കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകളുടെ ശ്രേണിയിൽ ജനപ്രിയമേറിയവയാണ് ഡിറ്റക്ടീവ് മാർക്സിൻ പ്രധാന കഥാപാത്രമായി എത്തുന്ന മാർക്സിൻ സീരീസ്.
കോട്ടയം പുഷ്പനാഥിന്റെ മാർക്സിനെ മനസിലാക്കുമ്പോൾ, ഡിറ്റക്ടീവ് മാർക്സിൻ അമേരിക്കയിലെ പശ്ചിമ സംസ്ഥാനമായ ഇല്ലിനോയിസിൽ ആണ് ജനിച്ചത്.
ഡിറ്റക്ടീവ് മാർക്സിന്റെ മുഴുവൻ പേര് റിച്ചാർഡ് വാർണർ മാർക്സിൻ എന്നാണ്. പിതാവ് വാർണർ മാർക്സിൻ ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു.
ചെറുപ്രായത്തിൽ തന്നെയുള്ള മാർക്സിന്റെ നിരീക്ഷണപാടവം എടുത്തു പറയേണ്ട ഒന്നാണ്. മൃഗങ്ങളുടെ കാൽപാടുകളും മറ്റും കണ്ടുപിടിച്ചു അത് ഏത് മൃഗം ആണെന്നും അഥവാ മറ്റെന്തെങ്കിലും ആണെങ്കിൽപോലും, അതിന്റെ ഉയരം എത്രയാണെന്നും മറ്റു ചില അടയാളങ്ങളും കണ്ടുപിടിക്കാൻ മാർക്സിൻ സമർത്ഥനായിരുന്നു.
പലപ്പോഴും പിതാവ് ഏർപ്പെട്ടിരിക്കുന്ന കെയ്*സുകൾ മനസിലാക്കുകയും, പിതാവിനെ ചെറിയ ചെറിയ കാര്യങ്ങളിൽ സഹായിക്കുകയും വിശദാംശങ്ങൾ ഡയറിയിൽ കുറിച്ചിടുകയും പതിവായിരുന്നു.
ന്യൂയോർക് നഗരത്തിൽ സ്ഥിതിചെയ്യുന്ന കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദമെടുത്തു, ശേഷം മാർക്സിന്റെ കുറ്റാന്വേഷണ സാമർഥ്യത്തെ കണക്കിലെടുത്തു മാസ്റ്റർ ബിരുദത്തിനു ക്രിമിനോളജി ഐച്ഛികവിഷയമായി എടുക്കാനായി ഗവണ്മെന്റ് തിരഞ്ഞെടുക്കുകയും ചെയ്തു.
മാസ്റ്റർ ബിരുദം പൂർത്തിയാക്കിയതിനു ശേഷം സ്കോട്ലൻഡ് യാർഡിലെ ‘ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിൽ’ നിന്നും പരിശീലനവും നേടി. അതുപോലെ വിവിധ വിഷയങ്ങളിൽ മാർക്സിനു എണ്ണമറ്റ ബിരുദങ്ങൾ ഉണ്ട്.
പഠനസമയത്തും അദ്ദേഹം ചില കെയ്*സുകളിൽ ഇടപെട്ടിരുന്നു. ഡൊണാൾഡ് ലൂയി എന്നൊരു പ്രൊഫസറുടെ കെയ്*സായിരുന്നു അതിൽ ശ്രദ്ധേയമായത്. പ്രമാദമായ ആ സംഭവം വാർത്താപ്രാധാന്യം നേടുകയും അതിലൂടെ അദ്ദേഹം പാശ്ചാത്യനാടുകളിൽ പ്രശസ്തനാവുകയും ചെയ്തു.
സൈക്കോളജിയിൽ അഗാധമായ പ്രാവീണ്യം നേടിയ മാർക്സിനു ഹിപ്*നോട്ടൈസ് ചെയ്യുവാനും, അല്പം മാജിക്കും അറിയാം.
