കലാനിധിമാരന്റെ ക്ലാസ്*മേറ്റ്*സിനും തലപ്പത്തുള്ളവർക്കും ശമ്പളം അഞ്ചു ലക്ഷത്തിലേറെ; ജോലിക്കാർക്കു നാലക്കശമ്പളം മാത്രം; ജീവിക്കാൻ തട്ടുകടയിൽ വേഷം മാറി രാത്രിജോലി... സ്വകാര്യട്യൂഷൻ, കല്യാണവീഡിയോ പിടിക്കൽ...; സൂര്യ ടിവിയിലെ കഥനകഥകൾ ഇങ്ങനെ

ചെന്നൈ: ചെന്നെ ആസ്ഥാനമായ 'സൺ നെറ്റ്*വർക്കി'ലെ തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ വെളിയിൽ വരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷൻ, എഫ്.എം. റേഡിയോ നെറ്റ്*വർക്കുള്ള കലാനിധിമാരന്റെ ഉടമസ്ഥതയിലുള്ള ഈ വൻകിട സ്ഥാപനത്തിൽ മുകൾത്തലത്തിൽ ലക്ഷങ്ങൾ ശമ്പളമായി നൽകുമ്പോൾ താഴേത്തട്ടിലെ ജീവനക്കാർ അരപ്പട്ടിണിയിൽ കഴിയേണ്ട അവസ്ഥയിലാണ്.
സിഇഒ, വൈസ് പ്രസിഡണ്ട് എന്നീ പദവിയിലിരിക്കുന്ന ഒരു ഡസനിലേറെപ്പേർക്ക് 5 ലക്ഷവും അതിലേറെയുമാണ് മാസശമ്പളം മലയാളത്തിലെ സൂര്യയിലും കന്നടയിലെ ഉദയയിലും തെലുങ്കിലെ ജമിനിയിലും ഇത്തരം ശമ്പളം വാങ്ങുന്നവർ രണ്ടു പേർ വീതമെങ്കിലുമുണ്ട്. എന്നാൽ താഴെത്തട്ടിൽ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ഡ്രൈവർ, പ്യൂൺ എന്നീ തസ്തികയിലുള്ളവർക്ക് വർഷങ്ങളേറെ കഴിഞ്ഞെങ്കിലും 6,000 രൂപ മാത്രമാണ് ശമ്പളം. മുകൾ തട്ടിലുള്ളവർക്ക് ആഡംബര കാറും വീടും മറ്റ് സൗകര്യങ്ങളും അനുവദിക്കുമ്പോൾ രാത്രി ഡ്യൂട്ടി അവസാനിക്കുന്നവർക്ക് വാഹനസൗകര്യം പോലും അനുവദിക്കപ്പെടുന്നില്ല. സൺ ഗ്രൂപ്പിന്റെ മലയാളം ചാനലായ സൂര്യ ടിവിയിലും ഇത് തന്നെയാണ് സ്ഥിതി.
മാന്യമായ വേതനമില്ലാതെ ചെന്നെയിൽ കേന്ദ്ര ആസ്ഥാനത്ത് പ്രവർത്തിക്കുന്ന പലരും ഡ്യൂട്ടി സമയത്തിന് ശേഷവും അവധി ദിവസങ്ങളും തട്ടുകടകളിലും മറ്റു സ്ഥാപനങ്ങളിലും വേഷം മാറി ജോലി ചെയ്താണ് ജീവിതം നയിക്കുന്നത്. ചില സാധനങ്ങളുടെ പ്രാദേശിക ഏജന്റായും ചിലർ പ്രവർത്തിക്കുന്നു. മുകൾതട്ടിൽ ജോലി ചെയ്യുന്നവർക്ക് കാര്യമായ വിദ്യാഭ്യാസ യോഗ്യതയില്ലെങ്കിൽ പോലും ലക്ഷങ്ങൾ ശമ്പളമായി നൽകുന്നു. സൺ നെറ്റ്*വർക്ക് ഉടമ കലാനിധിമാരന്റെ ഒപ്പം പഠിച്ചവർക്കാണ് ഭൂരിഭാഗം സ്ഥാനമാനങ്ങളും നൽകുന്നത്. ഇതിൽ ക്രിമിനൽ കുറ്റം ചെയ്തവർ പോലും ഈ സ്ഥാപനത്തിന്റെ തലപ്പത്ത് കഴിയുന്നുണ്ട്. ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന സൺ ഗ്രൂപ്പിലെ ജീവനക്കാരുടെ നിയമാനുസൃത അവകാശങ്ങൾ നിഷേധിച്ച് പീഡിപ്പിച്ചുനിർത്തുക എന്നതാണ് അവർക്ക് വേണ്ടുന്ന പ്രധാന യോഗ്യത.
