22 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ; ജൂനിയർ മാൻഡ്രേക്ക് നായിക കീർത്തി ഗോപിനാഥ് പറയുന്നു
കീർത്തി ഗോപിനാഥ് എന്ന പേര് മലയാളികൾക്ക് അപരിചിതമല്ല. സിനിമകളിലും സീരിയലുകളിലുമായി ഏതാണ്ട് ആറ് വർഷക്കാലം പ്രേക്ഷകന് മുന്നിലുണ്ടായിരുന്ന കീർത്തിയെ പെട്ടെന്ന് മലയാളി ഓർത്തെടുക്കുക ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിലെ നായികാ കഥാപാത്രമായിട്ടായിരിക്കും.
പത്തോളം സിനിമകളും കുറച്ച് പരമ്പരകളും മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിൽ പോലും കീർത്തിയെ ഇന്നും ജനങ്ങൾ ഓർത്തിരിക്കുന്നതിന്റെ തെളിവാണ് വലിയൊരു ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്തിയപ്പോഴും ലഭിക്കുന്ന സ്വീകാര്യത.സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിലൂടെയാണ് കീർത്തിയുടെ രണ്ടാം വരവ്. ഏതാണ്ട് 22 വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്കും ഓർമകളിലേക്കും തിരികെയെത്തിയ കീർത്തി തന്റെ വിശേഷങ്ങളുമായി മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു.
.പ്ലാൻ ചെയ്യാതെയുള്ള രണ്ടാം വരവ് മിനിസ്ക്രീനിൽ
ഈയൊരു തിരിച്ചുവരവ് പ്ലാൻ ചെയ്തതല്ല.ഒരു വീട്ടമ്മയായി, കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ഇപ്പോഴും അതേ,. പക്ഷേ ഇപ്പോൾ എന്റെ മക്കൾ വലുതായി. മൂത്ത മകൻ ഡിഗ്രി ചെയ്യുന്നു അവൻ ബാംഗ്ലൂരിലാണ് പഠിക്കുന്നത്. ഇളയ ആൾ സ്കൂളിലും. അവരൊക്കെ പോയി കഴി*ഞ്ഞാൽ സത്യത്തിൽ വെറുതേ ഇരിപ്പാണ് എന്റെ പണി. അങ്ങനെ ഒറ്റയ്ക്കിരുന്ന് ബോറഡിച്ച് തുടങ്ങിയിരുന്നു. ഉറങ്ങും ഭക്ഷണം കഴിക്കും അങ്ങനെ അങ്ങനെയാണ് ദിവസങ്ങൾ പോയിരുന്നത്. പ്രൊഡക്ടീവായി ഒന്നും തന്ന ചെയ്യാനില്ലാതെ ബോറഡിച്ചിരിക്കുന്ന സമയത്താണ് ഈ പരമ്പരയിലേക്ക് ഓഫർ വരുന്നത്.
കഥയൊക്കെ കേട്ടപ്പോൾ എല്ലാവർക്കും ഇഷ്ടമായി. കുടുംബത്തിൽ നിന്നാണെങ്കിൽ കട്ട പിന്തുണയും.എന്റെ ഭർത്താവ് രാഹുൽ മോഹൻ സീരിയൽ നടനാണ്. ഈ സീരിയലിന്റെ മുഴുവൻ ക്രൂവും ഭർത്താവിന്റെ സുഹൃത്തുക്കളുമായിരുന്നു. എല്ലാം നമ്മുടെ ആൾക്കാർ . അതുകൊണ്ട് തന്നെ നോ പറയാനുള്ള ഒരു വകുപ്പും ഇല്ലായിരുന്നു. അങ്ങനെയാണ് ഇത്രയും നാളുകൾക്ക് ശേഷമുള്ള തിരിച്ചു വരവ് സംഭവിക്കുന്നത്. പിന്നെ ഞാൻ തുടക്കം കുറിച്ചത് മിനിസ്ക്രീനിലൂടെയാണ്. ഇപ്പോൾ രണ്ടാം വരവും അതിലൂടെ തന്നെ . ഇടയ്ക്ക് ചില സിനിമകളും ചെയ്തിരുന്നു എന്നേള്ളൂ..അതുകൊണ്ട് തന്നെ വീണ്ടും കുടുംബത്തിലേക്ക് തിരിച്ചെത്തിയ സന്തോഷമാണ് സീരിയൽ അഭിനയം നൽകുന്നത്.