അതോടൊപ്പം തന്നെ ആയോധനകലകളിലും പ്രാഗൽഭ്യം നേടിയിരുന്നു
ആറടി രണ്ടിഞ്ച് ഉയരം, വണ്ണമില്ലാത്ത ബലിഷ്*ഠമായ ഉരുക്കു ശരീരം. കൈ താഴ്ത്തിയിട്ടാൽ കാൽമുട്ടിന് അല്പം താഴെ കിടക്കുന്ന നീണ്ട കരുത്തുള്ള കൈകൾ, ശാന്തമായ പ്രകൃതക്കാരനായ മാർക്സിൻ സംസാരപ്രിയനാണ്. അദ്ദേഹത്തിന്റെ തീഷ്ണതയുള്ള നയനങ്ങൾ ഏതു രഹസ്യങ്ങളുടെയും ഉള്ളിറയിൽ കടന്നുചെല്ലാൻ മതിയായ കൂർമ്മതയുള്ളതായിരുന്നു.
പ്രൈവറ്റ് കുറ്റാന്വേഷകനായി പ്രവർത്തിക്കുന്ന മാർക്സിന്റെ സഹായം പ്രമാദവും കുഴഞ്ഞു മറിഞ്ഞ പല കേസുകൾക്കും തുമ്പുണ്ടാക്കാൻ പല രാജ്യങ്ങളുടെയും കുറ്റാന്വേഷണവകുപ്പ് ആവിശ്യപ്പെടാറുണ്ട്. തെളിവുകൾ നിരത്തി കുറ്റം തെളിയിക്കുന്നതിൽ മിടുക്കു കാണിക്കുന്ന മാർക്സിനു un ന്റെ പ്രശംസ പലപ്പോഴും ലഭിക്കാറുണ്ട്.
മാർക്സിനെപറ്റി അതിശയോക്തിനിറഞ്ഞ നൂറുനൂറു കഥകൾ പ്രസിദ്ധികരണങ്ങളിൽ വന്നുകൊണ്ടേയിരുന്നു. ഇതെല്ലാം ആളുകൾ വിശ്വസിക്കയും ചിലതൊക്കെ നിഷേധിക്കയും ചെയ്തു.
യഥാർത്ഥ വേഷത്തിൽ മാർക്സിനെ കണ്ടിട്ടുള്ളവർ ചുരുക്കമാണ്. വേഷം മാറാനുള്ള സാമഗ്രികൾ എപ്പോഴും മാർക്സിൻ കരുതിയിരുന്നു. സന്ദർഭോചിതമായി വേഷം മാറി നടക്കുന്നതിനാൽ ശത്രുക്കളെപ്പോലും പലപ്പോഴും സംശയത്തിലാഴ്ത്തിയിരുന്നു.
ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാർക്സിനെ ഒരേ സമയം കണ്ടതായി ആളുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.
വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ മാർക്സിൻ മദ്യം ഉപയോഗിക്കാറുള്ളു, അതും ചില കേസിന്റെ ഭാഗമായി മാത്രം! വിദേശ നിർമിതമായ ‘ഹാഫ് എ കൊറോണ’ എന്ന സിഗാർ മാർക്സിനു വേണ്ടി മാത്രം നിർമിച്ചവയാണ്.
ന്യൂയോർക്ക് പട്ടണത്തിന്റെ അല്പം തെക്കുമാറി ബീർച്ചൂ മരങ്ങളും ബോഗൻവില്ലയും, ധാരാളം പഴവർഗ്ഗങ്ങൾ കായ്ക്കുന്ന മരങ്ങളും പടർന്നു പന്തലിച്ചു കിടക്കുന്ന ഒന്നര ഏക്കർ വരുന്ന സ്ഥലത്ത് ചുറ്റുമതിൽ തീർത്ത് മനോഹരമായി പണിഞ്ഞ ഒരു ബംഗ്ലാവ് ആണ് മാർക്സിന്റെ വസതി.
'ഓറംഗ് ഒട്ടാംഗ്*' വർഗ്ഗത്തിൽപെട്ട ഒരാൾകുരങ്ങിനെ മാർക്സിൻ വളർത്തുന്നുണ്ട്. അതിനെ പരിചരിക്കാൻ ഒരു ബാലനെ ഏർപ്പെടുത്തിയിട്ടുണ്ട്. മാർക്സിന്റെ ഏറ്റവും അടുത്ത ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളായിരുന്നു ജന്തു ശാസ്ത്രജ്ഞൻ കൂടിയായിരുന്നു ഡോക്ടർ ജോൺസൺ. മാർക്സിൻ പല കെയ്*സുകളും ജോൺസണുമായി ചർച്ച ചെയ്യാറുണ്ട്.