Life Of Josuty
(പകൽ മലയാളത്തിലെ പ്രശസ്ത സംവിധായകന്റെ വീട്. തന്റെ സ്വകാര്യ മുറിയിൽ
ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന നോവൽ വായിച്ചു കൊണ്ടിരിക്കുന്ന
സംവിധായകൻ. മുറിയിലേക്ക് അസിസ്റ്റന്റ് കടന്നു വരുന്നു)
അസിസ്റ്റന്റ് : സാർ എല്ലാരും ചോദിക്കുന്നു.
സംവിധായകൻ: ( നോവലിൽ നിന്ന് കണ്ണെടുക്കാതെ ) എന്ത് ചോദിക്കുന്നു.
അസി: നമ്മുടെ അടുത്ത പടം എന്താണു തുടങ്ങാത്തെന്നു..
സംവി: അതിനിപ്പൊരണ്ണം കഴിഞ്ഞതല്ലേ ഉള്ളു.
അസി: അത് മലയാളം തമിഴിലേക്ക് റിമേക്ക് ചെയ്തതല്ലേ.. അതല്ലാതെ പുതിയ സിനിമ
എന്നാണെന്നാ എല്ലാവർക്കും അറിയേണ്ടത്.
സംവി: (കട്ടിലിലേയ്ക്ക് ചാഞ്ഞ്) ഞാനും അതിനെ പറ്റി ആലോചിക്കുന്നുണ്ട്. ഈ
സസ്പെൻസും ത്രില്ലറുകളുമൊക്കെ എടുത്ത് മടുത്തു. ഒരു പച്ചയായ മനുഷ്യന്റെ ജീവിത
ആവിഷ്ക്കാരം ആണു എന്റെ മനസ്സിലുള്ളത്.
അസി: (ആവേശത്തോടെ): അത് നന്നായിരിക്കും സാർ. സാർ എഴുത്.
സംവി: (നിരാശയോടെ): ഞാൻ എഴുതിയാ ശരിയാവില്ല. ഞാൻ എങ്ങനെ എഴുതിയാലും അതിലൊരു
കൊലപാതകം കടന്ന് വരും..താൻ വല്ല നല്ല കഥ കിട്ടുവാണേൽ പറ. നമുക്ക് നോക്കാം..
അസി: തീർച്ചയായും സാർ (സന്തോഷത്തോടെ പുറത്തേക്ക് പോകുന്നു)
(രണ്ട് ആഴ്ച്ചകൾക്ക് ശേഷം വൈകുന്നേരം. സംവിധായകന്റെ വീട്ടിൽ )
അസി: സാർ പറഞ്ഞ പോലെ ഒരു കഥയുമായി രണ്ട് പേർ വന്നിട്ടുണ്ട്. വരാൻ പറയട്ടെ..
സംവി: ഇരട്ട തിരകഥകൃത്തുക്കളാണോ..
അസി: അല്ല സാർ. ഒരാൾ കഥാകൃത്ത് മറ്റേയാൾ തിരകഥകൃത്ത്.
സംവി: ആ വരാൻ പറ.
(രണ്ട് ചെറുപ്പക്കാർ രംഗപ്രവേശനം ചെയ്യുന്നു. പരിചയപ്പെടുത്തലുകൾക്ക് ശേഷം കഥ
പറയാൻ തുടങ്ങുന്നു)
കഥാകൃത്ത്: സാർ ഇത് ഒരു നാട്ടിൻ പുറത്ത് നടക്കുന്ന കഥയാണു. നായകന്റെ പേരിൽ ഒരു
ചെറിയ കൺഫ്യൂഷൻ ഉണ്ട് തല്ക്കാലം നമുക്കയാളെ..
സംവി: പേരൊക്കെ ലാസ്റ്റ് ഇടാം താൻ കഥ പറ.
കഥ: ഓക്കെ സാർ. അപ്പോ നായകൻ ചെറുപ്പം മുതലേ നല്ല ദൈവഭയത്തിൽ വളർന്ന പയ്യനാണു.
അപ്പനും അമ്മയും രണ്ട് സഹോദരിമാരുമാണു കുടുബം. നായകന്റെ തൊട്ടപ്പറുത്ത്
താമസിക്കുന്ന പെൺകുട്ടിയുമായി നായകൻ പ്രേമത്തിലാണു. നായകനു അപ്പനെ വലിയ
ബഹുമാനമാണു. പക്ഷെ പഠിക്കാൻ മണ്ടനായ നായകൻ ആറാം ക്ലാസിൽ വെച്ച് പഠിപ്പ്
നിർത്തുന്നു.
