വ്യാപനം ഓഗസ്റ്റോടെ തീരും, മൂന്നാം തരംഗത്തിന് സാദ്ധ്യത കുറവ്: ഡോ. ജേക്കബ് ജോണ്*
# കെ.എ. ജോണി
22 Jul 2021, 01:54 PM IST
ഡോ. ജേക്കബ് ജോണ്* | Photo: Dr. Jacob John
കോഴിക്കോട്: കേരളത്തിൽ കോവിഡ് വ്യാപനം തുടരുന്നതിൽ പേടിക്കേണ്ടതില്ലെന്ന് ഐ.സി.എം.ആർ. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ജേക്കബ് ജോൺ. ''ആസ്പത്രികളിൽ കൂടുതൽ രോഗികളെത്തുന്നില്ലെങ്കിൽ അതിന്റെയർത്ഥം അണുബാധ മാരകമല്ലെന്നാണ്. അതുകൊണ്ടുതന്നെ അണുബാധിതരുടെ എണ്ണം കണ്ട് പേടിക്കേണ്ട കാര്യമില്ല.'' വെല്ലൂരിലെ വീട്ടിൽ നിന്നും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ഡോ. ജേക്കബ് ജോൺ.
കേരളത്തിൽ കോവിഡ് 19 ബാധിതരുടെ എണ്ണം കുറയുന്നില്ല. ഇന്നലെ(ജൂലായ് 21) 17,481 പേരാണ് അണുബാധിതരായത്. ഡോക്ടർക്കെന്താണ് പറയാനുള്ളത്?
മറ്റ് സ്ഥലങ്ങളിൽ വൈറസിനെ കയറൂരി വിട്ടതു പോലെയായിരുന്നു. അതവിടെക്കിടന്ന് മേഞ്ഞു. ഒരു തരം കാട്ടുതീ പടരുന്നതു പോലെയായിരുന്നു അത്. കേരളത്തിൽ നമ്മൾ കരുതൽ എടുത്തതുകൊണ്ട് വൈറസിന് ആദ്യം അത്രയ്ക്കങ്ങ് സ്വാതന്ത്ര്യം കിട്ടിയില്ല. മൊത്തം കണക്കെടുത്താൽ ഇപ്പോഴും കേരളവും ഇതര സംസ്ഥാനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടാവില്ലെന്നാണ് ഞാൻ കരുതുന്നത്. ആസ്പത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് ബാധിതരുടെ ചികിത്സ വളരെ നന്നായി കൈാര്യം ചെയ്യാൻ കേരളത്തിനായി എന്നത് മറക്കരുത്. അണക്കെട്ട് ഒറ്റയടിക്ക് തുറക്കാതെ നിയന്ത്രിതമായ തോതിൽ വെള്ളം വിട്ടാൽ സംഗതി വലിയ പ്രശ്നമില്ലാതെ കൈകാര്യം ചെയ്യാനാവും എന്ന് പറയുന്നതുപോലെയാണിത്.
കോവിഡ് ബാധിതരുടെ എണ്ണം കേരളത്തിൽ കുറയാത്തത് ആശങ്കയുളവാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു?
അതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണ്. അതിനെ അങ്ങിനെ തന്നെ കണ്ടാൽ മതി.
കേരളത്തിലേത് രണ്ടാം തരംഗം അവസാനിക്കുന്നതല്ലെന്നും മൂന്നാം തരംഗത്തിന്റെ തുടക്കം കൂടിയായേക്കാമെന്നും ചില കേന്ദ്രങ്ങളിൽ നിന്ന് നിരീക്ഷണങ്ങൾ ഉയർന്നിരുന്നു?
ദക്ഷിണാഫ്രിക്കയിലെ മൂന്നാം തരംഗവും ഇംഗ്ലണ്ടിലെ നാലാം തരംഗവും സംഭവിച്ച സമയത്താണ് ദേശീയ തലത്തിൽ ഇവിടെ രണ്ടാം തരംഗമുണ്ടായത്. ഇനിയിപ്പോൾ ഇവിടെ ഒരു മൂന്നാം തരംഗമുണ്ടാവാനുള്ള സാദ്ധ്യത കുറവാണ്. ദേശീയ തലത്തിൽ വൈറസ് അഴിഞ്ഞാടിയപ്പോൾ കേരളത്തിൽ അതിനെ ഒന്ന് പിടിച്ചു നിർത്താൻ നമുക്കായി.
അത് കേരളത്തിലെ പൊതുജനാരോഗ്യ മേഖലയുടെ മികവ് കൊണ്ടല്ലേ?
