവുകാണിച്ച് ജീവിക്കാന്*പറ്റുമ്പോള്* രസാണ് ജീവിതം. ഇത്രകാലം മറ്റു ജോലികളോടു കാണിച്ച അതേ ആത്മാര്*ഥതതന്നെയാണ് പടംപിടിച്ച 22 ദിവസവും ഞാന്* കാണിച്ചത്. പക്ഷേ, ആ 22 ദിവസങ്ങള്*കൊണ്ടെന്റെ കഥമാറി. കുഞ്ഞേ, അതാണ് കളി, ജീവിതത്തിന്റെ വല്ലാത്ത കളി!''