സംവി: പ്രശ്നമാണല്ലോ..
തിരകഥാകൃത്ത്: എന്നാൽ നായകൻ പ്ലസ്ടു വരെ പഠിച്ചോട്ടെ കുഴപ്പല്യാ..
സംവി: അതല്ലടോ.. നിങ്ങൾ പറയുന്ന നായകന്റെ സ്വഭാവ സവിശേഷതകളും നായകന്റെ പഠിപ്പ്
നിർത്തുന്ന സംഭവുമായി മാച്ച് ആവുന്നില്ലല്ലോ..
കഥാ: മനസ്സിലായില്ല സാർ.
അസി: അതായത് അപ്പനെ പേടിയുള ദൈവഭയമുള്ള നായകൻ എങ്ങനെ ഒരു ഉഴപ്പനാവും..
തിര: ദൈവഭയവും പഠിപ്പും തമ്മിലെന്ത് ബന്ധമാണു സാർ. അങ്ങനെയെങ്കിൽ നാട്ടിലെ
കപ്യാർമാരൊക്കെ കളക്ടർമാരാവണ്ടേ..
(സംവിധായകൻ ഒന്നു സൂക്ഷിച്ച് നോക്കുന്നു. തിരകഥാകൃത്ത് പരുങ്ങുന്നു. )
സംവി: ആ താൻ ബാക്കി പറ കേൾക്കട്ടെ.
തിര: ഇനി ഞാൻ പറയാം സാർ. അങ്ങനെ അയല്‍ക്കാരി പെണ്ണുമായുള്ള പ്രേമം വീട്ടുകാർ
അറിയുന്നു. നായകന്റെ വീട്ടുകാർ ദരിദ്രർ ആയിരുന്നത് കൊണ്ടും നായികയുടെ
വീട്ടുകാർ പണക്കാർ ആയതു കൊണ്ടും നായികയുടെ അപ്പൻ എതിർക്കുന്നു. നായികയുടെ ..
അസി: അല്ല അപ്പോ അയല്‍ക്കാരി പെണ്ണാണോ നായിക
കഥാ: അല്ല.
അസി: പിന്നെ നായികയെന്ന് പറഞ്ഞതാ..
തിരകഥാ: അത് നായകന്റെ ഇപ്പോഴത്തെ ലൈഫിലെ നായിക. സാർ ജീവിതം എന്ന് പറഞ്ഞാൽ ഒരു
പാഠപുസ്തകമാണല്ലോ.. നമ്മൾ കണ്ട് മുട്ടുന്ന ഓരോരുത്തരും അതിലെ പാഠങ്ങളും അങ്ങനെ
നോക്കുവാണേൽ നായകന്റെ ഇപ്പോഴത്തെ പാഠമാണു അയല്‍ക്കാരി.
സംവി: ഈ ഡയലോഗ് കൊള്ളാലോ ഇത് സിനിമയിൽ യൂസ് ചെയ്യാം.
തിരകഥ: ശരി സാർ. അങ്ങനെ വീട്ടുകാർ അറിയാതെ നായിക നായകന്റെ വീട്ടിലേക്ക്
ഒളിച്ചോടാൻ എത്തുന്നു. പക്ഷെ നായികയെ പിന്തിരിപ്പിച്ച് തിരികെ അയക്കുന്നു
നായകൻ. നായിക വേറെ കെട്ടുന്നു. നായകൻ ഹതാവശനായി നടക്കുന്നു.
അസി: എന്ത് വശനായി??
കഥ: അല്ല നിരാശനായി എന്ന്
അസി: എന്നാ അങ്ങനെ പറഞ്ഞാ മതി. നിങ്ങടെ സാഹിത്യമൊക്കെ എഴുതുമ്പോൾ പ്രയോഗിച്ചാൽ
മതി കേട്ടല്ലോ
തിരകഥാ: കേട്ടു.
അസി: എന്നിട്ട് പിന്നെന്തുണ്ടായി
കഥാ: അങ്ങനെ കടങ്ങളും പരിവട്ടങ്ങളുമായി നായകൻ നടക്കുമ്പോൾ നായകനു
ന്യൂസിലാണ്ടിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ഒരു പെണ്ണിന്റെ ആലോചന വരുന്നു. പെണ്ണു
രണ്ടാം കെട്ടാണു പക്ഷെ ആദ്യ കെട്ടിൽ രണ്ട് മാസമേ നിന്നുള്ളു. പയ്യനു
ഭ്രാന്തായിരുന്നു.
