Originally Posted by
BangaloreaN
മമ്മൂട്ടിയുടെ മൾട്ടി സ്റ്റാർ ചിത്രം വരുന്നു: മുകേഷ് ആർ.മെഹ്ത
ദുബായ് ∙ സിനിമയ്ക്ക് വേണ്ടിയുള്ള ആത്മസമർപ്പണമാണ് മമ്മുട്ടിയെയും മോഹൻലാലിനെയും മലയാളത്തിലെ സൂപ്പർ താരങ്ങളായി നിലനിർത്തുന്നതിന് പ്രധാന കാരണമെന്ന് പ്രമുഖ സിനിമാ നിർമാതാവും ഇ ഫോർ എൻറർടൈൻമെന്റ് ഉടമയുമായ മുകേഷ് ആർ മെഹ്ത. ഇരുവർക്കും സിനിമയോട് അടങ്ങാത്ത അഭിനിവേശമാണ്. അവർ തങ്ങളുടെ കഴിവുകൾ കാലത്തിനനുസരിച്ച് കഴിയും വിധം മിനുക്കിയെടുക്കുന്നു. മലയാളി പ്രേക്ഷകർ ഇന്നും അവരുടെ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നതിന് കാരണം ഇവയൊക്കെയാണ്. ഒാണം, വിഷു, പെരുന്നാൾ, ക്രിസ്മസ് തുടങ്ങിയ ആഘോഷ വേളകളിൽ ഇരുവരുടെയും ചിത്രങ്ങൾ കാണാനാണ് പ്രേക്ഷകർ ആദ്യം തിയറ്ററിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഇ ഫോർഎൻറർടൈൻമെന്റിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ ആദിത്യ വർമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ ഗുജറാത്ത് സ്വദേശിയായ മുകേഷ് ആർ.മെഹ്ത മനോരമ ഒാൺലൈനുമായി സംസാരിക്കുന്നു:
എങ്ങനെയാണ് മലയാള ചിത്രങ്ങളിലേക്കെത്തപ്പെട്ടത്?
ആദ്യം തമിഴ് പടങ്ങളായിരുന്നു ഞാൻ നിർമിച്ചിരുന്നത്. ആദ്യത്തെ മലയാള ചിത്രം മോഹൻലാലിന്റെ ബട്ടർഫ്ലൈസ്. രേവതി കലാമന്ദിറിന്റെ സുരേഷ് നിർമിച്ച ചിത്രം വിതരണം ചെയ്തായിരുന്നു തുടക്കം. സുരേഷ് അന്ന് ഇങ്ങനെയൊരു ചിത്രം നിർമിക്കുന്ന കാര്യമറിയിച്ച ശേഷം അതു വിതരണം ചെയ്യണമെന്ന ആവശ്യമുന്നയിക്കുകയായിരുന്നു. തമിഴിലും ഞങ്ങൾ വേറിട്ട വഴിയിലൂടെയായിരുന്നു സഞ്ചരിച്ചത്. അന്ന് ആക്ഷൻ ചിത്രങ്ങളായിരുന്നു തമിഴിൽ കൂടുതലും. ഞാനൊരു ആക്ഷൻ പടവും ചെയ്തിട്ടില്ല. പുതുപുതു അർഥങ്ങൾ, കേളടി കൺമണി, ചിപ്പിക്കുൾ മുത്ത് തുടങ്ങിയ ചിത്രങ്ങളായിരുന്നു ആദ്യം നിർമിച്ചത്. ശിവ, വൈജയന്തി ഐപിഎസ്, ഇതു താൻടാ പൊലീസ് തുടങ്ങിയ ചിത്രങ്ങള്* വിതരണം ചെയ്തു. ഞങ്ങളുടെ ബാനറിലല്ലാതെ ഫണ്ട് ചെയ്ത പടങ്ങളുമുണ്ട്; ഒാം ശാന്തി ഒാശാന, കുഞ്ഞിരാമായണം തുടങ്ങിയവ.
സിനിമകൾ തിയറ്ററുകളിൽ ഒാടുന്ന സമയം കുറഞ്ഞുവരുന്നുണ്ടോ?