കട്ട പിന്തുണ നൽകി കുടുംബവും
എന്റെയും ചേട്ടന്റെയും അച്ഛനമ്മമാരുടെ അടുത്ത് നിന്നുള്ള പിന്തുണ എടുത്ത് പറയേണ്ടതാണ്. പിന്നെ എന്റെ മക്കളും. ഇത്ര വർഷം കഴിഞ്ഞത് കൊണ്ട് തന്നെ ഇത് ചെയ്യാൻ പറ്റുമോ എന്ന ആശയക്കുഴപ്പം എനിക്കുണ്ടായിരുന്നു.വലിയ ഗ്യാപല്ലേ..പക്ഷേ ഇവരുടെ പിന്തുണ നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. ''അമ്മ ടെൻഷനടിക്കാതെ പോകാൻ നോക്ക്, പോയി ചെയ്യ് അമ്മാ പ്ലീസ്'' എന്നാണ് മക്കൾ പറഞ്ഞത്. പിന്നെ ചേട്ടന്റെ സുഹൃത്തുക്കൾ ആയതുകൊണ്ട് പുതിയ ടീമിന്റെ അടുത്തേക്കാണല്ലോ പോകുന്നത് എന്ന ടെൻഷനും മാറിക്കിട്ടി.
പിന്നെ ഞാൻ അഭിനയിച്ചിരുന്ന കാലഘട്ടവും ഇന്നത്തേതും തമ്മിൽ ഭയങ്കര വ്യത്യാസമുണ്ട് എല്ലാംകൊണ്ടും. എല്ലാം മാറിപ്പോയി.ആദ്യമൊക്കെ നല്ല ടെൻഷനുണ്ടായിരുന്നു. എങ്ങനെയാകും എന്ന് കരുതി ഭയങ്കര കോൺഷ്യസായിരുന്നു. പിന്നെ അതങ്ങനെ സെറ്റായി.
ജൂനിയർ മാൻഡ്രേക്ക് ജീവിതത്തിലെ നാഴികകല്ല്
17 വയസിലാണ് ഞാൻ അഭിനയരംഗത്തേക്കെത്തുന്നത്. ഒരു ആറ് വർഷത്തോളം ഇവിടെ ഉണ്ടായിരുന്നു. ഞാൻ കൂടുതലും ചെയ്തിരിക്കുന്നത് സീരിയലുകളാണ്. കഷ്ടിച്ച് പത്ത് സിനിമയിലെ അഭിനയിച്ചിട്ടുള്ളൂ. അതിൽ എടുത്തു പറയാനുള്ളത് ജൂനിയർ മാൻഡ്രേക്കാണ്. മറ്റുള്ള സിനിമകളൊന്നും സത്യം പറഞ്ഞാൽ ആരും ഓർക്കുന്ന് പോലുമുണ്ടാവില്ല. ജൂനിയർ മാൻഡ്രേക്ക് ഇന്നും ആളുകൾ ഓർത്തിരിക്കാനുള്ള പ്രധാന കാരണം അത് എപ്പോഴും ഇങ്ങനെ ടിവിയിൽ വന്നുകൊണ്ടിരിക്കുകയല്ലേ. അത് പ്രമോഷൻ പോലെതന്നെയാണ് എനിക്ക്. ഇന്നും പുറത്തൊക്കെ പോകുമ്പോൾ ആ സിനിമയുടെ പേരും പറഞ്ഞ് തിരിച്ചറിയപ്പെടാറുണ്ട്. എന്റെ ജീവിതത്തിലെ വലിയൊരു നാഴിക കല്ല് തന്നെയായിരുന്നു ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമ.