അസി: ഇവളെ കെട്ടിയത് കൊണ്ട് ആയതോണോ
തിരകഥാ: അല്ല സാർ പണ്ടേ ഉണ്ടായിരുന്നു.. അങ്ങനെ നായകൻ മനസിലാ മനസ്സോടെ
കല്യാണത്തിനു സമ്മതിക്കുന്നു. അങ്ങനെ അവരുടെ കല്യാണം കഴിയുന്നു. കല്യാണം
കഴിഞ്ഞ അന്ന് തന്നെ നായകന്റെ പുതിയ നായിക ന്യൂസിലാണ്ടിലേക്ക് പോകുന്നു.
കുറച്ച് കാലം കഴിഞ്ഞ് നായകനു വിസ അയച്ച് കൊടുക്കുന്നു. നായകൻ
ന്യൂസിലാണ്ടിലേക്ക് പോകുന്നു.
അസി: കഴിഞ്ഞോ
കഥാ: കഴിഞ്ഞു
അസി: ഇതെന്ത് കഥയാ.,, ന്യൂസിലാണ്ടിൽ ചെന്ന് അവരു സുഖമായി ജീവിച്ചു ഇത്
പറയാനാണാ സിനിമ എടുക്കുന്നേ..
തിരകഥാ: അയ്യോ ഫസ്റ്റ് ഹാഫ് കഴിഞ്ഞു എന്നാ പറഞ്ഞേ..
അസി: ആ അങ്ങനെ വരട്ടെ.. എന്നിട്ടോ
കഥാ: ന്യൂസിലാണ്ടിലെത്തുന്ന അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന അന്ത:ചി.. അല്ല
പ്രശ്നങ്ങൾ ആണു സിനിമയുടെ ബാക്കി ഭാഗം.
അസി: എഴുന്നേറ്റെ.. വേഗം സ്ഥലം കാലിയാക്ക്.. അന്തഃചിത്രകഥയും അമർ
ചിത്രകഥയുമൊക്കെ പറയാൻ ന്യൂസിലാണ്ട് വരെ പോകണമല്ലോ.. മക്കളു ചെല്ല്..
(തിരകഥാകൃത്തും കഥാകൃത്തും സങ്കടത്തോടെ സംവിധായകനെ നോക്കി ഇറങ്ങി പോകുന്നു)
തിരിച്ച് വന്ന അസി: അല്ല പിന്നെ ഒരോരുത്തന്മാർ ഇറങ്ങിക്കോളും കഥപറയാം എന്ന്
പറഞ്ഞിട്ട് മനുഷ്യനെ മിനക്കെടുത്താൻ
സംവിധായകൻ താടി ഉഴിഞ്ഞ് കൊണ്ട്: എടോ അവരോട് പറ നമ്മൾ ഈ സിനിമ ചെയ്യാൻ പോകുന്നു
ബാക്കി സ്ക്രിപ്റ്റ് എഴുതാൻ
അസി: സാറേ സാറേന്ത് വർത്താനാ പറയുന്നേ..ഇത് എൻ ആർ ഐ പടമാ. മലയാളത്തിൽ
വിജയിക്കില്ല.. വല്ല പ്രവാസി മലയാളികളുടെ കഥയോ മറ്റോ ആണെങ്കിൽ അറബി കഥ പോലെ
വിജയിക്കുമായിരുന്നേനെ. ഇതിപ്പോ ഈ വിദേശമലയാളികളുടെ കഥയൊന്നും നമ്മുടെ
നാട്ടുകാർക് ദഹിക്കില്ല.
സംവി: ശരിയാണു പക്ഷെ ബോളിവുഡിൽ ഒക്കെ പരീക്ഷിച്ച് വിജയം കണ്ട ഫോർമുലയാണത്.
മലയാളത്തിൽ നമ്മുക്ക് അത് വിജയിപ്പിച്ചെടുക്കാം.
അസി: റിസ്ക്കാണു.
സംവി: എടോ ഒരു റിസ്ക്കുമില്ലാതെ ജീവിക്കുന്നതാണു ഏറ്റവും വലിയ റിസ്ക്ക്. താൻ
വേഗം നിർമ്മാതാവിനെ വിളിച്ച് പറ പിന്നെ ഷൂട്ടിംഗിനു കുറച്ച് ഹെലിക്യാം വേണം.
അസി: അതെന്തിനാ സാർ.
സംവി: അതാകുമ്പോ ആകാശത്തൂന്ന് എടുത്ത് കുറച്ച് ദൃശ്യഭംഗി കാണിക്കാലോ.