മലയാള ചിത്രങ്ങൾക്ക് ഇപ്പോഴും കേരളത്തിൽ പ്രേക്ഷകരുണ്ട്. ചിത്രം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞാൽ തിയറ്ററിലേയ്ക്ക് ആളുകളെത്തും. പിന്നെ, പൊതുവായ ഒരു മാന്ദ്യം ഇൗ രംഗത്തും ഉണ്ട്. നെറ്റ് ഫ്ലിക്സും ആമസോൺ പ്രൈമുമൊക്കെ വന്നപ്പോൾ നിയമപരമായി തന്നെ ആളുകൾക്ക് സിനിമകൾ കാണാനുള്ള സംവിധാനമൊരുങ്ങി. ഇതിന്റെയൊക്കെ വാർഷിക വരിസംഖ്യ എന്നു പറയുന്നത് തന്നെ 1000 രൂപയാണ്. അതേസമയം, കുടുംബ സമേതം തിയറ്ററിൽ ഒരു പടം കാണണമെങ്കിൽ ചുരുങ്ങിയത് 1000 രൂപവേണം. ഇത് ഒരു പ്രതികൂല സ്ഥിതി വിശേഷമാണ്. എങ്കിലും യുവജനം തിയറ്ററിലേയ്ക്ക് ആവേശത്തോടെ എത്തുന്നുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം നേടിയ അഭൂതപൂർവ വിജയം ഇത് തെളിയിക്കുന്നു. മറ്റു ചില ചിത്രങ്ങളും വിജയമായി. ഇപ്പോൾ ഹെലന് നല്ല അഭിപ്രായവും തെറ്റില്ലാത്ത കളക്ഷനുമുണ്ട്. ഞങ്ങൾ റിലീസ് ചെയ്ത ഇഷ്ഖും അമ്പിളിയും തിയറ്ററിൽ കുഴപ്പമില്ലാത്ത വിജയം നേടി. സിനിമ നല്ലതാണെങ്കിൽ ആളുകൾ പണം ചെലവഴിക്കാൻ തയ്യാറാണ്.
ഗുജറാത്തിൽ നിന്ന് കേരളത്തിലെത്തി ബിസിനസ് ചെയ്യുന്നതിന് പിന്നിലെ പ്രേരകശക്തിയെന്താണ്?
കേരളത്തിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് ഇവിടെ ബിസിനസ് ചെയ്യുക എളുപ്പമാണ് എന്നതാണ്. പ്രത്യേകിച്ച് സിനിമാ വിതരണം. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, മലയാളം തുടങ്ങിയ മിക്ക ഭാഷകളിലുമായി ഞാൻ ഏതാണ്ട് 300 ചിത്രങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ഹോളിവുഡ് നിർമാണ കമ്പനിയായ ഫോക്സ് സ്റ്റാറിന്റെ കേരളത്തിൽ ഔദ്യോഗിക വിതരണക്കാരനാണ് ഞാൻ. ഞങ്ങൾ നിർമിച്ച പടം ഞങ്ങൾ വിൽക്കാറില്ല. സ്വന്തമായി നിർമിച്ച് വിതരണം ചെയ്യുകയാണ്. ലാഭവും നഷ്ടവും ബിസിനസിന്റെ ഭാഗമാണ്.
ഒരു ചിത്രത്തിന്റെ നിർമാണത്തിന് എന്താണ് ആദ്യം പരിഗണിക്കുക?
