വഴക്കിൽ പുതിയ ട്വിസ്റ്റ്; മുഴുവൻ സിനിമ പുറത്തുവിട്ട് സംവിധായകൻ

ടൊവിനോ തോമസ്
ടൊവിനോ തോമസ് നായകനായ വഴക്ക് സിനിമയുടെ പ്രിവ്യു കോപ്പി വിഡിയോ ലിങ്ക് പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ. വിമിയോയിൽ അപ്*ലോഡ് ചെയ്ത സിനിമയുടെ പ്രിവ്യു കോപ്പി ലിങ്ക് ആണ് സനൽ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്.
പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം.സനൽകുമാർ ശശിധരന്റെ വാക്കുകൾ. സനലിന്റെ തന്നെ വിമിയോ അക്കൗണ്ടിൽ രണ്ട് വർഷം മുമ്പ് അപ്*ലോഡ് ചെയ്ത ലിങ്ക് ആണ് പുറത്തുവിട്ടിരിക്കുന്നത്.
വഴക്ക് സിനിമയുടെ ഒടിടി/തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരനും ടൊവിനോ തോമസും തമ്മില്* പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. സിനിമ ഡിജിറ്റൽ/ തിയറ്റർ റിലീസ് ചെയ്യാൻ നിർമാതാവ് കൂടിയായ ടൊവിനോ ശ്രമിക്കുന്നില്ലെന്നായിരുന്നു സംവിധായകനായ സനൽകുമാറിന്റെ പരാതി. ചിത്രം തിയറ്ററുകളിലെത്തുമ്പോൾ അത് പരാജയപ്പെടുമെന്ന ഭയം കൊണ്ടാണ് ടൊവിനോ ഇതിനു തയാറാകാത്തതെന്നും സനൽ സമൂഹ മാധ്യമങ്ങളിലൂടെ ആരോപിച്ചു.
എന്നാൽ സനൽകുമാറിന്റെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് ടൊവിനോയും എത്തി. സംവിധായകന്റെ സോഷ്യൽ സ്റ്റാറ്റസിന്റെ പ്രശ്നം കൊണ്ട് ഒടിടി പ്ലാറ്റ്ഫോമുകൾ ചിത്രം നിരാകരിക്കുകയാണെന്നായിരുന്നു ടൊവിനോയുടെ മറുപടി. വഴക്ക് ഒരു നല്ല സിനിമയാണെന്നും താൻ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്നും ടൊവിനോ പറയുന്നു.

കനി കുസൃതി
2022ൽ നിർമാണം പൂർത്തിയായ സിനിമയാണ് വഴക്ക്. കനി കുസൃതിയായിരുന്നു നായിക. സുദേവ് നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ്.വി., ബൈജു നെറ്റോ, തന്മയ സോള്* തുടങ്ങിയവരാണ് മറ്റ് പ്രധാനഅഭിനേതാക്കൾ. ഛായാഗ്രഹണം ചന്ദ്രു സെല്*വരാജ്. അസോഷ്യേറ്റ് ഡയറക്ടര്* അരുണ്* സോള്*. സിനിമയിലെ അഭിനയത്തിന് മികച്ച ബാലനടിക്കുള്ള സംസ്ഥാന പുരസ്കാരം തന്മയയ്*ക്കു ലഭിച്ചിരുന്നു.

തന്മയ സോൾ
റാന്നി, പെരുമ്പാവൂർ എന്നിവിടങ്ങളിലായി പതിനഞ്ച് ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. കാണെക്കാണെ, കള എന്നീ ചിത്രങ്ങള്*ക്കു ശേഷം ടൊവിനോ നായകനായി എത്തിയ സിനിമ തിരുവനന്തപുരം ചലച്ചിത്ര മേളയിലും പ്രദർശിപ്പിച്ചിരുന്നു.
🎞️🎬🎞️🎬🎞️🎬🎞️🎬🎞️🎬🎞️🎬🎞️🎬🎞️🎬🎞️🎬🎞️🎬🎞️🎬🎞️🎬🎞️🎬🎞️🎬🎞️🎬🎞️🎬🎞️ 🎬🎞️🎬🎞️🎬🎞️🎬🎞️🎬🎞️🎬🎞️🎬🎞️🎬
ഈ വിഷയത്തിൽ അവസാനത്തെ പ്രതികരണം, സങ്കടമുണ്ട്; 'വഴക്ക്' വിവാദത്തിൽ ടൊവിനോ

