Originally Posted by
sankarvp
ഇരുട്ടും വെളിച്ചവും : ഒടിയനിലെ നാനാർത്ഥങ്ങൾ
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
'ഒടിയൻ' എന്ന സിനിമ ഇരുട്ടും വെളിച്ചവും ശബ്ദാർത്ഥത്തിലും ഭാവാർത്ഥത്തിലും വ്യാഖ്യാനിക്കുന്ന കാവ്യാത്മകമായ എഴുത്തിന്റെ കൊമേർഷ്യൽ ഉദാഹരണമാണ്. 'മാസ്' എന്ന സങ്കല്പത്തെ പൊള്ളയായ വാക്കസർത്തുകളിൽ നിന്നും, ശബ്ദകോലാഹലങ്ങളിൽ നിന്നും മോചിപ്പിച്ച് മാനുഷികവും യഥാർത്ഥവുമായ പരിസരങ്ങളിലൂടെ വികാര സമ്പുഷ്ടമായ നിമിഷങ്ങൾ കൊണ്ട് വേരുറപ്പിക്കുന്ന പുതു കാഴ്ചയാണ്. ഒടിയൻ എന്ന മിത്തിന്റെ അമാനുഷികമായ ചേഷ്ടകളാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ അങ്ങിനെയൊന്നിന്റെ യുക്തിരാഹിത്യത്തെ ഈ സിനിമ തുറന്നുകാട്ടുന്നു. ഒരാൾക്ക് കാളയും, മാനുമൊക്കെ ആയി മാറാൻ കഴിയുമെന്ന് കാല്പനികമായി വിശ്വസിക്കാം (വിശ്വാസം അതല്ലേ എല്ലാം) പക്ഷെ അതൊരിക്കലും സാധ്യമാകില്ല എന്ന യാഥാർഥ്യബോധം ഉള്ള ഏതൊരാൾക്കും മനസ്സിലാകും. ബഹുരൂപികളായി 'ഇരുട്ടിനെ ശ്വാസമാക്കി' പൊയ്മുഖങ്ങൾ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തിയിരുന്ന പാവം മനുഷ്യരായിരുന്നു അവരെന്ന് എഴുത്തുകാരൻ അടയാളപ്പെടുത്തുന്നു. ബാഹ്യമായ ഇരുട്ടിന്റെ മറവിൽ നന്മയുടെ വെളിച്ചമുള്ള ഒടിയനും, ബാഹ്യമായ വെളിച്ചത്തിൽ ഇരുട്ടിന്റെ നിറവും, ഇരുണ്ട മനസ്സുമുള്ള രാവുണ്ണിയും ഏറ്റുമുട്ടുമ്പോളും, കാഴ്ചയില്ലാത്ത മീനാക്ഷിയുടെ (ഇരുണ്ട) ലോകത്തേക്കും, ദുഷ്ടതയുടെ ഇരുട്ടുമായി നിരന്തരം വേട്ടയാടപ്പെടുന്ന പ്രഭയുടെ ലോകത്തേക്കും വെളിച്ചമായി വരുന്ന മാണിക്യൻ കാണിച്ചു തരുന്നത് പകലിന്റെ പ്രത്യക്ഷതയിൽ നന്മയുടെ പ്രച്ഛന്ന മുഖങ്ങൾ ധരിച്ച തിന്മകളെയാണ്. അത് വൈദ്യുതി വെളിച്ചം വന്നതുകൊണ്ടൊന്നും പോകുന്നതല്ല എന്ന് വംശനാശം സംഭവിച്ച ഒരു വർഗ്ഗത്തിന്റെ അവസാനത്തെ കണ്ണി കൊട്ടേഷൻ സംഘങ്ങളുടെയും, ചിരിച്ചു കൊണ്ട് ചതിക്കുന്ന സൗഹൃദങ്ങളുടെയും കാലത്തോട് ആവർത്തിച്ച് പറയുന്നു.
by Santhosh Kana.
Sent from my Lenovo A7020a48 using Tapatalk