തീപ്പൊരി ഡയലോഗുകൾ കൊണ്ട് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന 'കസബ' ഈദ് റിലീസായ് തിയേറ്ററിൽ എത്തുന്നു.മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ് എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സംവിധായകൻ 'ഫോറം കേരളത്തോട്' പങ്കുവെയ്ക്കുന്നു..
★പോസ്ടറുകളും,ട്രോളുകളും,ടീസറും ഒക്കെയായ് അടുത്ത കാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിചിട്ടില്ലാത്ത ഹൈപ്പാണ് കസബയ്ക്ക്.അമിത പ്രതീക്ഷ ടെൻഷൻ നൽകുന്നുണ്ടോ ?
ഒരു മികച്ച എന്റർടെയിനർ ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം.ചിത്രത്തിനു നല്ല ഹൈപ്പുണ്ട് എന്നത് സത്യം തന്നെ.പ്രേക്ഷക പ്രതീക്ഷകൾ നിറവേറ്റുന്ന ചിത്രമായിരിക്കും കസബ എന്നു തന്നെയാണ് വിശ്വാസം.
★പോലീസ് കഥാപാത്രമായി മമ്മൂട്ടി വീണ്ടും എത്തുമ്പോൾ ..?
മമ്മൂക്കയുടെ രാജൻ സക്കറിയ്യ എന്ന പോലീസ് കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.അദ്ദേഹത്തിന്റെ പൗരുഷമുള്ള നിരവധി കഥാപാത്രങ്ങളുടെ ആരാധകനാണ് ഞാൻ.രാജൻ സക്കറിയ്യയും ആ നിരയിലേക്ക് ഉയരുന്ന ഒന്നാകും എന്നാണ് പ്രതീക്ഷ.
★ആക്ഷൻ ചിത്രങ്ങൾ സംവിധാനം ചെയ്യാനാണോ താത്പര്യം..?
പ്രേക്ഷകനെ രസിപ്പിക്കുന്ന നല്ല ചിത്രങ്ങൾ ഒരുക്കുക എന്നതാണ് ആഗ്രഹം
★അച്ച്ഛന്റെ സിനിമയുടെ സ്വാധീനം..?
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളുടെ ലിസ്റ്റിൽ അച്ച്ഛന്റെ സിനിമകൾ തീർച്ചയായുമുണ്ട്.കിംഗ്,കമ്മീഷണർ തുടങ്ങിയ ചിത്രങ്ങൾ എനിക്ക് ഏറെ പ്രിയപ്പെട്ടവയാണ്.അത്തരം സിനിമകളുടെ സ്വാധീനം തീർച്ചയായും എന്റെ എഴുത്തിലും,സംവിധാനത്തിലും കടന്ന് വരും.നീളൻ ഡയലോഗുകൾ എഴുതാൻ എനിക്ക് കഴിവില്ല.എങ്കിലും പഞ്ച് ഡയലോഗുകൾ 'കസബ'യിൽ ഉണ്ട്.
★കസബയുടെ ട്രീറ്റ്മന്റ് എങ്ങനെയാണ്…?
ആക്ഷൻ മൂഡിലുള്ള ഒരു ചിത്രമാണ് കസബ.പൊളിറ്റിക്കൽ ത്രില്ലർ എന്ന് പറയാനകില്ലെങ്കിലും,രാഷ്ട്രീയവും ചിത്രത്തിന്റെ പരാമർശ വിഷയമാണ്.
★ഏറ്റവും ഇഷ്ടപെട്ട പോലീസ് ചിത്രങ്ങൾ..?
കമ്മീഷണർ,ഇൻസ്പെക്റ്റർ ബൽറാം എന്നിവയാണ് ഏറ്റവും ഇഷ്ടപ്പെട്ട പോലീസ് ചിത്രങ്ങൾ.കരിയിലക്കാറ്റുപോലെ എന്ന ചിത്രവും ഇഷ്ടമാണ്,അതൊരു പോലീസ് ചിത്രമല്ലെങ്കിലും.
★കസബ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകനോട് എന്താണ് പറയാനുള്ളത്..?
പ്രേക്ഷകരെ രസിപ്പിക്കുന്ന 2 മണിക്കൂർ 18 മിനുട് ദൈർഘ്യമുള്ള ഒരു ചിത്രമാണ് കസബ.എല്ലാവരുടെയും സഹകരണവും,പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു