തൃശ്ശൂർ: ദേശീയ ചിത്രശലഭത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന്റെ അവസാന റൗണ്ടിൽ 'വിലാസിനി'യെന്ന് കേരളത്തിൽ അറിയപ്പെടുന്ന ചിത്രശലഭവും.
രാജ്യത്തെ 1400 ചിത്രശലഭങ്ങളിൽനിന്നാണ് മൂന്നെണ്ണത്തെ തിരഞ്ഞെടുത്തത്. വിലാസിനി എന്ന ഇന്ത്യൻ ജസിബെൽ, കൃഷ്ണമയൂരി എന്ന പാപ്പിലിയോ കൃഷ്ണ, ഓറഞ്ച് ഓക് ലീഫ് എന്ന കല്ലിമ ഇനാക്കസ് എന്നിവയാണ് മൂന്നെണ്ണം. ഇതിൽ ഒന്നിനെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് തിരഞ്ഞെടുക്കുക. തുടർന്ന് 'ദേശീയ ചിത്രശലഭം' എന്ന പദവി നൽകും.
59,754 പേർ വോട്ടെടുപ്പിൽ പങ്കാളികളായിരുന്നു. നാഷണൽ ബട്ടർഫ്ളൈ പോൾ കൺസോർഷ്യമാണ് സംഘടിപ്പിച്ചത്. ഇതിൽ ചിത്രശലഭ ഗവേഷകർ, ശാസ്ത്രജ്ഞർ, പരിസ്ഥിതിപ്രേമികൾ തുടങ്ങിയവർ പങ്കെടുത്തെന്ന് ട്രാവൻകൂർ നേച്വർ ഹിസ്റ്ററി സൊസൈറ്റിയിലെ റിസർച്ച് അസോസിയേറ്റ് ഡോ. കലേഷ് പറഞ്ഞു. ഒരുമാസം നീണ്ടുനിന്ന വോട്ടെടുപ്പാണ് നടന്നത്.
മഹാരാഷ്ട്രയിൽനിന്നാണ് ഏറ്റവും വലിയ പങ്കാളിത്തമുണ്ടായത്-18,887 പേർ. കേരളത്തിൽനിന്ന് 2,471 പേരാണ് പങ്കെടുത്തത്.
കൺസോർഷ്യത്തിന്റെ 70 അംഗ വിദഗ്ധസമിതി മാനദണ്ഡങ്ങൾ നിശ്ചയിച്ച് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 1400 ശലഭങ്ങളുടെ ആദ്യപട്ടിക തയ്യാറാക്കിയത്. കൂടുതൽ സൂക്ഷ്മമായ തിരഞ്ഞെടുപ്പ് വിദഗ്ധസമിതിയാണ് നടത്തിയത്.
രണ്ടാംഘട്ടത്തിൽ ഏഴ് ശലഭങ്ങളെ തിരഞ്ഞെടുത്തു. ഫൈവ് സ്റ്റാർ സ്വോർഡ് ടെയ്ൽ, ഇന്ത്യൻ നവാബ്, യെല്ലോ ജോർജിയൻ, നോർത്തേൺ ജംഗിൾ ക്വീൻ എന്നിവയാണ് മറ്റു നാലെണ്ണം.
ഇതിൽനിന്നാണ് വിലാസിനിയടക്കം മൂന്നെണ്ണം മുൻനിരയിലെത്തിയത്. മലേഷ്യ, തായ്വാൻ, ഇൻഡൊനീഷ്യ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ദേശീയ ചിത്രശലഭങ്ങളെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് കേരളം അടക്കം മിക്ക സംസ്ഥാനങ്ങളിലും സംസ്ഥാന ചിത്രശലഭവുമുണ്ട്. ബുദ്ധമയൂരിയാണ് കേരളത്തിന്റെ സംസ്ഥാന ചിത്രശലഭം.
കാലാവസ്ഥാവ്യതിയാനം വരുമ്പോൾ ആദ്യം ബാധിക്കുന്ന ജീവിവർഗങ്ങളിലൊന്നാണ് ചിത്രശലഭം. ഇവയുടെ സംരക്ഷണത്തിന് കാര്യമായ പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ല. ഇതാണ് ദേശീയശലഭത്തെ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചത്.
വിലാസിനി
രാജ്യത്ത് എല്ലായിടത്തും കാണുന്നു. മനോഹരനിറങ്ങളുണ്ട്. ഇതിന്റെ ലാർവ ഇത്തിൾ തിന്നുന്നതിനാൽ കർഷകമിത്രമാണ്. കേരളത്തിലെ ശലഭപ്രേമികളാണ് വിലാസിനി എന്ന പേരിട്ടത്.
കൃഷ്ണമയൂരി
വടക്കുകിഴക്കൻ ഇന്ത്യയിൽ മാത്രം കാണപ്പെടുന്നു. വർണസമൃദ്ധമാണ്. ടൂറിസ്റ്റുകളുടെ ആകർഷണമാണ്.
ഓറഞ്ച് ഓക് ലീഫ്
ഹിമാലയത്തിന്റെ താഴെ മുതൽ വടക്കേ ഇന്ത്യ ഒട്ടാകെ കാണപ്പെടുന്നു. നിറങ്ങൾ ചിറകിനടിയിലാണ്. പറക്കാതിരിക്കുമ്പോൾ കരിയില പോലെ തോന്നും.