ചില സിനിമകൾ അങ്ങനെയാണ്, അവ ഒരു ലോകം സൃഷ്ടിക്കും, എന്നിട്ടതിലേക്ക് പ്രേക്ഷകരെ മെല്ലെ കൂട്ടിക്കൊണ്ടുപോവും. മുന്നിലൊരു സ്ക്രീൻ ഉണ്ടെന്നു പോലും മറന്ന് അവരെ ആ കഥാപത്രങ്ങളുടെ കൂടെ സഞ്ചരിപ്പിക്കും. അത്തരമൊരു അനുഭവം സമ്മാനിക്കുന്ന ചിത്രമാണ് അഞ്ചാം പാതിരാ.
ത്രില്ലടിപ്പിക്കാനായി ഫോഴ്സ് ഫുള്ളി ഉണ്ടാക്കിയ പ്ലാസ്റ്റിക് രംഗങ്ങൾ കുത്തിതിരുകാതെ കഥയുടെ ഒഴുക്കിനെ തടസപ്പെടുത്താത്ത രംഗങ്ങൾ ശ്രദ്ധാപൂർവം കോർത്തെടുത്ത സംവിധായകൻ മിഥുൻ മാനുവലും അതിനെ ഏറ്റവും മനോഹരമായി ചെത്തിയൊരുക്കിയ എഡിറ്റർ സൈജു ശ്രീധരനും ഓരോ സീനുകളുടെയും ഇമ്പാക്ട് പലമടങ്ങു വർധിപ്പിച്ച പശ്ചാത്തലസംഗീതം ഒരുക്കിയ സുഷിൻ ശ്യാമും അങ്ങനെ അങ്ങനെ ഈ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു.
പലപ്പോഴും തോന്നിയിട്ടുണ്ട്, ചാക്കോച്ചൻ സംവിധായകരുടെ നടനാണെന്ന്. അക്കാര്യം ഒരിക്കൽ കൂടെ അടിവരയിട്ടു തെളിയിക്കുന്ന ചിത്രമാണ് അഞ്ചാം പാതിരാ. ഒരു കഥാപാത്രം പോലും ഒരു സിനിമ കഥാപാത്രമായി തോന്നിയില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. ജിനുവും ഉണ്ണിമായയും അർജുനുമെല്ലാം ശരിക്കുള്ള പോലീസുകാരാണെന്നു തന്നെ തോന്നി പലപ്പോഴും. അതുപോലെ തന്നെയാണ് ശ്രീനാഥ് ഭാസിയും.
ചിത്രത്തിലെ പല ഡയലോഗുകളും സീനുകളും പിന്നീടൊരിക്കൽ വളരെ പ്രസക്തമായ കാര്യങ്ങളിലേക്ക് കൈചൂണ്ടുന്നവ ആയതിനാൽ രണ്ടുതവണ ഉറപ്പായും കാണേണ്ട ചിത്രങ്ങളിലൊന്നാണിതെന്ന് നിസംശയം പറയാം. കൂടാതെ രണ്ടാം തവണ കാണുമ്പോൾ പുതിയൊരു ചിത്രമായിരിക്കും കാണാൻ കഴിയുക.