അതെ! ഒപ്പം കേരളത്തിലെ ജനങ്ങൾ കോവിഡിനെതിരെ കഴിയുന്നത്ര മുൻകരുതലുമെടുത്തു. ഇപ്പോൾ വാക്സിനേഷനിലും കേരളം സ്വീകരിക്കുന്ന നടപടികൾ ശ്ലാഘനീയമാണ്. 86 വയസ്സുള്ള എന്റെ പെങ്ങൾ കുന്നംകുളത്തുണ്ട്. വാക്സിനെടുക്കണമെന്ന് ഞാൻ പറയുമ്പോൾ പുറത്തുപോയി എടുക്കാൻ പറ്റില്ലെന്നാണ് പെങ്ങൾ പറഞ്ഞിരുന്നത്. ഇപ്പോൾ എനിക്ക് കിട്ടിയ വിവരം പഞ്ചായത്തുകാർ വീട്ടിലെത്തി പെങ്ങൾക്ക് കുത്തിവെയ്പ് നടത്തിയെന്നാണ്.
കേരളത്തിൽ ലോക്ക്ഡൗൺ തുടരുന്നതിൽ അർത്ഥമില്ലെന്ന് ഡോക്ടർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ നിലപാടിൽ മാറ്റമുണ്ടോ?
ലോക്ക്ഡൗൺ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ എന്നാണ് ചോദ്യം. കുഭമേളകൾ നടത്തണമെന്നല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നത്. കരുതലോടെയുള്ള നിയന്ത്രണങ്ങളാവാം. അല്ലാതെയുള്ള ലോക്ക്ഡൗൺ തുടരേണ്ടതില്ല എന്നാണ് എന്റെ നിലപാട്. ആവശ്യത്തിന് വാക്സിൻ ലഭ്യമായിരുന്നെങ്കിൽ കേരളം കോവിഡിനെ നേരിടുന്നതിൽ എത്രയോ മുന്നേറുമായിരുന്നു. വാക്സിന് ജനുവരിയിൽ അനുമതി കിട്ടിയതാണ്. ഇതിപ്പോൾ ജൂലായ് ആയിട്ടും വാക്സിൻ ലഭ്യത പ്രശ്നമാണ്. ആവശ്യത്തിന് വാക്സിൻ ലഭ്യമാക്കാതെ കോവിഡ് വിഷയത്തിൽ കേന്ദ്ര സർക്കാർ കേരളത്തെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല.
നമ്മൾ ആദ്യ ചോദ്യത്തിലേക്ക് ഒന്നു തിരിച്ചുപോവുകയാണ്. അണുബാധിതരുടെ എണ്ണം കുറയാത്തതിൽ കേരളം പേടിക്കേണ്ടതില്ല എന്നാണോ ഡോക്ടർ പറയുന്നത്?
ആസ്പത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. ഈ രണ്ട് വിഭാഗത്തിലും വർദ്ധനവുണ്ടായാലാണ് പേടിക്കേണ്ടത്. അങ്ങനെയില്ലെങ്കിൽ അണുബാധ മാരകമല്ലെന്നാണർത്ഥം. അതുകൊണ്ടുതന്നെ അണുബാധിതരുടെ എണ്ണം കൂടുന്നതുകൊണ്ടു മാത്രം കേരളം പേടിക്കേണ്ടതില്ല.
ഇപ്പോഴത്തെ ഈ വ്യാപനം എത്ര നാൾ കൂടി നീണ്ടുനിൽക്കാനാണ് സാദ്ധ്യത?
ഓഗസ്റ്റ് അവസാനത്തോടെ ഇതിന് സമാപ്തിയാവുമെന്നാണ് ഞാൻ കരുതുന്നത്. അപ്പോഴേക്കും വാക്സിനും ആവശ്യത്തിന് ലഭ്യമാകും. ഭാരത് ബയോടെക്ക് പറയുന്നത് ഓഗസ്റ്റ് അവസാനത്തോടെ കൊവാക്സിന്റെ ഉത്പദാനത്തിൽ ഗണ്യമായ വർദ്ധനയുണ്ടാകുമെന്നാണ്. നേരത്തെ അവർക്ക് കൊവാക്സിൻ നിർമ്മാണത്തിന് ഒരു യൂണിറ്റേ ഉണ്ടായിരുന്നുള്ളു. പ്രതിമാസം 20 ദശലക്ഷം ഡോസ് വാക്സിനാണ് ഈ യൂണിറ്റിൽ നിർമ്മിച്ചിരുന്നത്. ഇപ്പോൾ പുതുതായി മൂന്നു യൂണിറ്റുകളിൽ കൂടി വാക്സിൻ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ടും അവരുടെ വാക്സിൻ നിർമ്മാണ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഓഗസ്റ്റ് അവസാനത്തോടെ വാകസിൻ ലഭ്യതയിൽ വലിയ വർദ്ധനവുണ്ടാകുമെന്ന് കരുതപ്പെടുന്നത്.
