ആദ്യസിനിമയ്ക്കു ശ്രീനിവാസന്റെ തിരക്കഥ; സ്റ്റാജൻ ആഹ്ലാദത്തിലാണ്...! വി.ജെ.സ്റ്റാജൻ തിരുവനന്തപുരം∙ ശ്രീനിവാസന്റെ തിരക്കഥ ലഭിക്കുകയെന്നത് ഏതൊരു ഡയറക്ടറുടെയും സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാൽകരിച്ച ആഹ്ലാദത്തിലാണ് വി.ജെ.സ്റ്റാജൻ. ആദ്യ സംവിധാന സംരംഭത്തിനു തിരക്കഥ തയാറാക്കി നൽകാമെന്നു ശ്രീനിവാസൻ സമ്മതിച്ചതോടെ തനിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി ലഭിച്ചതായി ഇദ്ദേഹം പറയുന്നു. കഴിഞ്ഞ 20 വർഷത്തിലേറെയായി പരസ്യ ചിത്രരംഗത്തു സജീവമായ സ്റ്റാജനുവേണ്ടി കുടുംബ ബന്ധങ്ങൾ പശ്ചാത്തലമാക്കിയ തിരക്കഥയാണു ശ്രീനിവാസൻ എഴുതുന്നത്.സ്വന്തമായി എഴുതിയ തിരക്കഥകളുമായി കാണാൻ എത്തിയതിലൂടെയാണു സ്റ്റാജനും ശ്രീനിവാസനും തമ്മിലുള്ള ബന്ധം തുടങ്ങിയത്. പരസ്യ ചിത്രങ്ങളിൽ ഒരുമിച്ചു പ്രവർത്തിച്ച കൃഷ്കൈമൾ എന്ന ക്യാമറാമാനാണു ശ്രീനിവാസനെ പരിചയപ്പെടുത്തിയത്. ഈ തിരക്കഥകളിൽ അഭിപ്രായം പറയുകയും തിരുത്തൽ നിർദേശിക്കുകയും ചെയ്ത ശ്രീനിവാസൻ വേണ്ട സഹായങ്ങൾ ചെയ്തു നൽകി. ഇതിനിടയിൽ ഒരു തിരക്കഥ എഴുതി നൽകിക്കൂടെയെന്ന സ്റ്റാജന്റെ സ്നേഹത്തോടെയുള്ള ചോദ്യത്തിനു ശ്രീനിവാസൻ പച്ചക്കൊടി കാണിച്ചു.സത്യൻഅന്തിക്കാടിന്റെ സിനിമയ്ക്കു തിരക്കഥ ഒരുക്കുന്ന തിരക്കിലാണു ശ്രീനിവാസൻ ഇപ്പോൾ. ഇതിനുശേഷം സ്റ്റാജന്റെ തിരക്കഥ ജോലികളിലേക്കു കടക്കും. 20 വർഷത്തിലേറെയായി പരസ്യചിത്രരംഗത്തു പ്രതിഭ തെളിയിച്ച സ്റ്റാജൻ വിവേക് ഒബ്റോയി, ലെന, അസിൻ, സാമന്ത തുടങ്ങിയ താരങ്ങൾ അഭിനയിച്ച പരസ്യങ്ങൾക്കു സംവിധാനം നിർവഹിച്ചിട്ടുണ്ട്. അവസാനമായി ഫഹദ് ഫാസിലും പ്രയാഗ മാർട്ടിനും അഭിനയിച്ച പരസ്യമാണു സംവിധാനം ചെയ്തത്. ഇതുവരെ 200 പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് ഈ ഗുരുവായൂർ സ്വദേശി. ഇപ്പോൾ കൊച്ചി വെണ്ണലയിൽ ഭാര്യയും ഇന്റരീയർ ഡിസൈനറുമായ ഡെൻസി, മക്കളായ നേഹൽ, നീഹാദ് എന്നിവരൊടൊപ്പമാണു താമസം.