സിനിമയും സൗഹൃദങ്ങളും
ഒരുപാട് സീനിയർ ആർടിസ്റ്റുകൾ ഉണ്ടായിരുന്ന ചിത്രമായിരുന്നു ജൂനിയർ മാൻഡ്രേക്ക്. പക്ഷേ എനിക്ക് കൂടുതലും കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നത് ജഗദീഷേട്ടനുമായിട്ടായിരുന്നു. പാട്ടുകൾ ഉണ്ടായിരുന്നു, ഡാൻസ് നമ്പറുകൾ ഉണ്ടായിരുന്നു. നമ്മളെ വളരെ കംഫർട്ടബിളാക്കിയിരുന്നു ജഗദീഷേട്ടൻ ഓരോ സമയത്തും. ഭയങ്കര സപ്പോർട്ടീവായിരുന്നു. ആനക്കൊട്ടിലിൽ വച്ചായിരുന്നു ഒരു പാട്ട് സീനൊക്കെ ചിത്രീകരിച്ചത്. അതൊക്കെ നല്ല രസമുള്ള ഓർമകളാണ്. സിനിമാ ബന്ധങ്ങൾ സത്യത്തിൽ വളരെ കുറവാണ്. സിനിമ വിട്ട ശേഷം ഒരു ലൊക്കേഷൻ പോലും കണ്ടിട്ടില്ല. കൂടെ അഭിനയിച്ച ചിലരെ വല്ലപ്പോഴും യാദൃശ്ചികമായി പുറത്തെല്ലാം വച്ച് കണ്ടുമുട്ടും എന്നല്ലാതെ വലിയ സൗഹൃദങ്ങളില്ല. എടുത്ത് പറയാനുള്ളത് അഞ്ജു അരവിന്ദിനെയും മഞ്ജു പിള്ളയെയുമാണ്. ഇവരെ നിത്യവും വിളിക്കേം പറയേം ഒന്നും ചെയ്യാറില്ലെങ്കിലും സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. പിന്നെ ഈ ഫെയ്സ്ബുക്ക് ഇത്തരത്തിൽ ആളുകളെ ബന്ധിപ്പിക്കുന്ന ഒരു ഘടകമാണല്ലോ.. പരിചയക്കാരെ കണ്ടെത്താനും സൗഹൃദം പുതുക്കാനുമുള്ള വേദിയല്ലേ
കരിയറല്ല കുടുംബജീവിതമായിരുന്നു വലുത്
അഭിനയരംഗത്തേക്ക് വരുമ്പോൾ തന്നെ എന്റെ അച്ഛനുമമ്മയ്ക്കും അവരുടെ മകളുടെ ജീവിതത്തെ കുറിച്ച് ഒരു ധാരണയുണ്ടായിരുന്നു. അത് ഏതൊരാൾക്കും കാണുമല്ലോ. കൃത്യമായ സമയത്ത് വിവാഹം ചെയ്ത് കൊടുക്കണം എന്നെല്ലാമുള്ള ആഗ്രഹങ്ങൾ. എന്തൊക്കെ പറഞ്ഞാലും അവർക്ക് ഏറ്റവും പ്രാധാന്യം കുടുംബജീവിതം മാത്രമാണ്. ഇതിൽ നിന്നാൽ നല്ലൊരു കുടുംബ ജീവിതം സാധ്യമല്ലേ എന്ന് ചോദിച്ചാൽ ആണ് എന്നാണ് ഉത്തരം. പക്ഷേ അവരെ സംബന്ധിച്ച് ഭദ്രമായ കുടുംബജീവിതം മകൾക്ക് ഉണ്ടാവണമെന്ന ആഗ്രഹമാണ് കരിയറിനേക്കാളും വലുത് . അതുകൊണ്ട് സമയമായപ്പോൾ വിവാഹിതയായി അഭിനയത്തിൽ നിന്നു പിന്മാറി എന്നേയുള്ളൂ. അല്ലാതെ ഒരു കല്യാണം വന്നത് കൊണ്ട് വേണ്ട എന്നു വച്ചതല്ല. കല്യാണം വരെയേ അഭിനയമുള്ളൂ എന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ വന്നത്.
