https://scontent-b-sin.xx.fbcdn.net/...74674425_o.jpg
പൊട്ടിക്കരഞ്ഞ് ഞെട്ടിച്ച മമ്മൂട്ടി
“അർത്ഥം” എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയം. മമ്മൂട്ടി , ജയറാം തുടങ്ങിയവർ സെറ്റിലുണ്ട്. സത്യൻ അന്തിക്കാടാണ് സംവിധായകൻ. റെയിൽവേ പാളത്തിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ജയറാമിന്*റെ കഥാപാത്രത്തെ, മമ്മൂട്ടിയുടെ കഥാപാത്രം രക്ഷിക്കുന്ന രംഗമാണ് ഷൂട്ട്* ചെയ്യുന്നത്. ലൈവ് ആയി ഓടുന്ന ഒരു ട്രെയിനിലെ എഞ്ചിൻ ഡ്രൈവറുമായി ബന്ധപ്പെട്ട് , ടൈമിംഗ് ഒക്കെ വ്യക്തമായി മനസ്സിലാക്കിയാണ് ഷൂട്ട്* പ്ലാൻ ചെയ്തിരിക്കുന്നത്. സംവിധായകൻ സത്യൻ അന്തിക്കാടിനോട് എഞ്ചിൻ ഡ്രൈവർ ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു. ട്രെയിൻ എത്തുന്നതിനു മുൻപ് തന്നെ, ഏർപ്പാടുകളൊക്കെ ചെയ്ത്, അബദ്ധം ഒന്നും സംഭവിക്കാതെ ഷൂട്ട്* ചെയ്യണം എന്നായിരുന്നു അയാൾ പറഞ്ഞത്. കാരണം, റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള അനുവാദം വാങ്ങാതെയാണ്, അത്തരമൊരു രംഗം ചെയ്യാൻ ടീം തയ്യാറായത്.
ട്രെയിൻ എത്തും എന്ന് പറഞ്ഞ സമയമായി. മമ്മൂട്ടിയും, ജയറാമും സ്പോട്ടിൽ എത്തി. സത്യൻ അന്തിക്കാട് അവർക്ക് രംഗം വിവരിച്ചു കൊടുത്തു. വിശദാംശങ്ങൾ മനസ്സിലാക്കിയ മമ്മൂട്ടി , ജയറാമിന് ചില സുരക്ഷാ നിർദ്ദേശങ്ങൾ നൽകി. ഒപ്പം “പേടിക്കാതെടാ, എല്ലാം ഭംഗിയാകും” എന്ന് പറയുകയും ചെയ്തു. രണ്ടും പേരും പൊസിഷൻ ചെയ്തു നിന്ന സമയം മുതൽ , ജയറാമിന്*റെ കയ്യിൽ പിടിച്ചു കൊണ്ട്, മമ്മൂട്ടി പറഞ്ഞത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു. സമയം അടുക്കുന്തോറും, മമ്മൂട്ടിയുടെ കൈകൾ വിറയ്ക്കുന്നുണ്ടെന്ന് ജയറാം മനസ്സിലാക്കി. ഒപ്പം ആളിന്*റെ മുഖ ഭാവവും മാറിത്തുടങ്ങി. സർവ്വത്ര ടെൻഷൻ ! അടുത്ത് നിൽക്കുന്നത് കൊണ്ട് , ജയറാമിന് മാത്രമാണ് അത് അറിയാൻ സാധിച്ചത്.
ട്രെയിൻ എത്താറായപ്പോൾ, സംവിധായകൻ സ്റ്റാർട്ട് പറഞ്ഞ് റെഡിയായി. ട്രെയിൻ എത്തി. പാളത്തിൽ നിൽക്കുന്ന ജയറാമിനെ, മമ്മൂട്ടി ശക്തിയായി പിടിച്ചു മാറ്റിയതും, സെക്കന്റുകളുടെ വ്യത്യാസത്തിൽ ട്രെയിൻ കടന്നു പോവുകയും ചെയ്തു. സെറ്റ് മുഴുവൻ കയ്യടിയും, ആർപ്പു വിളികളും. ഷൂട്ടിങ്ങ് കാണാൻ നിന്ന കാണികളും അത് ആവർത്തിച്ചു. പ്രതീക്ഷിച്ചതിനേക്കാളും, നന്നായി ചെയ്യാൻ സാധിച്ച സന്തോഷത്തിൽ ജയറാം , മമ്മൂട്ടിയെ നോക്കി. പുള്ളിക്കാരനെ അവിടെ കാണാനില്ല. ചുറ്റും കണ്ണോടിച്ച ജയറാമിന് കാണാൻ കഴിഞ്ഞത് , ദൂരെ മാറി നിന്ന് പൊട്ടിക്കരയുന്ന മമ്മൂട്ടിയെയായിരുന്നു ! സംവിധായകൻ ഉൾപ്പെടെ എല്ലാവരും അത് കണ്ടു. എല്ലാവരും കുറച്ചു നേരത്തേയ്ക്ക് സ്തബ്ധരായിപ്പോയി. അപ്പോഴാണ്*, ജയറാമിന് മനസ്സിലായത്*, പുറമേ ദേഷ്യക്കാരനാണെങ്കിലും , ഉള്ളിൽ എത്രത്തോളം നിഷ്ക്കളങ്കനാണ് മമ്മൂട്ടി എന്ന സത്യം