അല്ലെങ്കിൽ നമ്മുടെ പ്രേക്ഷകരു പറയും ഇതെന്തിനാ ന്യൂസിലാണ്ടിൽ പോയി ഷൂട്ട്
ചെയ്തേന്നു.
അസി: സാർ അപ്പോ ആരാ നായകനാക്കേണ്ടേ..
സംവി: ആരായാലും ഒറ്റ കണ്ടീഷനേ ഉള്ളു. സിനിമ കണ്ട് ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ
സ്വന്തം ഫാൻസ് തന്നെ തെറി വിളിച്ച് ഫേസ്ബുക്കിൽ റിവ്യു ഇടാത്ത നടനാവണം.
അസി: (ചിരിച്ച് കൊണ്ട്) അങ്ങനെ ഒരാളുണ്ട്.. അങ്ങനെ ഒരാളേ ഉള്ളു.
സംവി: ബാക്കി അഭിനേതാക്കളൊക്കെ വലിയ പ്രശസ്തർ ഒന്നും വേണ്ട. പിന്നെ
ന്യൂസിലാണ്ടിൽ താമസിക്കുന്ന മലയാളികൾ ഉണ്ടെങ്കിൽ അവരെയും അഭിനയിപ്പിക്കാം
ചിലവ് കുറയ്ക്കാമല്ലോ..!
അസി: നോക്കാം സാർ.
സംവി: പിന്നെ എനിക്കീ കഥയിൽ ഒരു ഫാന്റ്സി ടച്ച് കൊടുക്കണമെന്നുണ്ട്.
അസി: അതെന്തിനാ സാർ
സംവി: ഞാൻ ചുമ്മാ ഒരു ഇന്റർവ്യൂവിൽ പറഞ്ഞായിരുന്നു അടുത്ത പടം ഒരു ഫാന്റസി
ആയിരിക്കുമെന്ന്.
അസി(അല്പനേരം ആലോചിച്ചിട്ട്): വഴിയുണ്ട് സാർ നമ്മുക്ക് നായകന്റെ ചിന്തകളെ
പിശാചിന്റെയും മാലാഖയുടെയും വ്യൂ പോയന്റിൽ കാണിക്കാം. ഒരു വറൈറ്റി ആവും
സംവി: കൊള്ളാം നല്ല ഐഡിയ.. പിന്നെ ട്വിസ്റ്റില്ല സസ്പെൻസില്ലാ എന്ന് ഇപ്പോഴെ
പരസ്യം കൊടുത്ത് തുടങ്ങിക്കോ.. ഇല്ലെങ്കിൽ പടം കഴിഞ്ഞ് ഓൺലൈൻ റിവ്യൂവേഴ്സ്
ആദ്യ ദിവസം തന്നെ വലിച്ച് കീറും
അസി: സാർ കാര്യമൊക്കെ ശരി തന്നെ.. എന്നാലും എനിക്കങ്ങ് ഈ സബ്ജക്ട് അത്ര
പിടിച്ചിട്ടില്ല.
സംവി: താൻ ധൈര്യമായിട്ടിരിക്ക് ഇത് ഒരു ഫീൽ ഗുഡ് മൂവിയായിരിക്കും ഫാമിലീസിനു
ഇഷ്ടപ്പെടും അവരിത് ഇടിച്ച് കയറി മെഗാഹിറ്റും ബ്ലോക്ക് ബസ്റ്ററുമൊക്കെ ആക്കും.
അസി: ആത്മഗതം (ആയാൽ മതി)
അങ്ങനെ ആഘോഷ പൂർവ്വം ഷൂട്ടിംഗ് കഴിഞ്ഞു. എഡിറ്റിംഗ് ടേബിളിൽ ഫൈനൽ കട്ട്
കാണുന്ന സംവിധായകൻ , അസിസ്റ്റന്റ് ഡയറക്ടർ , സില്‍ബന്തി
സംവിധായകൻ: എങ്ങനെയുണ്ടടോ.
സില്‍ബന്തി: മനോഹരമായിരിക്കുന്നു. ഈ വർഷത്തെ റെക്കോർഡ് വിജയം. പിന്നെ സാറും
ഇതിൽ അഭിനയിച്ചിട്ടുണ്ടല്ലോ..അപ്പോ തകർത്തു
അസി: പക്ഷെ സാർ സെക്കന്റ് ഫാഫ് നല്ല ലാഗ് ഇല്ലേ.. പിന്നെ ഫസ്റ്റ് ഫാഫ്
അപേക്ഷിച്ച് ഒട്ടും കോമഡിയുമില്ല..