ഒരു അറേഞ്ച്ഡ് ലവ് മാര്യേജ്
ജൂനിയർ മാൻഡ്രേക്ക് ആണ് അവസാനം ചെയ്ത സിനിമ. അതിന് ശേഷം ഒരു സീരിയൽ കൂടി ചെയ്തിരുന്നു. അത് ഭർത്താവ് രാഹുലിനൊപ്പമായിരുന്നു. അതിന്റെ ചിത്രീകരണ സമയത്താണ് ഞങ്ങൾ പരിചയപ്പെടുന്നത്. പ്രണയം എന്നൊന്നും പറയാനാകില്ല. അതിനുള്ള സമയമൊന്നും കിട്ടിയില്ല. ഷൂട്ടിനിടയിൽ സ്വാഭാവികമായും ഒരു ഇഷ്ടം തോന്നി, ആ ഇഷ്ടം എന്നോട് പറഞ്ഞു. സെറ്റിൽ എന്റെ അമ്മയുണ്ടായിരുന്നു അമ്മയോടും പറഞ്ഞു. അമ്മ അച്ഛനോട് സംസാരിക്കാൻ പറഞ്ഞു. അങ്ങനെ അവർ കല്യാണാലോചനയുമായി വീട്ടിൽ വന്നു. പിന്നെ നിശ്ചയം നടന്നും വൈകാതെ കല്യാണവും. എല്ലാം ആറേഴ് മാസങ്ങൾക്കുള്ളിൽ സംഭവിച്ചതാണ്. അതുകൊണ്ട് റൊമാൻസിനുള്ള സ്കോപ്പൊന്നും ഉണ്ടായിരുന്നില്ല. പിന്നെ അന്നത്തെ കാലഘട്ടവുമല്ലേ. മൊബൈലും മറ്റും ഇന്നത്തേ പോലെ സജീവമല്ലല്ലോ.
അമ്മയുണ്ടായിരുന്നു മുൻപിൽ അനുകരിക്കാവുന്ന ഉദാഹരണമായി
നേരത്തെ പറഞ്ഞല്ലോ കുടുംബജീവിതത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു കുടുംബത്തിൽ നിന്ന് വന്നത് കൊണ്ട് തന്നെ എങ്ങനെയാവണം ഒരു കുടുംബിനി എന്നത് ഉള്ളിൽ പണ്ടേ പതിഞ്ഞ ഒരു ചിത്രമാണ്. അമ്മയെ കണ്ടാണല്ലോ നമ്മൾ പഠിക്കുക അത് അങ്ങനെ തന്നെ എന്റെ ജീവിതത്തിലേക്കും പകർത്തി. അമ്മ എങ്ങനെയായിരുന്നോ അതുപോലെ തന്നെയാകും ഞാനും ഒരു കുടുംബജീവിതത്തിൽ എന്ന ചിത്രം നേരത്തെ മനസിലുണ്ടല്ലോ. അതുകൊണ്ട് തന്നെ അഭിനയത്തിന്റെ തിരക്കുകൾ വിട്ടപ്പോൾ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നേയില്ല. ഞാനും മനസ് കൊണ്ട് ഇങ്ങനെയൊരു ജീവിതം തന്നെയാണ് ആഗ്രഹിച്ചിരുന്നത്. ഇന്നിപ്പോൾ വീട്ടിൽ നിന്നുള്ള പൂർണ പിന്തുണയോടെ അവരുടെ ഇഷ്ടത്തോടെ വീണ്ടും തിരിച്ചെത്താനായതിലും സന്തോഷം. പിന്നെ സിനിമയിലേക്കുള്ള തിരിച്ച് വരവൊന്നും നമ്മുടെ കയ്യിലല്ലോ. നല്ല കഥാപാത്രം കിട്ടിയാൽ വരണം എന്ന് തന്നെയാണ് ആഗ്രഹം.