വലിയ ബജറ്റിലുള്ള പടങ്ങൾ ഞങ്ങൾ എടുക്കാറില്ല. ലിമിറ്റഡ് ബജറ്റ് സിനിമകളാണ് നിർമിക്കാറ്. ചിത്രത്തിന്റെ ഉള്ളടക്കം നോക്കിയാണ് നിർമാണം. അതാണ് ഞങ്ങളുടെ ശക്തിയെന്ന് വിശ്വസിക്കുന്നു. ഇ ഫോർ എന്റർടൈയ്മെന്റിന്റെ ബാനറിൽ ഇന്ന് ആളുകൾ സിനിമ കാണാൻ തയ്യാറാണ്. കേരളത്തിൽ ഇൗ ബാനർ നോക്കി ചുരുങ്ങിയത് 5000 പേർ സിനിമ കാണുന്നുണ്ടായിരിക്കാം. പടം മോശമായിരിക്കില്ല, എന്തെങ്കിലും സവിശേഷത ഉണ്ടായിരിക്കുമെന്ന് അവർ കരുതുന്നു. അതാണ് ഞങ്ങളുടെ വിജയം. അന്നയും റസൂലും, നോർത്ത് 24 കാതം, ഒാം ശാന്തി ഒാശാന, നഗരവാരിധി നടുവിൽ ഞാൻ, ഗപ്പി, ഗോദ, ഇഷ്ഖ്, അമ്പിളി, എസ്ര തുടങ്ങിയവയാണ് കഴിഞ്ഞ മൂന്നു നാലു കൊല്ലങ്ങളിലെ ഞങ്ങളുടെ വിജയം നേടിയ പടങ്ങൾ. നല്ല പ്രമേയവുമായി വരുന്നവർക്കാണ് അവസരം നൽകാറ്. അന്നയും റസൂലും നോർത്ത് 24 കാതം, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഇഷ്ഖ് ഒക്കെ ഇൗ ലക്ഷ്യത്തിൽ ചെയ്തതാണ്. ഒരു ബിസിനസിലുപരി നല്ല സിനിമ ചെയ്യണമെന്ന നിർബന്ധ ബുദ്ധിയാണ് ഞങ്ങൾക്കുള്ളത്. നമ്മൾ നല്ലൊരു ചിത്രം നിർമിച്ചു, അതു പ്രേക്ഷകർ സ്വീകരിച്ചു എന്നതിലാണ് സന്തോഷം. മൂന്ന് നാല് പടങ്ങൾ ഞങ്ങൾ റിമെയ്ക്കും ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ ദൃശ്യം കന്നഡയിൽ ചെയ്തപ്പോൾ വിജയമായി. ഏറ്റവുമൊടുവിൽ അർജുൻ റെഡ്ഡി എന്ന തെലുങ്ക് ചിത്രം വിക്രമിന്റെ മകൻ ധ്രുവ് വിക്രമിനെ നായകനാക്കി തമിഴിൽ നിർമിച്ചു. ഇൗ മാസം 22ന് അത് റിലീസാകും. മികച്ച ചിത്രങ്ങളുമായി എത്തുന്നവർക്ക് അവസരം നൽകുക എന്നതാണ് ആത്യന്തിക ലക്ഷ്യം.*
പുതുതായി നിർമിക്കുന്ന പ്രധാന ചിത്രങ്ങൾ?
വരാൻ പോകുന്നത് ജയസൂര്യ നായകനായ അന്വേഷണം, മമ്മൂട്ടിയുടെ മൾടി സ്റ്റാർ സിനിമ പട എന്നിവ. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ തുടങ്ങിയവരും പടയിലുണ്ട്. ഐഡി എന്ന ചിത്രമൊരുക്കിയ മലയാളി കമൽ കെ.എം. ആണ് സംവിധാനം. സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കും. ചിത്രത്തിന്റെ നിർമാണം 80 ശതമാനം പൂർത്തിയായി.
ഏതു ഭാഷയിലാണ് മികച്ച ചിത്രങ്ങൾ ഇറങ്ങുന്നത്?
