ഉറൂബിന്റെ രാച്ചിയമ്മ വെള്ളിത്തിരയിലേക്ക്
ഉറൂബിന്റെ രാച്ചിയമ്മ വെള്ളിത്തിരയിലേക്ക്. വിശ്വസാഹിത്യത്തിന്റെ നടുമുറ്റത്തേക്ക് എടുത്തുവയ്ക്കാൻ പ്രാപ്തമായ കഥയെന്നാണ് സാഹിത്യ വിമർശകനായിരുന്ന സാഹിത്യവാരഫലം എം കൃഷ്ണൻനായർ രാച്ചിയമ്മയെക്കുറിച്ച് എഴുതിയത്. സ്ത്രീത്വത്തിന്റെ ഗഹനതയും ഉപാധികളില്ലാത്ത സ്*നേഹത്തിന്റെ ഉൽക്കൃഷ്ടതയും വെളിപ്പെടുത്തിയ രചന. ജീവിതത്തിലെ അസാധാരണതകളെ പകർത്തിവയ്*ക്കുന്നതുകൊണ്ടു മാത്രമല്ല, ഉറൂബിന്റെ അപാരമായ രചനാവൈഭവംകൊണ്ടുകൂടിയാണ് കഥ കാലത്തെ അതിജീവിച്ചത്.
വിവിധ സംവിധായകർ ചേർത്തൊരുക്കുന്ന ആന്തോളജി സിനിമാ സമാഹാരത്തിലെ ലഘു സിനിമയായാണ് രാച്ചിയമ്മ ഒരുങ്ങുന്നത്. ഛായാഗ്രഹകനും സംവിധായകനുമായ വേണുവാണ് സിനിമ ഒരുക്കുന്നത്. പാർവതി തിരുവോത്ത്* രാച്ചിയമ്മയായി ഭാവപ്പകർച്ച നടത്തുന്നു. ഉയരെയിൽ ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയെ അവതരിപ്പിച്ച പാർവതിയുടെ കരിയറിലെ നിർണായക കഥാപാത്രമായിരിക്കുമിത്. ആസിഫ് അലിയും പ്രധാന വേഷത്തിൽ.
മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങൾക്കുശേഷം വേണു ഒരുക്കുന്ന ചിത്രം പീരുമേട്ടിലാണ് ചിത്രീകരിച്ചത്. പോസ്റ്റ് പ്രൊഡക്*ഷൻ ജോലിയാണ് ഇപ്പോൾ നടക്കുന്നത്.
വർഷങ്ങൾക്കുമുമ്പ്* ദൂരദർശനുവേണ്ടി രാച്ചിയമ്മ ഹ്രസ്വചിത്രമാക്കിയപ്പോൾ സോന നായരാണ് രാച്ചിയമ്മയെ അവതരിപ്പിച്ചത്.
വേണുവിനെ കൂടാതെ രാജീവ്* രവി, ആഷിഖ് അബു, ജയ് കെ എന്നിവരാണ് ലഘു സിനിമകൾ ഒരുക്കുന്നത്. സ്ത്രീ കേന്ദ്രീകൃതമായ പ്രമേയമാണ് നാലു ചിത്രങ്ങളുടേതും.
?പെണ്ണും ചെറുക്കനും' എന്ന ചിത്രമാണ് ആഷിഖ് അബു ഒരുക്കുന്നത്. ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള കഥയെ അധികരിച്ചാണ് സിനിമ. റോഷൻ മാത്യുവും ദർശന രാജേന്ദ്രനും പ്രധാന വേഷത്തിൽ. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. ആഷിഖ് അബുവും ഷൈജു ഖാലിദും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണിത്. എസ്രയിലൂടെ ശ്രദ്ധിക്കപ്പെട്ട ജയ് കെ ഒരുക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, സംയുക്ത മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. അമ്പതുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം. ?തുറമുഖം' എന്ന നിവിൻപോളി ചിത്രത്തിന്റെ പണിപ്പുരയിലാണ് രാജീവ് രവി ഇപ്പോൾ.