'വഴക്ക്' സിനിമയുടെ ഒ.ടി.ടി- തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് വിശദീകരണവുമായി നടൻ ടൊവിനോ തോമസ്. വഴക്ക് വളരെ നല്ല ചിത്രമാണെന്നും താൻ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ലെന്നും ടൊവിനോ ഇൻസ്റ്റഗ്രാം ലൈവിൽ പറഞ്ഞു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് താനും അദ്ദേഹവും തമ്മിൽ സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ് കൈയിലുണ്ടെന്നും കൂട്ടിച്ചേർത്തു.
ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമാണ്. എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണെന്നും ടൊവിനോ കൂട്ടിച്ചേർത്തു. വഴക്ക്സിനിമയുടെ കോ പ്രൊഡ്യൂസറും സനൽകുമാർ ശശിധരന്റെ ബന്ധുവുമായ ഗിരീഷ് ചന്ദ്രനും ലൈവിൽ ടൊവിനോക്കൊപ്പമുണ്ടായിരുന്നു.
ടൊവിനോയുടെ വാക്കുകൾ
'2020ലാണ് വഴക്ക് ചെയ്യാൻ തീരുമാനിച്ചത്. വളരെ നല്ല ലേണിങ് എക്സ്പീരിയൻസ് ആയിരുന്നു ആ സിനിമ. ഷൂട്ടിന്റെ സമയത്തു മുഴുവൻ സനലേട്ടനുമായി വളരെ നല്ല ബോണ്ടായിരുന്നു. പലരും പുള്ളിയെക്കുറിച്ച് മുന്നറിയിപ്പ് തന്നെങ്കിലും അങ്ങനെ തോന്നിയിരുന്നില്ല. അദ്ദേഹത്തോടുള്ള റെസ്പെക്ട് കൊണ്ടാണ് ചിത്രത്തിൻറെ പ്രൊഡകഷന്റെ പങ്കാളിത്തം ഏറ്റെടുത്തത്. 27ലക്ഷം മുടക്കുകയും ഒരു രൂപപോലും ശമ്പളമായി കിട്ടാതിരിക്കുകയും ചെയ്ത സിനിമയാണ് അത്.ഷൂട്ട് കഴിഞ്ഞ് വളരെ നാളുകൾക്കുശേഷമാണ് ചിത്രം ഒരു ഫിലിം ഫെസ്റ്റിവലിന് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. പിന്നീട് ദിവസങ്ങൾക്കുശേഷം അവർ അത് റിജെക്ട് ചെയ്തു എന്നും ഒരു ഇൻറർനാഷമൽ കോക്കസ് സിനിമയെ തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു. പിന്നീട് വേറെ ഫെസ്റ്റിവലുകൾക്ക് കിട്ടി. എന്നാൽ പിന്നീട് ഐഎഫ്എഫ്ക്ക് അവസരം കിട്ടിയപ്പോഴും അവരും തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞെങ്കിലും അതിന് സ്ക്രീനിങ്ങിന് അവസരം കിട്ടി. അതിനുശേഷമാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞത്. ഒരിക്കലും തിയറ്റർ റിലീസിന് എതിർക്കില്ല എന്ന് പറഞ്ഞു.എന്നാൽ മറ്റൊരാളെ കൊണ്ട് ഇൻവെസ്റ്റ് ചെയ്യിക്കാം എന്നാണ് പുള്ളി പറഞ്ഞത്. ഇതൊരു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആളുകൾ തിക്കിത്തിരക്കിവരുന്ന സിനിമ ആയിരിക്കില്ല എന്ന ബോധ്യം ഉള്ളതിനാലാണ് ഐഎഫ്കെയിൽ കണ്ട ആളുകളൊന്നും തിയറ്ററിൽ ഉണ്ടാകില്ല എന്ന് എഴുതി ഒപ്പിട്ട് തരാം എന്ന് ഞാൻ പറഞ്ഞത്. ഇത് ടൊവീനോയുടെ പരാജയചിത്രം എന്ന് വിലയിരുത്തപ്പെട്ടാലും എനിക്ക് രണ്ടുമൂന്ന് സിനിമകൾകൊണ്ട് അത് മാനേജ് ചെയ്യാം. എന്നാൽ ഈ സിനിമ അത് അർഹിക്കുന്ന റെസ്പെക്ട് കിട്ടാതെ പോകും എന്നാണ് പറഞ്ഞത്. ഇതിന്റെയെല്ലാം ഓഡിയോ ക്ലിപ്പ് ഇപ്പോഴും കയ്യിലുണ്ട്.തിയറ്ററിൽ റിലീസ് ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ ഒരു പരാജയ ചിത്രം എന്ന നിലയിൽ ആ സിനിമ അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോകും
എന്നറിയാവുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എന്നാലും ചേട്ടന് താൽപ്പര്യമുണ്ടെങ്കിൽ ചെയ്യാം എന്നും പറഞ്ഞു. ഇത് നടക്കാതായതോടെ ഒ.ടി.ടി റിലീസിനായി ശ്രമിച്ചു. എന്നാൽ ഒ.ടി.ടി പോളിസി അംഗീകരിക്കാത്തതും അദ്ദേഹത്തിന്റെ സോഷ്യൽ പ്രൊഫൈലും തടസമായി വന്നു. ഇത്തരം സിനിമകൾ ചെയ്താൽ തകർന്നുപോകുന്ന കരിയർ ആണ് എന്ന ഭയം ഉണ്ടായിരുന്നെങ്കിൽ അദൃശ്യജാലകങ്ങൾഎന്ന സിനിമയുടെ കോ പ്രൊഡ്യൂസർ ആകുമായിരുന്നോ ഞാൻ.ആ സിനിമയു*ടെ ഒ.ടി.ടി റിലീസിന് പോളിസികൾ അംഗീകരിച്ചതുകൊണ്ടും ഡോ. ബിജുവിൻറെ സോഷ്യൽ പ്രൊഫൈൽ നല്ലതായിരുന്നതുകൊണ്ടും യാതൊരു പ്രശ്നമുണ്ടായിട്ടില്ല. ഇപ്പോഴും വഴക്ക് ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കിൽ അതിനോട് സഹകരിക്കാൻ യാതൊരു മടിയുമില്ല.ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ് എന്ന് ചിന്തിക്കണം. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്. ഈ വിഷയത്തിൽ ഇത് അവസാനത്തെ പ്രതികരണമാണ്'-ടൊവിനോ പറഞ്ഞു.