എല്ലാ ഭാഷകളിലും മികച്ച ചിത്രങ്ങൾ പുറത്തിറങ്ങുന്നുണ്ട്. ആസാമീസിൽ വില്ലേജ് റോക് സ്റ്റാർ എന്നൊരു മികച്ച ചിത്രം പുറത്തിറങ്ങി. ഡിജിറ്റൽ മീഡിയ സംവിധാനത്തിലൂടെ ഇന്ന് എല്ലായിടത്തും നല്ല ചിത്രങ്ങളെത്തുന്നു. ഇഷ്ഖ് ഇന്ത്യയിലെല്ലായിടത്തും ഇതുപോലെ ആളുകൾ കണ്ടു. എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്തു. എല്ലാ ഭാഷയിലും അതു റീമെയ്ക്ക് ചെയ്യാൻ പോവുകയാണ്. തമിഴിൽ കതിർ നായകനായി ഉടൻ ചിത്രീകരണം ആരംഭിക്കും. ഹിന്ദിയിൽ നീരജ് പാണ്ഡെയുമായി ചേർന്നാണ് നിർമാണം. വിദേശത്ത് നിന്നുപോലും ഇഷ്ഖ് കണ്ട് പലരും വിളിച്ചിട്ടുണ്ട്. നേരത്തെ വ്യാജ സിഡിയിലും മറ്റും പടങ്ങൾ കണ്ടിരുന്നവർക്ക് ഇന്ന് നിയമവിധേയമായ മാർഗങ്ങളിലൂടെ കാണാനാകുന്നു എന്നതാണ് ഡിജിറ്റൽ മീഡിയയുടെ ഗുണം.
മലയാള ചിത്രം കാണാൻ വഴിയില്ലാതെ മറ്റു പലയിടങ്ങളിലായി ജീവിക്കുന്നവർക്ക് ഇത് വളരെ പ്രയോജനകരമാണ്. മലയാള പടങ്ങൾ ലോകത്ത് എല്ലായിടത്തുമെത്തുന്നു എന്നത് മറ്റൊരു നേട്ടം. അതേസമയം, തിയറ്ററുകളിൽ പടം ഒാടുന്നത് കുറയുന്നുമുണ്ട്. പണ്ട് അമ്പതും നൂറും ദിവസങ്ങളിൽ കളിക്കുമായിരുന്ന ചിത്രങ്ങൾ ഇപ്പോൾ 30 ദിവസം കൊണ്ട് പ്രദർശനം അവസാനിപ്പിക്കുന്നു. ഡിജിറ്റൽ മീഡിയയിൽ ചിത്രം വന്നാൽ പിന്നെ തിയറ്ററുകളിൽ പ്രേക്ഷകരെത്തുക കുറവാണ്. അതേസമയം, ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ചിത്രം കാണുന്നത് മടുത്ത് ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ പ്രേക്ഷകർ വീണ്ടും തിയറ്ററുകളിലേയ്ക്ക് തന്നെ എത്തിയേക്കാം. തിയറ്ററുകളിലാണ് സിനിമ ഏറെ ആസ്വദിക്കാനാകുക എന്നത് നൂറു ശതമാനം സത്യമായ കാര്യമാണ്. ഞാൻ തിയറ്ററിൽ ഒരിക്കൽ കണ്ട പടങ്ങൾ മാത്രമേ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലൂടെ കാണാറുള്ളൂ. ഒരു ചിത്രം പൂർണമായും ആസ്വദിക്കാൻ തിയറ്ററ്റുകളാണ് ഏറ്റവും അനുയോജ്യം.
പഴയ തിയറ്ററുകൾ പലതും പൊളിച്ചുനീക്കുന്നുണ്ടല്ലോ?
പൂർണമായും ശരിയല്ല. കേരളത്തിൽ പഴയ തീയറ്ററുകളെല്ലാം പുനരുദ്ധരിച്ചുകൊണ്ടിരിക്കുന്നു. അതോടെ പ്രേക്ഷകരും തിരിച്ചെത്തി. കേരളത്തിൽ പണ്ട് അമ്പതോളം തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്തിരുന്നിടത്ത് ഇന്ന് നൂറ്റൻപതോളം സ്ക്രീനുകളിൽ റിലീസ് ചെയ്യുന്നു. ഇന്ന് ആളുകൾ ശീതീകരിക്കാത്ത തിയറ്ററുകളിൽ ചെന്ന് പടം കാണില്ല. സീറ്റുകൾ നല്ലതെങ്കിൽ അവിടെയെത്തില്ല. മൊത്തം അന്തരീക്ഷം ശരിയല്ലെങ്കിൽ പടം കാണാനെത്തില്ല.