സംവിധായകൻ: എന്റെ എല്ലാ സിനിമകളിലും സെക്കന്റ് ഫാഫ് ആണു തകർക്കാറുള്ളത്.
ഇത്തവണ ട്വിസ്റ്റും സസ്പെൻസും ഇല്ലെന്ന് ആദ്യമേ പറഞ്ഞിട്ടുള്ളതല്ലേ..
സില്‍ബന്തി: സസ്പെൻസ് ഇല്ലെന്ന് പറഞ്ഞെങ്കിലും സാർ ലാസ്റ്റ് കൊടുത്ത ആ
സസ്പെന്റ് കലക്കി
അസി: എനിക്ക് തോന്നുന്നില്ല.
സില്‍ബന്തി: ഇയാൾക്ക് തോന്നണ്ട പ്രേക്ഷകർക്ക് തോന്നിയാൽ മതി. (സംവിധായകനോട്
ശബ്ദം താഴ്ത്തി) ഇവനെ അങ്ങ് പറഞ്ഞ് വിട്ടേക്ക് ഫുൾ നെഗറ്റിവിറ്റിയാ..
അസി: ഇതിന്റെ ഫസ്റ്റ് ഫാഫ് ശരിയാണു സാർ പറഞ്ഞിരുന്ന പോലെ ആയിട്ടുണ്ട്. പക്ഷെ
സെക്കന്റ് ഫാഫിലെ സീൻസ് ഒന്നും നമ്മുടെ സാദ മലയാളി പ്രേക്ഷകർ റിലേറ്റ് ചെയ്യാൻ
പറ്റില്ല.
സംവിധായകൻ: എടോ മലയാള സിനിമ ഗ്ലോബൽ മാർക്കറ്റിൽ ഇറങ്ങുന്ന സമയമാണു. അപ്പോ
വിദേശ മലയാളികൾക്ക് രസിക്കാൻ പറ്റുന്ന സിനിമകൾ നമ്മൾ ഉണ്ടാക്കണം. ഇവിടുത്തെ
പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെട്ടില്ലെങ്കിലും വിദേശമലയാളികൾ ഇഷ്ട്ടപ്പെടും തീർച്ച.
അസി: സാർ സിനിമ പറഞ്ഞ് വെയ്ക്കുന്ന സന്ദേശം നമ്മൾ മറ്റുള്ളവരുടെ
സന്തോഷങ്ങൾക്ക് വേണ്ടി സ്വയം ജീവിതം ബലിക്കഴികരുത് നമ്മൾ നമ്മുടെ
സന്തോഷത്തിനാണു വിലകൊടുക്കേണ്ടത് എന്നാണല്ലോ
സംവി: അതേ..
സില്‍ബന്തി: ആ ഹാ.. തകർപ്പൻ..
അസി: ഇതൊന്നും നമ്മുടെ പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടുമോ എന്ന് സംശയമാണു.
സംവിധായകൻ; ആട്ടെ താനിതിനു 10 ൽ എത്ര മാർക്ക് കൊടുക്കും.
അസി: ഞാനൊരു 5 മാർക്ക് കൊടുക്കും
സില്‍ബന്തി: (ദേഷ്യത്തിൽ) ഒന്നു പോടപ്പാ.. സാർ വാ.. ഇവനാരാ കണക്ക് മാഷാ..
മാർക്ക് കൊടുക്കാൻ. ഇത് 10 ൽ 10 കിട്ടുന്ന സിനിമായാ. അസി:ഡയറക്ടറുടെ നേരെ
തിരിഞ്ഞ്. എടോ ഈ സിനിമയുടെ നൂറാം ദിവസവും ഹൗസ്ഫുൾ ബോർഡ് തൂങ്ങി കിടക്കുന്ന
കാഴ്ച്ച കാണാൻ ഞങ്ങൾ തന്നെ വിളിക്കും അപ്പോ വന്ന് അതിന്റെ മുന്നിൽ നിന്ന്
സെല്‍ഫി എടുത്തേക്കണം.. വാ സാറെ അവനോട് പോകാൻ പറ.. !
(സംവിധായകനും സില്‍ബന്തിയും പോകുന്നു.. എഡിറ്റിംഗ് ടേബിളിലെ സ്ക്രീനിൽ ചുവപ്പ്
ഡ്രസ് അണിഞ്ഞ ചെകുത്താനും വെള്ള ഡ്രസ്സ് അണിഞ്ഞ മാലാഖയും അയാളെ നോക്കി
ചിരിച്ചു കൊണ്ടേ ഇരുന്നു..)