അപ്പോൾ ഡോക്ടർ പറഞ്ഞുവരുന്നത് മരണനിരക്കും ആസ്പത്രി പ്രവേശനവും കൂടുന്നില്ലെങ്കിൽ കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വേണ്ടന്നാണ്?
അതെ. ജനങ്ങളെ ജീവിക്കാൻ അനുവദിക്കുകയാണ് വേണ്ടത്. സാമ്പത്തികവും മതപരവും സാമൂഹ്യപരവുമായ ഇടപാടുകൾ ചില പരിധികൾക്കുള്ളിൽ അനുവദിക്കണം. ഒരു ദിവസം മാത്രം കടകൾ തുറക്കുന്ന പരിപാടി തീരെ ശാസ്ത്രീയമല്ല. എട്ട് മണിക്കൂർ പ്രവർത്തിക്കുന്ന കട രണ്ട് മണിക്കൂർ കൂടി കൂടുതലായി പ്രവർത്തിപ്പിച്ച് ഒരേ സമയം വരുന്ന ആളുകളുടെ എണ്ണം കുറയ്ക്കുകയാണ് വേണ്ടത്. ആളുകൾ വന്നും പൊയ്ക്കൊണ്ടും ഇരിക്കണം. ആൾക്കൂട്ടം ഒഴിവാക്കണം. അമേരിക്കയിലും മറ്റും ഇങ്ങനെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
കേരളത്തിൽ ഒരു മൂന്നാം തരംഗത്തിന് സാദ്ധ്യത കുറവാണെന്നാണ് ഡോക്ടർ പറഞ്ഞത്. ഇത് ഒന്നുകൂടി വിശദമാക്കാമോ?
എന്റെ ഇന്റലിജന്റ് ഗസ്സ് ആണത്. ഡെൽറ്റ വേരിയന്റിനേക്കാൾ കൂടുതൽ വ്യാപകമായി പടരുന്ന മറ്റൊരു വകഭേദം ഇനിയും കണ്ടെത്തിയിട്ടില്ല. വൈറസിന്റെ വകഭേദങ്ങൾ കണ്ടെത്താനുള്ള ശ്രമമാണ് വേണ്ടത്. ഇക്കാര്യത്തിൽ ഇപ്പോൾ ഇന്ത്യയിൽ കാര്യങ്ങൾ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്. നിലവിൽ 28 ലാബുകളിൽ കോവിഡ് 19-ന്റെ വകഭേദങ്ങൾ കണ്ടെത്തുന്നതിനുള്ള പഠനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതിനുള്ള സംവിധാനം ഈ ലാബുകളിൽ ഒരുക്കാൻ നടപടി വേണം. ഇപ്പോൾ ഡെൽറ്റ വേരിയന്റിന്റെ ആക്രമണമാണ് ലോകമെമ്പാടും നടക്കുന്നത്.
കേരളത്തിൽ വാക്സിൻ നിർമ്മാണം ത്വരിതപ്പെടുത്തുന്നതിനുള്ള പദ്ധതിയിൽ ഡോക്ടറേയും സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയിരുന്നു. ഈ മേഖലയിൽ പുതിയ സംഭവവികാസങ്ങൾ എന്തെങ്കിലുമുണ്ടോ?
കോവിഡ് 19-നെതിരെയുള്ള വാക്സിൻ നിർമ്മാണം ഇപ്പോൾ കേരളത്തിന്റെ അജണ്ടയിൽ ഇല്ല. അതിന് സമയമെടുക്കും. ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും ഇതിന് വേണ്ടിവരും. അപ്പോഴേക്കും കോവിഡ് വാക്സിൻ ലോകമെമ്പാടും ഇഷ്ടം പോലെ ലഭ്യമായിരിക്കും. അതുകൊണ്ടുതന്നെ മറ്റ് വാക്സിനുകൾ നിർമ്മിക്കാനാവുമോ എന്നാണ് ആലോചിക്കുന്നത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൊണ്ടുവരാനാകുമോ എന്നും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഇത്തരം വിഷയങ്ങളിൽ ത്വരിതഗതിയിൽ തീരുമാനം എടുക്കാനും നടപ്പാക്കാനും കഴിയണം.