പ്ലാസ്റ്റിക് നിരോധനത്തിൽ വീണ്ടും വ്യക്തത വരുത്തി കേരള സർക്കാർ ഉത്തരവ്. പ്ലാസ്റ്റിക്കിന് പകരമായി തുണിയോ കടലാസോ മാത്രം മതിയെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച മണ്ണിലലിയുന്ന തരത്തിലുള്ള ബാഗുകളും(കോംപോസിറ്റബിൾ ബാഗ്) ഇനി നിരോധിച്ചവയുടെ പട്ടികയിൽ ഉൾപ്പെടും. കോംപോസിറ്റബിൾ എന്ന പേരിൽ വ്യാപകമായി വ്യാജവസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് പുതിയ തീരുമാനം.
മണ്ണിൽ അലിഞ്ഞുചേരുന്ന വസ്തുവാണോ എന്നുറപ്പിക്കാനായി മലിനീകരണ നിയന്ത്രണ വകുപ്പിനാണ് സർക്കാർ ചുമതല നൽകിയിരുന്നത്. എന്നാൽ, എല്ലാ ബാഗുകളും പരിശോധിക്കുക എന്നത് പ്രാവർത്തികമായിരുന്നില്ല.
വ്യാജ ജൈവബാഗുകളുടെ ഉപയോഗം തടയാനായാണ് കടലാസ്, തുണി ബാഗുകൾ ഒഴികെയുള്ള എല്ലാ വസ്തുക്കളും നിരോധിക്കാൻ ഉത്തരവ് വന്നിട്ടുള്ളത്.
മണ്ണിൽ അലിഞ്ഞുചേരുന്നതെന്ന വ്യാജേന നോൺ വൂവൺ പോളി പ്രൊപൈലീൻ ബാഗുകൾ ധാരാളമായി കടകളിൽ എത്തിയിരുന്നു. പ്ലാസ്റ്റിക് കോട്ട് ചെയ്യാത്ത തുണി അല്ലെങ്കിൽ പേപ്പർ ബാഗുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് പുതിയ ഉത്തരവ്. എന്നാൽ ഗ്രോബാഗുകൾക്കായും ചവറുകൾ സൂക്ഷിക്കുന്നതിനും കോംപോസിറ്റബിൾ ബാഗുകൾ ഉപയോഗിക്കുന്നതിന് തടസ്സമില്ല.
കോംപോസിറ്റബിൾ ബാഗിൽ നിർമാതാവിന്റെ പേര് നിർബന്ധം
കോംപോസിറ്റബിൾ ബാഗുകളിൽ നിർമാതാവിന്റെ പേര്, നിർമാണ തീയതി, ലൈസൻസ് നമ്പർ, ലൈസൻസ് കാലാവധി, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽനിന്ന് കിട്ടിയ അംഗീകാരം എന്നീ വിവരങ്ങൾ ബാർ കോഡ് രൂപത്തിൽ ചേർക്കണം. മലയാളത്തിലും മ ഇംഗ്ലീഷിലും മണ്ണിലലിഞ്ഞുചേരുന്ന വസ്തുവാണെന്ന് എഴുതണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
ബോർഡുകളും തുണി മതി
പി.വി.സി. ഹോർഡിങ്ങുകൾക്ക് പകരമായി തുണിയോ കടലാസോ പോളി എതിലീനോ മാത്രമുപയോഗിച്ചുള്ള ബോർഡുകളേ പാടുള്ളൂ എന്ന് പുതിയ ഉത്തരവിലും സർക്കാർ വ്യക്തമാക്കുന്നുണ്ട്. ബോർഡുകളിൽ പി.വി.സി. ഇല്ലാത്തതും പുനരുപയോഗിക്കാൻ സാധിക്കുമെന്ന് രേഖപ്പെടുത്തുകയും വേണം. കൂടാതെ പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, കാലാവധി, പ്രിന്റിങ് നമ്പർ തുടങ്ങിയ കാര്യങ്ങളും രേഖപ്പെടുത്തണം. കാലാവധി രേഖപ്പെടുത്താത്ത ബോർഡുകളുടെ കാലാവധി ഒരു മാസമായാണ് നിജപ്പെടുത്തിയിട്ടുള്ളത്. കാലാവധി കഴിഞ്ഞ ശേഷം ബോർഡ് സ്ഥാപിച്ച ആളുകൾ തന്നെ മാറ്റുകയും ചെയ്യണം. നിബന്ധനങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും ഉത്തരവിൽ പറയുന്നുണ്ട്.