മലയാളിയായ ഒരു നടത്തിപ്പുകാരനാണ് സൂര്യ ടി.വി. ജീവനക്കാരെ പീഡിപ്പിക്കാൻ നേതൃത്വം നൽകുന്നത്. ഇയാൾക്ക് കീഴിൽ മദിരാശി മലയാളിയും ഒപ്പമുണ്ട്. റെഡ് എഫ്.എമ്മിന്റെ വൈസ് പ്രസിഡണ്ടായിരുന്ന ഒരു സ്ത്രീയെ വശത്താക്കാൻ ലൈംഗികമായ ദൃശ്യങ്ങൾ വാട്സ് ആപ്പ് വഴി അയച്ചു കൊടുക്കുകയും ലൈഗീകേച്ഛക്ക് വിധേയയാകാൻ പ്രേരിപ്പിക്കുകയും ചെയ്തതിന് കോടതി റിമാൻഡ് ചെയ്തയാളും ഇന്നതിന്റെ തലപ്പത്ത് വിരാജിക്കുന്നു. സൺ.ടി.വി. ചീഫ് ന്യൂസ് എഡിറ്ററും പീഡന കേസിൽ ജയിലിൽ കിടന്നയാളാണ്. ബൗദ്ധിക നിലവാരമുള്ളവരെയല്ല പകരം കുറ്റകൃത്യങ്ങൾചെയ്തവരെയും ജീവനക്കാരെ അടിമകളാക്കി വെക്കുന്നവരേയുമാണ് സൺ ടി.വി.ക്ക് പഥ്യം.
കേരളത്തിലും സ്ഥിതി ഇതുതന്നെയാണ്. വാർത്താ വിഭാഗത്തിലെ പല കാമറാമാന്മാർക്കും കല്യാണ വീഡിയോ ചിത്രീകരിക്കാനും വീഡിയോ എഡിറ്റിങ് സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലി നോക്കാനും പോകേണ്ടിവരുന്ന ഗതികേടിലാണ്. അത്രയ്ക്കു നിസ്സാര ശമ്പളമാണ് അവർക്കു കിട്ടുന്നത്. റിപ്പോട്ടർമാരിൽ സ്വകാര്യ ട്യൂഷൻ നടത്തി വരുമാനമുണ്ടാക്കി രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്നവരുണ്ട്. ഇപ്പോൾ സൂര്യ വാർത്തകൾ എതാണ്ട് അസ്തമിച്ച നിലയിലാണ്. തിരുവനന്തപുരത്തെ വാർത്താ വിഭാഗം അടച്ചു പൂട്ടി. കൊച്ചിയിലവശേഷിക്കുന്ന മൂന്നു പേരെ പ്രോഗ്രാം വിഭാഗത്തിൽ വിന്യസിക്കാൻ അണിയറനീക്കം നടക്കുന്നു.
കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ റിപ്പോർട്ടർമാർ അകത്തോ പുറത്തോ ഇല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ മാസത്തെ ശമ്പളം ഇല്ലാതായതോടെ അകത്തില്ലെന്ന് ചിലർ ഉറപ്പു വരുത്തിയിരിക്കയാണ്. കാര്യങ്ങൾ ഇതൊക്കെയാണെങ്കിലൂും ഓണക്കാലത്ത് കേരളത്തിൽ നിന്നും കോടികളുടെ പരസ്യം സൂര്യ ടിവിക്ക് ലഭിച്ചു കഴിഞ്ഞു. മലയാളി ജീവനക്കാരെ പിഴിയുന്ന ഈ നെറ്റ്*വർക്ക് കേരളത്തിൽ നിന്നും സമ്പത്ത് നേടിയെടുക്കുകയാണ്. മലയാളിക്ക് യാതൊരു ഗുണവുമില്ലാതെ.